ന്യൂദല്‍ഹി: ശശിതരൂര്‍ എം.പിയുടെ മൂന്നാം ഭാര്യയായ സുനന്ദ പുഷ്ക്കര്‍ കൊല്ലപ്പെട്ടതാണെന്ന് ദല്‍ഹിപോലീസ് കമ്മീഷണര്‍ ബി.എസ് ബാസി വെളിപ്പെടുത്തി. ഐപിസി 302-ാം വകുപ്പ് പ്രകാരം കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണെന്നും കമ്മീഷണര്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
മാരകവിഷം ഉള്ളില്‍ചെന്നാണ് സുനന്ദയുടെ മരണമെന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ കൊലക്കുറ്റം ചുമത്തിയത്. എഫ്ഐആറില്‍ നിലവില്‍ ആരുടേയും പേരുകളില്ല. അന്വേഷണം പൂര്‍ത്തിയായ ശേഷമേ കൊലപാതക വിവരങ്ങള്‍ വ്യക്തമാകൂ. സൗത്ത് ദല്‍ഹി ഡിസിപി പ്രേംനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്, ബി.എസ് ബാസി പറഞ്ഞു.
സുനന്ദയ്ക്ക് സംഭവിച്ചത് അസ്വാഭാവിക മരണമാണെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ വിഷം എങ്ങനെയാണ് ഉള്ളിലെത്തിയതെന്ന് വെളിവായിട്ടില്ല. വായിലൂടെയോ ഇന്ജക്ഷന് നല്‍കിയോ ആവാമത്. ഏതുതരം വിഷമാണ് ഉള്ളിലെന്നും വ്യക്തമല്ല. സാമ്പികളുകള്‍ വിദേശത്തയച്ച് പരിശോധിക്കും. സുനന്ദയുടെ ഭര്‍ത്താവ് ശശി തരൂര്‍ അടക്കമുള്ളവരെ കേസുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യംചെയ്യുമെന്നും പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി.
സുനന്ദ കൊല്ലപ്പെട്ടതാണെന്ന് പോലീസ് വ്യക്തമാക്കിയ സാഹചര്യത്തില്‍ ശശി തരൂരിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു. തരൂരിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. പോലീസ് അന്വേഷണം ഉടന്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി ബിജെപി നേതാവ് ജി.വി.എല്‍. നരസിംഹ റാവു പറഞ്ഞു.
സുനന്ദ പുഷ്ക്കരിന്റെ മരണം വിഷം ഉള്ളില്‍ച്ചെന്നാണെന്ന എയിംസ് മെഡിക്കല്‍ ബോര്‍ഡിന്റെ പുതിയ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പുനരന്വേഷണം നടത്തിയശേഷമാണ് ദല്‍ഹി പോലീസ് കൊലക്കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വളരെപ്പെട്ടെന്നും അപ്രതീക്ഷിതവുമായ മരണമാണ് സുനന്ദയ്ക്ക് സംഭവിച്ചതെന്ന് എയിംസിലെ മൂന്നംഗ ഡോക്ടര്‍മാരുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ഏതുവിഷമാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടിലില്ലെങ്കിലും രാജ്യത്ത് കണ്ടുപിടിക്കാന്‍ സംവിധാനമില്ലാത്ത പലതരം മാരകവിഷങ്ങളുടെ പട്ടിക റിപ്പോര്‍ട്ടിലുണ്ട്. ഇവയില്‍ ഒന്നാണ് സുനന്ദയുടെ ഉള്ളില്‍ ചെന്നതെന്നാണ് നിഗമനം. ചെറിയ അംശംപോലും മാരകമായ താലിയം പൊളോണിയം 210 എന്ന വിഷമാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള വിഷങ്ങളില്‍ പ്രധാനം. നീറിയം ഒലിയാണ്ടര്‍, പാമ്പിന് വിഷം, ഹെറോയിന്‍ എന്നിവയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
ശരീരത്തില്‍ കണ്ടെത്തിയ പതിനഞ്ച് മുറിവുകളില്‍ പത്താമത്തെ മുറിവ് സിറിഞ്ചുകൊണ്ടുള്ളതാണെന്നും റിപ്പോര്‍ട്ടിലുണ്ട്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനുള്ള അല്‍പ്രാക്സ് മരുന്നിന്റെ അംശം വയറ്റില്‍ കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മരിക്കുംമുമ്പുവരെ ആരോഗ്യവതിയായിരുന്നു സുനന്ദ. ക്ഷയം, പ്രമേഹം, ഹൈപ്പര്‍ ടെന്‍ഷന്‍, ഹൃദ്രോഗം എന്നിവയൊന്നും സുനന്ദയ്ക്കില്ലായിരുന്നു. കരള്‍, വൃക്ക തുടങ്ങിയവയുടെ പ്രവര്‍ത്തനവും സാധാരണ നിലയിലായിരുന്നു.
സുനന്ദ പുഷ്ക്കറിന്റെ മരണം സ്വാഭാവികമരണമാണ് എന്നതരത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി നല്കാന് തനിക്കുമേല്‍ തരൂരും ഗുലാംനബി ആസാദും സമ്മര്‍ദ്ദം ചെലുത്തിയതായി പോസ്റ്റ്മോര്‍ട്ടം നടത്തിയ എയിംസ് ഫോറന്‍സിക് വിഭാഗം തലവന്‍ ഡോ.സുധീര്‍ ഗുപ്ത നേരത്തെ വെളിപ്പെടുത്തിയിരുന്നു. 2014 ജനുവരി 17ന് സൗത്ത് ദല്‍ഹിയിലെ ലീലാപാലസ് ഹോട്ടലിലെ കിടപ്പുമുറിയിലാണ് സുനന്ദ പുഷ്ക്കറിന്റെ മൃതദേഹം കാണപ്പെട്ടത്.
കോണ്‍ഗ്രസ് ദേശീയസമ്മേളനത്തിന് ശേഷം തിരികെ മുറിയിലെത്തിയ ശശി തരൂരാണ് സുനന്ദയുടെ മൃതദേഹം ആദ്യം കണ്ടത്. ശശിതരൂരും പാക്കിസ്ഥാനി മാധ്യമപ്രവര്‍ത്തക മെഹര്‍ തെരാറും തമ്മില്‍ ബന്ധമുണ്ടെന്നും ഇവര്‍ക്ക് ഐഎസ്ഐ ബന്ധമുണ്ടെന്നും കൊല്ലപ്പെടുന്നതിന് ഒരുദിവസം മുമ്പ് സുനന്ദ പുഷ്ക്കര്‍ ആരോപിച്ചിരുന്നു.
പോലീസ് റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്: തരൂര്‍
ഗുരുവായൂര്‍: സുനന്ദയുടെ മരണം കൊലപാതകമാണെന്ന പോലീസ് റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ശശി തരൂര്‍.
കേസന്വേഷണം മുന്നോട്ടുപോകുന്നതിന് പിന്തുണ നല്കുന്നു. സത്യമറിയാന്‍ ആകാംക്ഷയുണ്ട്. സുനന്ദയുടെ മരണത്തിനു പിന്നില്‍ കള്ളക്കളികള്‍ ഉള്ളതായി കരുതിയിരുന്നില്ല. സത്യം പുറത്തുവരുംവിധം അന്വേഷണം നടത്തണം. പൊലീസ് ഏതടിസ്ഥാനത്തില് ഇങ്ങനെയൊരു നിഗമനത്തില്‍ എത്തിയെന്ന് അറിയണം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ കോപ്പികളോ അന്വേഷണത്തിന്റെ വിശദാംശങ്ങളോ ഇതുവരെ ലഭിച്ചിട്ടില്ല. അവയുടന്‍ നല്‍കണമെന്നും തരൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.
തരൂര്‍ കുടുങ്ങി; ഉടന്‍ ചോദ്യം ചെയ്യും
ന്യൂദല്‍ഹി: ഭാര്യ സുനന്ദ പുഷ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് മുന്‍കേന്ദ്രമന്ത്രിയും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍ കുരുക്കിലായിക്കഴിഞ്ഞു. സുനന്ദ കൊലചെയ്യപ്പെട്ടതാണെന്ന് പോലീസ് സ്ഥിരീകരിച്ചതോടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ ഏറ്റവുമധികം ശ്രമിച്ച വ്യക്തിയെന്ന നിലയില്‍ അന്വേഷണം ശശി തരൂരിലേക്കെത്തി. കേസന്വേഷിക്കുന്ന ദല്‍ഹി സൗത്ത് ഡിസിപി പ്രേംനാഥിന്റെ നേതൃത്വത്തിലെ പ്രത്യേക സംഘം തരൂരിനെ ഉടന്‍ തന്നെ ചോദ്യം ചെയ്യും.
2014 ജനുവരി 17ന് രാത്രിയിലായിരുന്നു സൗത്ത് ദല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായും ഐഎസ്ഐയുമായും ബന്ധപ്പെട്ട വിവാദ പ്രസ്താവന ട്വിറ്ററിലൂടെ പുറത്തുവിട്ട് മണിക്കൂറുകള്‍ക്കകമാണ് സുനന്ദയുടെ മരണം. ഐപിഎല്‍ കോഴക്കേസിനെപ്പറ്റിയും സുനന്ദ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. താനും സുനന്ദയുമായി നിരവധി തവണ വഴക്ക് ഉണ്ടായിട്ടുണ്ടെന്ന കാര്യം തരൂരിന്റെ മൊഴിയില്‍ തന്നെയുണ്ട്. ഇരുവരും തമ്മില്‍ വേര്‍പിരിയലിന്റെ വക്കിലാണെന്ന് സുനന്ദയുടെ മരണത്തിന് മൂന്നു മാസം മുന്‍പ് ഒക്ടോബര്‍ 20ന് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മരണവിവരം പുറത്തുവന്നയുടന്‍ തന്നെ തരൂരിന്റെ ഫോണില്‍ നിന്നും പോയ സന്ദേശങ്ങളും ഫോണ്‍ വിളികളുടെ വിവരങ്ങളും ദല്‍ഹി പോലീസ് ശേഖരിക്കും. പേഴ്സണല്‍ സ്റ്റാഫംഗത്തിന്റെ ഫോണില്‍ നിന്നും തരൂരിന്റെ ഫോണിലേക്ക് എത്തിയ സുനന്ദയുടെ മരണം സംബന്ധിച്ച രഹസ്യ സന്ദേശവും അന്വേഷണ സംഘം പരിശോധിക്കും.
സുനന്ദയുടെ മൃതദേഹം സംസ്കരിച്ച് ഭൗതികാവശിഷ്ടങ്ങള്‍ വളരെ വേഗത്തില്‍ നിമഞ്ജനം ചെയ്തതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണ പരിധിയിലുണ്ട്.
വിഷാദരോഗത്തിനുള്ള അല്‍പ്രാക്സിന്റെ 15 ഗുളികകള്‍ വീതമുള്ള രണ്ട് സ്ട്രിപ്പുകള്‍ സുനന്ദയുടെ മൃതദേഹത്തിനരികില്‍ നിന്നും കണ്ടെത്തിയിരുന്നു. ഇതില്‍ ഒരു സ്ട്രിപ്പിലെ ഗുളികകള്‍ പൂര്‍ണ്ണമായും ഒഴിഞ്ഞ നിലയിലും രണ്ടാമത്തെ സ്ട്രിപ്പില്‍ മൂന്ന് ഗുളികകള്‍ മാത്രം ബാക്കിയായ നിലയിലുമായിരുന്നു.
ഗുളികകള്‍ അമിതമായി ശരീരത്തില്‍ ചെന്നതാണ് മരണകാരണമെന്നായിരുന്നു ശശി തരൂരിന്റെയും അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫിന്റേയും നിലപാട്. എന്നാല്‍ രാസപരിശോധനാ ഫലത്തില്‍ സുനന്ദയുടെ ശരീരത്തില്‍ ഗുളികകളുടെ അംശം ഇല്ലായിരുന്നെന്ന് വ്യക്തമാക്കിയതോടെ അല്‍പ്രാക്സ് സ്ട്രിപ്പുകള്‍ മൃതദേഹത്തിന് സമീപം ഇട്ടത് അന്വേഷണം വഴിതിരിക്കാനാണെന്ന് പോലീസ് കണ്ടെത്തി.
സുനന്ദയുടെ മരണം സ്വാഭാവികമാണെന്ന റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് ശശി തരൂരും എയിംസ് ഡയറക്ടറായിരുന്ന ഗുലാംനബി ആസാദും നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയിരുന്നെന്ന് പോസ്റ്റ്മോര്‍ട്ടത്തിന് നേതൃത്വം വഹിച്ച ഡോ.സുധീര്‍ ഗുപ്തയും ആരോപിച്ചിരുന്നു. അതിനാല്‍ തന്നെ കൊലപാതക കേസിലെ അന്വേഷണത്തിന്റെ തുടക്കം തരൂരില്‍ നിന്നായിരിക്കുമെന്ന് വ്യക്തമായിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: