ന്യൂദല്‍ഹി: ഭാരതത്തിലെ നഗരങ്ങളില്‍ പാര്‍ക്കുന്നവരില്‍ 27 ശതമാനവും ദരിദ്രരാണെന്ന് സാമൂഹ്യ, സാമ്പത്തിക, ജാതി സെന്‍സസ്. സ്വാതന്ത്ര്യം കിട്ടി ആറരപതിറ്റാണ്ട് കഴിഞ്ഞശേഷവുമുള്ള രാജ്യത്തിന്റെ ദുരവസ്ഥയാണ് ഈ സെന്‍സസില്‍ തെളിയുന്നത്.
നഗരങ്ങളില്‍ താമസിക്കുന്നത് എകദേശം 37.70 കോടി ജനങ്ങളാണ്. അവരില്‍ 27.6 ശതമാനം അഥവാ പത്തു കോടി നാല്‍പ്പതു ലക്ഷം പേര് ദരിദ്രരാണ്. ഗ്രാമങ്ങൡലെ പാവപ്പെട്ടവരെ കണ്ടെത്താന്‍ 1999 നു ശേഷം പലകുറി സെന്‍സസ് നടത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് നഗരങ്ങളിലെ ദരിദ്രരെ കണ്ടെത്താന്‍ സെന്‍സസ് നടന്നത്.
2011ല്‍ ആരംഭിച്ചതാണ് സാമൂഹ്യ സാമ്പത്തിക, ജാതി സെന്‍സസ്.നഗര, ഗ്രാമ പ്രദേശങ്ങളില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെ കണ്ടെത്തുകയായിരുന്നു ഇതിന്റെ ലക്ഷ്യം. ദല്‍ഹിയിലെ 17 കോടി ജനങ്ങളില്‍ 14.63 ശതമാനവും ദരിദ്രരാണ്. നഗരങ്ങളിലെ പാവപ്പെട്ടവര്‍ കൂടുതല്‍ മണിപ്പൂരിലാണ്, 43.06 ശതമാനം. 41.4 ശതമാനം പേരുമായി ബീഹാര്‍ രണ്ടാമതാണ്. കാലങ്ങളായി സിപിഎം ഭരണം കൈയാളുന്ന ത്രിപുരയാണ് 40.75 ശതമാനം ദരിദ്രരുമായി മൂന്നാമത്. ഒഡീഷ( 39.4 ശതമാനം) മിസോറാം( 37.9ശതമാനം).
ആസൂത്രണ കമ്മീഷന് മുന്‍അംഗം എസ്ആര്‍ ഹാഷീമിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് ഈ സെന്‍സസിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. സ്വന്തമായി വീടില്ലാത്തവരെയും വരുമാനമില്ലാത്തവരെയും കുടുംബത്തിന് നാഥ മാത്രമുള്ളവരെയും വികലാംഗരായ കുടുംബനാഥന്മാരുള്ളവരെയും ബിപിഎല്‍ ആയിട്ടാണ് കണക്കാക്കിയിട്ടുള്ളത്. നാലു മുറി വീടോ നാലു ചക്ര വാഹനമോ എസിയോ ഇന്റര്‍ നെറ്റും കമ്പ്യൂട്ടറോ ലാപ്ടോപ്പോ ഉള്ള കുടുംബങ്ങള്‍ പാവപ്പെട്ടവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: