ജമ്മുകശ്മീര്‍: ജമ്മു കശ്മീരിലെ ഭാരത അതിര്‍ത്തിയില്‍ പാക് വെടിവെപ്പ് അതിരൂക്ഷമായി തുടരുന്നു. വെള്ളിയാഴ്ച രാത്രിയിലുടനീളമുണ്ടായ വെടിവെപ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഒന്‍പതു പേര്‍ക്ക് പരിക്കേറ്റു. ഇതേത്തുടര്‍ന്ന് ബിഎസ്എഫ് അതിശക്തമായി തിരിച്ചടിച്ച് മൂന്നു പാക്കിസ്ഥാന് പട്ടാളക്കാരെ വധിച്ചു. ഇതോടെ കൊല്ലപ്പെട്ട പാക് പട്ടാളക്കാരുടെ എണ്ണം ഏഴായി. ഇതിനിടെ നുഴഞ്ഞുകയറ്റ ശ്രമവും ഉണ്ടായിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി ഒന്‍പതരയോടെയാണ് പാക് സൈന്യം വെടിവെപ്പ് പുന:രാരംഭിച്ചത്. അതിര്‍ത്തിയിലെ ഗ്രാമങ്ങളും പതിമൂന്ന് ബിഎസ്എഫ് പോസ്റ്റുകളും ലക്ഷ്യമിട്ടായിരുന്നു വെടിവെപ്പ്. മോര്‍ട്ടാറുകളും ഷെല്ലുകളും യന്ത്രത്തോക്കുകളും മാറിമാറി അവര്‍ ഉപയോഗിച്ചു. കാത്വ, സാംബ ജില്ലകളിലെയും ഹീരാനഗര്‍ സബ്സെക്ടറിലെയും ജനവാസമേഖലകളിലേക്കാണ് അവര്‍ വെടിയുതിര്‍ത്തത്. ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഒന്‍പതു പേര്‍ക്ക് പരിക്കുണ്ട്. ബിഎസ്എഫ് ഐജി രാകേഷ് ശര്‍മ്മ പറഞ്ഞു.
ഒരു പ്രകോപനവുമില്ലാതെയായിരുന്നു വെടിവെപ്പ്. ബിഎസ്എഫ് തിരിച്ചടിച്ചു. വെടിവെപ്പും തിരിച്ചടിയും വെളുപ്പിന് മൂന്നുമണിവരെ നീണ്ടു. ഭാരതത്തിന്റെ തിരിച്ചടിയില്‍ മൂന്നു പാക് പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് കുറേ നേരം അനങ്ങാതെയിരുന്ന അവര്‍ രാവിലെ ഏഴുമണിയോടെ വീണ്ടും വെടിവെപ്പ് ആരംഭിച്ചു. ഇന്നലെ വൈകിട്ടും ഇടയ്ക്കിടയ്ക്ക് പാക്ക് വെടിവയ്പ്പ് തുടര്‍ന്നു. കത്വയിലെ നൗചൗക്കിലാണ് സ്ത്രീ കൊല്ലപ്പെട്ടതും മൂന്നു പേര്‍ക്ക് പരിക്കേറ്റതും. ഇവിടെ നിന്ന് മുന്നൂറുപേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് നീക്കി. സാംബയിലെ ബൈംഗല്ലൂരില് രണ്ടു പേര്‍ക്കും ഹീരാനഗറില്‍ രണ്ടു പേര്‍ക്കും വെടിയേറ്റു.
രൂക്ഷമായ വെടിവെപ്പ് നടക്കുന്ന സ്ഥലങ്ങളില്‍ ഗ്രാമീണര്‍ ബങ്കറുകളിലാണ് അഭയം തേടിയിരിക്കുന്നത്. വെടിയൊച്ച ശമിക്കുന്ന സമയം നോക്കിയാണ് അവരെ പുറത്തിറക്കി സുരക്ഷിതമായ സ്ഥലത്തേക്ക് കൊണ്ടുപോകുന്നത്. ഇതിന് പല സ്ഥലങ്ങളിലും ബസുകള്‍ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്.
ഹീരാനഗറില്‍ മൂന്നു വലിയ കെട്ടിടങ്ങളില്‍ അഭയാര്‍ഥി ക്യാമ്പ് തുറന്നു. ഇവിടെ ആംബുലന്‍സുകളും ഡോക്ടര്‍മാരെയും എത്തിച്ചിട്ടുണ്ട്. കത്വയിലെ പട്ടി, പന്‍സാര്‍, ലോണ്ടി, ബോബിയ, ചക്ര, ലാച്ചിപ്പുര സാംബയിലെ മാങ്ങ്ചുക്ക്, ചിലയാദിയ, റീഗല്‍, ചച്ച്വാല്, രാംഗഡ്, മാലുചങ്ക്, നങ്ക എന്നിവിടങ്ങളിലെ ബിഎസ്എഫ് പോസ്റ്റുകളിലേക്കായിരുന്നു വെടിവെപ്പ്. 23 ഗ്രാമങ്ങളിലേക്ക് പാക്ക് റേഞ്ചറുകള്‍ വെടിയുതിര്‍ത്തു. 57 ഗ്രാമങ്ങളിലുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വെടിവെപ്പ് ഉണ്ടായാല്‍ എന്തു ചെയ്യണമെന്ന മാര്‍ഗനിര്‍ദ്ദേശവും നല്കി.
പാക് വെടിവെപ്പിനിടെ ഭീകരരെ അതിര്‍ത്തി കടത്തിവിടാനുള്ള ശ്രമവും വെള്ളിയാഴ്ച രാത്രിയില്‍ ഉണ്ടായി. ഇത് സൈന്യം പൊളിച്ചു. വെടിവെപ്പിന്റെയും ഷെല്വര്ഷത്തിന്റെയും മറവില്‍ പാക്ക് റേഞ്ചറുകള്‍ എട്ട് സായുധരായ ഭീകരരെ സാംബയിലെ ചോര്‍ ഗലി വഴി കടത്തിവിടാനാണ് ശ്രമിച്ചത്. രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. നുഴഞ്ഞുകയറ്റ ശ്രമം കണ്ട ബിഎസ്എഫ് ജവാന്മാര് ശക്തമായി വെടിയുതിര്‍ത്തതോടെ ഭീകരര്‍ തിരിച്ചോടി രക്ഷപ്പെട്ടു. ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ ഡി.കെ. പഥക് വെള്ളിയാഴ്ച രാത്രി ആഭ്യന്തരമന്ത്രി രാജ്നാഥ്സിംങ്ങിനെ വിളിച്ച് സ്ഥിതിഗതിഅറിയിച്ചിട്ടുണ്ട്.
പുതുവല്സരത്തലേന്നാണ് പാക്കിസ്ഥാന് വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചത്. കഴിഞ്ഞ നാലു ദിവസമായി തുടരുന്ന വെടിവെപ്പില്‍ ഇതിനകം ഏഴ് പാക് പട്ടാളക്കാരും ഒരു ബിഎസ്എഫ് ജവാനും ഒരു സ്ത്രീയും കൊല്ലപ്പെട്ടിട്ടുണ്ട്. ശക്തമായി തിരിച്ചടിക്കാനാണ് ആഭ്യന്തര മന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഭാരതം ഒരു പ്രകോപനവുമില്ലാതെയാണ് വെടിവെപ്പ് നടത്തുന്നതെന്നാണ് പാക്കിസ്ഥാന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: