മായന്നൂര്‍ (തൃശൂര്‍): നന്മയുടെ കൈപിടിച്ച് ശിവനന്ദയും ധന്യയും പുതിയ സ്നേഹത്തണലില്‍ ചേക്കേറി. പ്രമുഖര്‍ പങ്കെടുത്ത വിവാഹച്ചടങ്ങ് ബാലാശ്രമത്തിലെ സഹോദരങ്ങള്‍ ആഘോഷമാക്കി. മായന്നൂര്‍ തണല്‍ ബാലാശ്രമത്തിലെ അന്തേവാസികളായ ശിവനന്ദയും ധന്യയുമാണ് കഴിഞ്ഞദിവസം പുതിയ ജീവിതത്തിലേക്ക് കടന്നത്.
പേരാമ്പ്ര ചേനോളി പവിത്രത്തില്‍ കുന്നമംഗലം ഇല്ലത്ത് വാസുദേവന്‍ നമ്പൂതിരിയുടെയും രത്നമാലിക അന്തര്‍ജനത്തിന്റെയും മകന് ശ്രീഹരിയാണ് ധന്യയെ വിവാഹം കഴിച്ചത്. പനയൂര്‍ പുത്തില്ലത്ത് മഠം സുബ്രഹ്മണ്യന് എബ്രാന്തിരിയുടെയും ലക്ഷ്മി അന്തര്‍ജ്ജനത്തിന്റെയും മകന് ഗോപാലകൃഷ്ണനാണ് ശിവന്ദയെയും വരണമാല്യം ചാര്‍ത്തി. ഷോഡശവിധി പ്രകാരമുള്ള ചടങ്ങില്‍ നിള സേവാസമിതി പ്രസിഡണ്ട് പെരുമ്പിള്ളി കേശവന് നമ്പൂതിരിയും വൈസ് പ്രസിഡണ്ട് ടി.പി.കൃഷ്ണനുണ്ണിയും പിതൃസ്ഥാനീയരായി. ഡോ. ശ്രീനാഥ് കാര്യാട്ട് കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കി. കെ.രാധാകൃഷ്ണന് എംഎല്‍എ, പി.കെ. ബിജു എംപി, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്മാന് ടി.വി. ചന്ദ്രമോഹന്, ജില്ലാ പഞ്ചായത്തംഗം വേണുഗോപാല മേനോന്, ബദരീനാഥ് റാവല്‍ജി, ഈശ്വര പ്രസാദ് എന്നിവര്‍ വധൂവരന്മാരെ അനുഗ്രഹിക്കാനെത്തിയിരുന്നു. ഞെരളത്ത് ഹരിഗോവിന്ദന്റെ സോപാന സംഗീതവും മുരുകദാസിന്റെ ഭജനയും ഉണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: