ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ സൈനികര്‍ക്കും ഗ്രാമീണര്‍ക്കുമായി താമസ സൗകര്യമുള്ള ആധുനിക ബങ്കറുകള്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ആധുനിക സൗകര്യങ്ങളോടു കൂടിയ ബങ്കറുകള്‍ അതിര്‍ത്തിയില്‍ നിര്‍മ്മിക്കുന്നത്. ഭാരത-പാക് അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ തുടര്‍ക്കഥയായതോടെയാണ് പൗരന്മാരുടെ രക്ഷയ്ക്കായി വീടുകളുടെ മാതൃകയിലുള്ള ബങ്കറുകള്‍ നിര്‍മ്മിക്കുന്നത്.
അതിര്‍ത്തി ഗ്രാമങ്ങളിലെ ചെറിയ വീടുകളില്‍ താമസിക്കുന്ന ഗ്രാമീണര്‍ക്ക് പാക് ഷെല്ലാക്രമണത്തില്‍ പരിക്കേല്‍ക്കുന്നത് നിത്യസംഭവമായി മാറിയിരുന്നു. ഷെല്ലുകളെയും വെടിയുണ്ടകളെയും നേരിടാനാവാത്ത ദുര്‍ബലമായ വിധത്തിലുള്ള വീടുകള്‍ ഗ്രാമീണര്‍ക്ക് സംരക്ഷണമാകില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. കഴിഞ്ഞ നൂറു ദിവസത്തിനുള്ളില്‍ അതിര്‍ത്തിയില്‍ പാക് വെടിവെയ്പ്പില്‍ അമ്പതിലധികം ഗ്രാമീണര്‍ക്ക് പരിക്കേല്‍ക്കുകയും അഞ്ചോളംപേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാക് റേഞ്ചേഴ്സിന്റെ തോക്കിന് പരിധിയില്‍ വരുന്ന മേഖലകള്‍ തെരഞ്ഞെടുത്താണ് പുതിയതരം ബങ്കറുകള്‍ നിര്‍മ്മിക്കുന്നത്. എത്രനാള്‍ വേണമെങ്കിലും താമസിക്കാന്‍ സൗകര്യമുള്ള വിധത്തിലുള്ള ബങ്കറുകള്‍ സൈനിക ഔട്ട് പോസ്റ്റുകളോടനുബന്ധിച്ചും ഗ്രാമങ്ങളില്‍ ജനങ്ങള്‍ക്ക് താമസത്തിനായും നല്‍കും. ആധുനിക ബങ്കറുകളുടെ നിര്‍മ്മാണത്തിനായി അതിര്‍ത്തി മേഖലയില്‍ ഏകദേശം 3,100 ഏക്കര്‍ സ്ഥലം കേന്ദ്രപ്രതിരോധ മന്ത്രാലയം ഏറ്റെടുക്കും.
പാക് വെടിവെയ്പ്പില്‍ സാധാരണക്കാരായ ജനങ്ങള്‍ കൊല്ലപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിനായാണ് വീടുകള്‍ക്ക് പകരം ബങ്കറുകള്‍ നിര്‍മ്മിക്കുന്നതെന്ന് പ്രതിരോധമന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. ഓരോ തവണയും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ നിന്നും ആയിരത്തിലധികം പേരെയെങ്കിലും ഒഴിപ്പിക്കേണ്ട സാഹചര്യമാണ് ബിഎസ്എഫിന് വന്നു ചേരുന്നത്.
അതിര്‍ത്തിയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് തയ്യാറാക്കിയ പ്രത്യേക ക്രമീകരണങ്ങളിലാണ് താമസ സൗകര്യങ്ങളോടു കൂടിയ ബങ്കറുകള്‍ സൈന്യത്തിനും ഗ്രാമീണര്‍ക്കും നല്കാന് തീരുമാനിച്ചത്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനവുമായി മുന്നോട്ടു പോകുന്ന പാക്കിസ്ഥാനെതിരായി സ്വീകരിക്കേണ്ട മറ്റു നടപടികളും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കേന്ദ്രസര്‍ക്കാരിന് കൈമാറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: