ഗാന്ധിനഗര്‍: പതിമൂന്നാമത് പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങള്‍ക്ക് ഇന്ന് ഗാന്ധിനഗറിലെ മഹാത്മാമന്ദിരത്തില്‍ തുടക്കം. മൂന്ന് ദിവസത്തെ സമ്മേളനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു തിരിതെളിക്കും. മഹാത്മാ ഗാന്ധി ദക്ഷിണാഫ്രിക്കയിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ഭാരതത്തിലെത്തിയ ജനുവരി ഒമ്പതാണ് പ്രവാസി ഭാരതീയ ദിനമായി ആഘോഷിക്കുന്നത്. വാജ്പേയി സര്‍ക്കാരിന്റെ കാലത്തു തുടക്കമിട്ട ഈ ആഘോഷത്തിന്റെ ഈ വര്‍ഷത്തെ പ്രത്യേകത ഗാന്ധിജിയുടെ ഭാരതത്തിലേക്കുള്ള മടക്കതിന്റെ നൂറാം വര്‍ഷമാണെന്നതാണ്. അതുകൊണ്ടുതന്നെ ഗാന്ധിജിയുടെ ജീവിതത്തെ കേന്ദ്രീകരിച്ചാണ് ആഘോഷങ്ങളുടെ ഒരുക്കങ്ങളെല്ലാം.
ഗയാന പ്രസിഡന്റ് ഡോണാള്‍ഡ് റാമോത്തര് ആണ് ഈ വര്‍ഷത്തെ മുഖ്യാതിഥി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 30,000 ത്തോളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഇതോടനുബന്ധിച്ചു നടക്കുന്ന വൈബ്രന്റ് ഗുജറാത്ത്, ട്രേഡ് ഫെയര്‍ തുടങ്ങിയ വിവിധ ഉത്സവങ്ങളും കൂടിയായപ്പോള്‍ സംസ്ഥാനമാകെ ആഘോഷത്തിമിര്‍പ്പിലാണ്. മഹാത്മജിയുടെയും പ്രധാനമന്ത്രി മോദിയുടെയും ജന്മസംസ്ഥാനമായ ഗുജറാത്ത് സന്ദര്‍ശനം എക്കാലത്തും അവിസ്മരണീയമാക്കാന്‍ സംസ്ഥാനജനത അകമഴിഞ്ഞു പ്രവര്‍ത്തന രംഗത്തുണ്ട്. ദീപപ്രഭയില്‍ മുങ്ങിയ ഗുജറാത്തിന് രാവും പകലുമെന്ന ഭേദമില്ലാത്ത ആഘോഷമാണ്. അതിഥികളെ ദേവനുതുല്യം ബഹുമാനിക്കാനും ആദരിക്കാനും ആതിഥേയരുടെ മത്സരമാണ്. വിമാനത്താവളവും റെയില്‍വേ സ്റ്റേഷനുകളും പ്രധാന സന്ദര്‍ശന കേന്ദ്രങ്ങളും അതിഥികളെ സ്വീകരിക്കാന്‍ തയ്യാറായി ഏതുസമയവുമുണ്ട്.
സമ്മേളനത്തിന് മുന്നോടിയായി നടന്ന യുവ പ്രവാസി ഭാരതീയ ദിവസ് സമ്മേളനം വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഉദ്ഘാടനം ചെയ്തു. ‘ഏകഭാരതം ശ്രേഷ്ഠഭാരതം’ എന്ന ലക്ഷ്യം കൈവരിക്കാന്‍ യുവ പ്രവാസി ഭാരതീയര്‍ കൂട്ടായി യത്നിക്കണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു.
സമാധാനത്തിന്റെയും അഹിംസയുടെയും സത്യത്തിന്റെയും സന്ദേശവാഹകനായിരുന്നു മഹാത്മാഗാന്ധി. അതുപോലെ പുതിയ ഭാരതത്തിന്റെ സന്ദേശവാഹകരാകാന്‍ യുവ പ്രവാസികള്‍ക്ക് കഴിയും. ജോലിയോടുള്ള ആത്മാര്‍ത്ഥതയും നിയമവ്യവസ്ഥയോടുള്ള ആദരവും കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും ഭാരതത്തിന്റെയും ഭാരതീയരുടേയും ആഗോള പ്രതിച്ഛായയ്ക്ക് മാറ്റുകൂട്ടുന്നുവെന്ന് സുഷമാ സ്വരാജ് ചൂണ്ടിക്കാട്ടി.
രാജ്യത്ത് കഴിഞ്ഞ സാമ്പത്തികവര്‍ഷം പ്രവാസി ഭാരതീയരുടെ ആകെ നിക്ഷേപം 70 ദശലക്ഷം ഡോളറായിരുന്നുവെന്ന് മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്ര കായിക യുവജനകാര്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: