ന്യൂദല്‍ഹി: മലയാളി മത്സ്യബന്ധനത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ മനപ്പൂര്‍വ്വം വെടിവെച്ചുകൊന്നതാണെന്ന് എന്‍ഐഎ കുറ്റപത്രം. വെറും 125 മീറ്റര്‍ അകലെ നിന്നാണ് നാവികര്‍ മീന്‍പിടുത്തക്കാര്‍ക്ക് നേരെ നിറയൊഴിച്ചതെന്നും കുറ്റപത്രത്തിലുണ്ട്. ഇറ്റലിയുടെ മുഴുവന്‍ വാദങ്ങളും തള്ളിക്കളയുന്നതാണ് കുറ്റപത്രം. എന്നാല്‍ കടല്‍ക്കൊലക്കേസിന്റെ അന്വേഷണത്തില്‍ എന്‍ഐഎയുടെ അധികാരപരിധി സംബന്ധിച്ച തര്‍ക്കം കോടതിയുടെ പരിഗണനയിലായതിനാല്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.
കേരളാ തീരത്തുവെച്ച് ഇറ്റാലിയന്‍ ചരക്കുകപ്പലില്‍ നിന്ന് യാതൊരു പ്രകോപനവും കൂടാതെയാണ് മത്സ്യത്തൊഴിലാളികള്‍ക്കുനേരെ വെടിയുതിര്‍ത്തതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. നാവികര്‍ നടത്തിയത് ക്രൂരമായ കൊലപാതകം. കടല്‍ക്കൊള്ളക്കാരാണ് ബോട്ടിലുണ്ടായിരുന്നതെന്ന വാദത്തിന് അടിസ്ഥാനമില്ല. അടുത്തു നിന്നാണ് നാവികര്‍ വെടിയുതിര്‍ത്തതെന്ന വസ്തുത അതിലേക്കു വിരല്‍ചൂണ്ടുന്നു. കടല്‍ക്കൊള്ളക്കാരുടെ യാതൊരുവിധ ലക്ഷണങ്ങളും മലയാളി മീന്പിടുത്തക്കാര്ക്കില്ല, കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
ഇറ്റാലിയന്‍ കപ്പലിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന നാവികസേനാംഗങ്ങളായ മാസിമിലിയാനൊ ലെത്തോറെ, സാല്‍വത്തോറെ ജിറോണ്‍ എന്നിവര്‍ ജോലിയില്‍ പ്രവേശിച്ച ശേഷമുള്ള ആദ്യ ദൗത്യമായിരുന്നു. അതിനാല്‍ത്തന്നെ അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള പരിശീലനവും അനുഭവപരിചയവും രണ്ടുപേര്ക്കുമില്ലായിരുന്നു. 125 മീറ്റര്‍ അടുത്തുനിന്നും യന്ത്രത്തോക്ക് ഉപയോഗിച്ച് 20 റൗണ്ട് വെടിയുതിര്‍ത്തത് അസ്വാഭാവികമാണ്. ഇതുസംബന്ധിച്ച് നാവികര്‍ മുന്‍പ് നടത്തിയിട്ടുള്ള വിശദീകരണങ്ങള്‍ സംശയകരമാണെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഭാരതത്തിന്റെ സമുദ്രാതിര്‍ത്തിക്കു പുറത്തുവെച്ചാണ് സംഭവമെന്ന ഇറ്റലിയുടെ വാദം പൊളിക്കുന്ന തെളിവുകള്‍ എന്‍ഐഎ കുറ്റപത്രത്തോടൊപ്പം തയ്യാറാക്കിയിട്ടുണ്ട്. എന്‍ഐഎയുടെ ചോദ്യം ചെയ്യലിനോട് നാവികര്‍ സഹകരിക്കാന്‍ തയ്യാറായിരുന്നില്ല. ഇറ്റാലിയന്‍ സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് അവര്‍ അങ്ങനെ ചെയ്തത്. എന്‍ഐഎയുടെ അധികാര പരിധിയില്‍ വരാത്ത കേസാണിതെന്നായിരുന്നു ഇറ്റലിയുടെ വാദം. ഇതുസംബന്ധിച്ച തര്‍ക്കം കോടതി പരിഹരിച്ചാലുടന്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് എന്‍ഐഎ തീരുമാനം.
2012 ഫെബ്രുവരി 15നാണ് കൊല്ലത്തു നിന്നും മത്സ്യബന്ധനത്തിനു പോയ സെന്റ് ആന്റണി ബോട്ടിലെ ജീവനക്കാര്‍ക്കു നേരെ ഇറ്റാലിയന്‍ എണ്ണക്കപ്പല്‍ എന്റിക്ക ലെക്സിയില്‍ നിന്നും ഭാരതത്തിന്റെ സമുദ്രാതിര്‍ത്തിയില്‍ വെച്ച് വെടിയുതിര്‍ത്തത്. കപ്പലിന്റെ സുരക്ഷ നിര്‍വഹിച്ച മാസിമിലിയാനൊ ലെത്തോറെയെയും സാല്‍വത്തോറെ ജിറോണിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര തലത്തില്‍ വലിയ തര്‍ക്കത്തിന് വഴിതുറന്ന സംഭവം ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: