ന്യൂദല്‍ഹി: റെയില്‍വേയുടെ ആധുനികവത്ക്കരണവും വേഗത്തിലുള്ള വികസനവും ലക്ഷ്യമിട്ടുള്ള നടപടികള്‍ ഇത്തവണത്തെ റെയില്‍ ബജറ്റില്‍ ഉണ്ടാകുമെന്ന് സൂചന. വിദേശമൂലധന നിക്ഷേപവും സ്വകാര്യ മൂലധനവും ആകര്‍ഷിക്കുന്ന തരത്തിലുള്ള നടപടികളായിരിക്കും ബജറ്റില്‍ പ്രതിഫലിക്കുക. റെയില്‍വേ മന്ത്രിയുമായുള്ള യോഗത്തിന് ശേഷം റെയില്‍വേ തൊഴിലാളിയൂണിയനുകളാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചത്.
അതേസമയം, റെയില്‍വേ സ്വകാര്യവത്ക്കരിക്കുന്ന പ്രശ്നമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അസന്നിഗ്ധമായി വ്യക്തമാക്കിയിരുന്നു. അത്കൊണ്ട് തന്നെ വിദേശമൂലധന നിക്ഷേപം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ യൂണിയനുകളുടെ ഭയാശങ്കകള്‍ നീക്കുവാനായിട്ടുണ്ട്.എന്നാല്‍ പുതിയ പെന്ഷന് സ്ക്കീമില്‍ ഡിഎ ലയിപ്പിക്കുന്നതുള്പ്പടെയുള്ള നിര്‍ദ്ദേശങ്ങളില്‍ യൂണിയനുകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
വിദേശമൂലധനവും സ്വകാര്യ പൊതു പങ്കാളിത്വവും റെയില്‍വേയുടെ ഉടമസ്ഥതയില്‍ യാതൊരു മാറ്റവും ഉണ്ടാക്കില്ലെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഉറപ്പ് നല്‍കുന്നുണ്ട്. ജനറല്‍ മാനേജര്‍മാരുടെയും യൂണിയന് പ്രതിനിധികളുടെയും യോഗത്തില്‍ റെയില്‍വേയുടെ വികസനത്തിനായുള്ള സ്വകാര്യ നിക്ഷേപത്തെക്കുറിച്ച് വിശദീകരിക്കുകയുണ്ടായി. സ്വകാര്യനിക്ഷേപം ഒരുതരത്തിലും സ്വകാര്യവത്ക്കരണമല്ല. റെയില്‍വേയുടെ ഒരു തുണ്ട് ഭൂമി പോലും വില്‍ക്കില്ല. എന്നാല്‍ റെയില്‍വേയുടെ ഭൂമി വാണിജ്യ ആവശ്യത്തിനായി ഉപയോഗിക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: