കൊച്ചി: പല വഴിയിലൂടെ ഒതുക്കാന്‍ ശ്രമിച്ച സോളാര്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മേലുള്ള കുരുക്കു മുറുകുന്നു. കേസില്‍ മുഖ്യമന്ത്രിയുടെ പേര് ഒഴിവാക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടുവെന്ന് അന്വേഷണക്കമ്മീഷന് മുമ്പാകെ പരാതിക്കാരന് ശ്രീധരന് നായര്‍ വെളിപ്പെടുത്തി. സോളാര്‍ ഇടപാടില്‍ സരിതയുമൊന്നിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍വെച്ച് ഉമ്മന്‍ചാണ്ടിയെ കണ്ടുവെന്ന പരായിലെ നിലപാട് നായര്‍ ഇന്നലെ ജുഡീഷ്യല്‍ കമ്മീഷന്റെ തെളിവെടുപ്പുവേളയില്‍ ആവര്‍ത്തിക്കുകയും ചെയ്തു.
സോളാര്‍ കേസിലെ പ്രതി സരിതാ നായരൊടൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ടുവെന്ന് ജൂഡീഷ്യല്‍ കമ്മീഷനുമുന്നില്‍ ശ്രീധരന് നായര്‍ ആവര്‍ത്തിച്ചു. സെക്രട്ടറിയേറ്റിലെ മുറിയില്‍വെച്ചാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ആ സമയത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരനായിരുന്ന ജോപ്പനും ഉണ്ടായിരുന്നു. സുഹൃത്തുക്കളെകൂടി സോളാര്‍ പദ്ധതിയിലേക്ക് കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ പറഞ്ഞു, ശ്രീധരന് നായര്‍ കമ്മീഷനുമുന്നില്‍ പറഞ്ഞു. പദ്ധതിയ്ക്ക് സര്‍ക്കാരിന്റെ സബ്സിഡി നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്കിയെന്നുള്ള തന്റെ നേരത്തെയുള്ള പ്രസ്താവനയും ശ്രീധരന് നായര്‍ സോളാര്‍ കമ്മീഷനുമുന്നില്‍ ആവര്‍ത്തിച്ചു.
മുഖ്യമന്ത്രിയെ കാണണമെന്ന് സരിതയോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അവരാണ് കൂടിക്കാഴ്ച ഏര്‍പ്പാടാക്കിയതെന്ന് ശ്രീധരന് നായരുടെ മൊഴി തുടരുന്നു. സരിതാ നായരെ പരിചയമുണ്ടെന്ന ഭാവത്തിലാണ് മുഖ്യമന്ത്രി സംസാരിച്ചതെന്നും ശ്രീധരന് നായര്‍ പറഞ്ഞു. ഈ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് 40 ലക്ഷംരൂപ നിക്ഷേപിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. ക്വാറി ഉടമകളുടെ നേതാവുകൂടിയായ താന്‍ അന്ന് ഇതുമായി ബന്ധപ്പെട്ട് ഒരു നിവേദനം മുഖ്യമന്ത്രിയ്ക്ക് നല്‍കിയെന്ന തന്റെ നേരത്തെയുള്ള പ്രസ്താവനയും ശ്രീധരന് നായര്‍ ആവര്‍ത്തിച്ചു.
മുഖ്യമന്ത്രിയെ കണ്ടതിനുശേഷമാണ് സരിതയ്ക്ക് താന്‍ പണം നല്‍കിയതെന്ന ശ്രീധരന് നായരുടെ പ്രസ്തവന നേരത്തെ വലിയ വിവാദമുണ്ടക്കിയിരുന്നു. സോളാര്‍ ഇടപാടില്‍ മുഖ്യമന്ത്രിയ്ക്കുള്ള പങ്കാണ് ഇത് തെളിയിക്കുന്നതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. ശ്രീധരന് നായര്‍ തന്നെ വന്നുകണ്ടുവെന്ന് മുഖ്യമന്ത്രി അന്ന് തന്നെ സമ്മതിച്ചിരുന്നു. എന്നാല്‍ ക്വാറിയുമായ ബന്ധപ്പെട്ട നിവേദനം നല്‍കാനാണ് അദ്ദേഹം തന്റെ ഓഫീസില്‍ വന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
മുഖ്യമന്ത്രിയുടെ പേര് ഒഴിവാക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണ വേളയില്‍ ആവശ്യപ്പെട്ടുവെന്ന ശ്രീധരന് നായരുടെ മൊഴി പുതിയ വഴിത്തിരിവാകുകയാണ്. ചെങ്ങന്നൂര്‍ ഡി വൈ എസ് പിയുടെ ഓഫീസില്വെച്ചുള്ള ചോദ്യം ചെയ്യലിനിടെയാണ് മുഖ്യമന്ത്രിയുടെ പേര് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടെന്നാണ് ജുഡീഷ്യല്‍ കമ്മീഷനുമുമ്പാകെ ശ്രീധരന് നായര്‍ മൊഴി നല്‍കിയിരിക്കുന്നത്. നേരത്തെ പോലീസ് അന്വേഷണത്തിനിടെ സോളാര്‍ കേസില്‍ മുഖ്യമന്ത്രിയ്ക്ക് പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് ശ്രീധരന് നായര്‍ പറഞ്ഞതായി പോലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ മജിസ്ട്രേറ്റിന്റെ മുന്നില്‍ അത്തരമൊരു പ്രസ്തവന നടത്തിയിട്ടില്ലെന്ന് പിന്നീട് ശ്രീധരന് നായര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ അന്വേഷണ കമ്മീഷനുമുമ്പാകെ ശ്രീധരന് നായര്‍ മൊഴി നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: