ന്യൂദല്‍ഹി: ഗുജറാത്തിലെ പോര്‍ബന്തറിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ പൊട്ടിത്തെറിച്ച ബോട്ടിലുണ്ടായിരുന്നവര്‍ പാക്കിസ്ഥാന് സൈന്യവുമായി ബന്ധപ്പെട്ടിരുന്നുവെന്നതിന്റെ സൂചനകള്‍ ലഭിച്ചു. പാക്കിസ്ഥാനിലെ മാരിടൈം സെക്യൂരിറ്റി ഏജന്‍സിയുമായും ഇവര്‍ ബന്ധപ്പെട്ടിരുന്നു. തായ്ലാന്റുമായി ബന്ധപ്പെട്ടതിന്റെ വിശദാംശങ്ങളും ഭാരതം അന്വേഷിക്കുന്നുണ്ട്.
കറാച്ചിയില്‍ നിന്ന് പുറപ്പെട്ട രണ്ടാമത്തെ ബോട്ടിന് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. അന്വേഷണം ഊര്‍ജിതമാക്കിയതായി കോസ്റ്റ് ഗാര്‍ഡ് ഐജി കുല്‍ദീപ്സിംഗ് അറിയിച്ചിട്ടുണ്ട്. തീരത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 31 നാണ് കറാച്ചിക്ക് സമീപമുള്ള കേററി ബന്ഡറില് നിന്നും ബോട്ടുകള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലേക്ക് വരുന്നതായി വിവരം കിട്ടിയത്. ഇതേ തുടര്‍ന്ന് ജനുവരി ഒന്നാം തീയതി പുലര്‍ച്ചെ തീര സേന ബോട്ടിനെ വിടാതെ കര്‍ശനമായ നിരീക്ഷണം നടത്തുകയും അതിന് പിന്നാലെ ബോട്ട് പൊട്ടിത്തെറിക്കുകയുമായിരുന്നു.
അതേസമയം ബോട്ട് തങ്ങളുടേതല്ലെന്ന് പാക്കിസ്ഥാന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കറാച്ചിക്ക് സമീപത്തെ തുറമുഖത്തുനിന്നും ഇത്തരമൊരു ബോട്ട് ഇന്ത്യന്‍ തീരം ലക്ഷ്യമാക്കി യാത്ര തിരിച്ചിട്ടില്ല എന്ന് പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് തസ്നീം അസ്ലം വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: