ചെന്നൈ : അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ എഐഎഡിഎംകെ നേതാവും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ ജയലളിതയ്ക്കെതിരെയുള്ള ആദായനികുതിക്കേസ് പിന്‍വലിക്കാന്‍ അനുമതി.
കേസ് പരിഗണിക്കുന്ന മെട്രോപൊളിറ്റന്‍ അഡീഷണല്‍ ചീഫ് മജിസ്ട്രേറ്റാണ് പിന്‍വലിക്കാന്‍ ആദായനികുതി വകുപ്പിന് അനുമതി നല്കി ഉത്തരവിട്ടത്. 19 വര്‍ഷം നീണ്ട കേസിനാണ് അന്ത്യമായത്. ജയലളിതയും തോഴി ശശികലയും ആദായ നികുതി വകുപ്പില്‍ പിഴയായി 1.99 കോടി രൂപ അടച്ചതിനെ തുടര്‍ന്നാണ് കേസ് അവസാനിപ്പിക്കാന്‍ അധികൃതര്‍ തയ്യാറായത്.
അനധികൃതമായി 66 കോടി സമ്പാദിച്ചെന്ന കേസില്‍ ജയലളിതയെ തടവുശിക്ഷയ്ക്ക് വിധിച്ചിരുന്നു. ജാമ്യത്തില്‍ ഇറങ്ങിയ ഇവര്‍ ആദായ നികുതി വകുപ്പ് മുമ്പാകെ പിഴ ഒടുക്കാന്‍ തയ്യാറാണെന്നു കാണിച്ച് അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പിഴ അടയ്ക്കുകയാണെങ്കില്‍ ജയലളിതയ്ക്കെതിരായ കേസ് പിന്‍വലിക്കാമെന്ന് നവംബര്‍ 26നു ചേര്ന്നആദായ നികുതി വകുപ്പ് ഉന്നതതല സംഘം തീരുമാനിക്കുകയായിരുന്നു.
ഡിസംബറിലാണ് ജയലളിതയും തോഴി ശശികലയും ആദായ നികുതി വകുപ്പില്‍ പിഴ കെട്ടിവെച്ചത്. കേസ് പിന്വലിക്കുന്നുവെന്നുകാണിച്ച് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. രാമസ്വാമിയാണ് ആദായ നികുതി വകുപ്പിനുവേണ്ടി ഹര്‍ജി സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: