തിരുവനന്തപുരം: കേരളത്തില്‍ നടക്കുന്ന 35-ാമത് ദേശീയഗെയിംസിന്റെ കൗണ്ട് ഡൗണിനോടൊപ്പം വിവാദങ്ങളും കത്തിപ്പടരുന്നു. ഗെയിംസിന്റെ നടത്തിപ്പ് അവതാളത്തിലാകുന്ന തരത്തിലേക്കാണ് വിവാദങ്ങള്‍ പുകയുന്നത്. സംഘാടകസമതിക്കും ഗെയിംസിന്റെ നടത്തിപ്പിനുമെതിരെ പ്രതിപക്ഷവും ഭരണപക്ഷവും ഒരുമിച്ചാണ് രംഗത്തെത്തിയിരിക്കുന്നത്. സംഘാടക സമിതിയുടെ രൂപീകരണം തന്നെ വികലമായിരുന്നു.
ഭരണപ്രതിപക്ഷ പാര്‍ട്ടികളുടെ രാഷ്ട്രീയ മേളയാക്കാനായിരുന്നു തുടക്കം മുതലേ ശ്രമം. അതുകൊണ്ട് തന്നെ കേന്ദ്രഭരണ കക്ഷിയായിട്ടും ബിജെപി നേതാക്കളെ ഒരു കമ്മിറ്റിയിലും ഉള്‍പ്പെടുത്തിയിരുന്നുമില്ല. ഏഴ് ജില്ലകളിലായി 15 ദിവസം കൊണ്ട് പൂര്‍ത്തിയാകുന്ന ഗെയിംസ് ഈ മാസം 31ന് ആണ് ആരംഭിക്കുന്നത്. എന്നാല്‍ ഗെയിംസിന്റെ ഉദ്ഘാടകനാരെന്ന് പോലും ഇതുവരെ തീരുമാനിച്ചിട്ടില്ല. വേദികളുടെ നിര്‍മ്മാണവും പാതിവഴിക്കാണ്.സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും ഉപകരണങ്ങള്‍ വാങ്ങുന്നതിനെപ്പറ്റിയും ഓരോദിവസവും പരാതിഉയരുകയാണ്.
ഗെയിംസിന്റെ പ്രൊമോഷനുവേണ്ടി സംഘടിപ്പിക്കുന്ന റണ്‍ കേരള റണ്‍ കൂട്ട ഓട്ടം സംബന്ധിച്ച കരാറാണ് പുതിയ വിവാദം. 10 കോടിയിലധികം നല്കി സ്വകാര്യ മാധ്യമസ്ഥാപനത്തിന് കരാര്‍ നല്‍കിയതില്‍ അഴിമതിയുണ്ടെന്ന് പരക്കെ ആരോപണമുയര്‍ന്നിട്ടുണ്ട്.മലയാള മനോരമയുടെ കെ ജംഗ്ഷന് എന്ന ഇവന്റ് മാനേജ് മെന്റ് കമ്പനിക്കാണ് കരാര്‍ നല്‍കിയത്. ഇതില്‍ പ്രതിഷേധിച്ച് മാധ്യമങ്ങള്‍ ഗെയിംസുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ ബഹിഷ്കരിക്കുകയും ചെയ്തു. ഇതോടെ ഗെയിംസുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള ചെലവുകള്‍ വെളിപ്പെടുത്തണമെന്ന് ആവശ്യമുയര്‍ന്നു. പ്രശ്നം രൂക്ഷമായതിനെ തുടര്‍ന്ന് മന്ത്രി ചാനല്‍ ഉടമസ്ഥരുടെ രഹസ്യയോഗം വിളിച്ചിരുന്നു. ഏഷ്യാനെറ്റ്, മാതൃഭൂമി, കൈരളി എന്നീ ചാനലുകളുടെ ഉടമസ്ഥരെയാണ് മന്ത്രി വിളിപ്പിച്ചത്. മനോരമയുമായുള്ള കരാര്‍ റദ്ദാക്കിയല്ലാതെ തങ്ങള്‍ ഗെയിംസുമായി സഹകരിക്കില്ലെന്ന കടുംപിടുത്തത്തിലാണ് ചാനലുടമകള്‍.
ഏറെ സുതാര്യമായി ഓപ്പണ്‍ ബിഡ്ഡിലൂടെയാണ് കെ ജംഗ്ഷനുമായി കരാറിലൊപ്പിട്ടതെന്നാണ് മന്ത്രിയുടെ വാദം. നിയമപരമായി ഉണ്ടാക്കിയ കരാറില്‍ നിന്ന് സര്‍ക്കാരിന് പിന്മാറാന് കഴിയില്ലെന്നും മന്ത്രി ചാനല്‍ മേധാവികളെ ധരിപ്പിച്ചു. മാരത്തോണിന്റെ മീഡിയാ പ്ലാന്‍ തീരുമാനിക്കുന്നതില്‍ നിന്നും കെ ജംഗ്ഷനെ മാറ്റി പിആര്‍ഡിയെ ഏല്‍പ്പിക്കുന്ന കാര്യം പരിഗണിക്കാം. മാത്രമല്ല, നിലവില്‍ തീരുമാനിച്ച 7,000 പോയന്റുകള്‍ എന്നത് 10,000 ആക്കി മറ്റു ചാനലുകളെ പങ്കെടുപ്പിക്കാമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. എന്നാല്‍ മനോരമയുമായുള്ള കരാര്‍ റദ്ദാക്കിയില്ലെങ്കില്‍ ഗെയിംസ് പൊളിക്കുമെന്നാണ് ഒരു ചാനല്‍ തലവന്‍ മന്ത്രിയെ വെല്ലുവിളിച്ചത്. വിവാദം ഒഴിവാക്കാനായി ചാനലുകളെ തൃപ്തിപ്പെടുത്താന്‍ നാഷണല്‍ ഗെയിംസിന് അനുവദിച്ച തുക മാറ്റി വയ്ക്കാമെന്ന മന്ത്രിയുടെ വാഗ്ദാനവും വിവാദമാകുകയാണ്.
ഗെയിംസിന്റെ സംഘാടനത്തിലുള്ള പിഴവും ധൂര്‍ത്തും ചൂണ്ടിക്കാട്ടി സംഘാടകസമിതിയിലെ ഭരണകക്ഷി എംഎല്‍എമാരായ പാലോട് രവിയും കെ.ബി. ഗണേഷ്കുമാറും രാജി നല്കി കഴിഞ്ഞു. എന്നാല്‍ നാഷണല്‍ ഗെയിംസിന്റെ സംഘാടനവുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്കാന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷണന് തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: