തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ എക്സിക്യൂട്ടീവ് കൗണ്‍സിലില്‍ നിന്നും കെ.ബി. ഗണേഷ്കുമാര് എംഎല്‍എ രാജിവെച്ചു. ഗെയിംസ് നടത്തിപ്പിലെ ക്രമക്കേടും ധൂര്‍ത്തും ചൂണ്ടിക്കാട്ടിയാണ് രാജി. അവസാന നിമിഷത്തില്‍ വ്യവസ്ഥാപിത മാനദണ്ഡങ്ങളെല്ലാം മറികടന്നാണ് ഉപകരണങ്ങളുടെ പര്‍ച്ചേസ് അടക്കമുള്ളവ നടത്തിയതെന്ന് മുഖ്യമന്ത്രിക്ക് നല്കിയ രാജിക്കത്തില്‍ ഗണേഷ്കുമാര് ആരോപിച്ചു.
ചില നിക്ഷിപ്ത താല്പര്യങ്ങള് ഇവിടെയും ആവര്‍ത്തിക്കപ്പെടുന്നോ എന്ന് ന്യായമായ സംശയമുണര്‍ത്തുന്നതാണ് ഈ കുറ്റകരമായ അലംഭാവം. കോമണ്‍വെല്‍ത്ത് ഗെയിംസിലുണ്ടായ ക്രമക്കേടുകള്‍ ഇവിടെയും ആവര്‍ത്തിക്കപ്പെടുമോയെന്ന് സംശയിക്കണം. നിരുത്തരവാദപരവും അന്യായവുമായ ഈ നടപടികളുടെ ഒരു നിശബ്ദസാക്ഷിയായി നില്ക്കുവാന് മനസാക്ഷി അനുവദിക്കാത്തതിനാലാണ് രാജിവെക്കുന്നതെന്നും ഗണേഷ്കുമാര് രാജിക്കത്തില്‍ വ്യക്തമാക്കുന്നു. ഗെയിംസ് നടത്തിപ്പില്‍ കുറ്റകരമായ അലംഭാവമുണ്ടെന്നും ഗെയിംസിന്റെ പ്രാഥമിക ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കുന്നുവെന്നും ഗണേഷ്കുമാര് ചൂണ്ടിക്കാട്ടി.
എല്‍ഡിഎഫ് ഭരണകാലത്ത് എം. വിജയകുമാര്‍ കായികമന്ത്രിയായിരിക്കുമ്പോഴാണ് ദേശീയ ഗെയിംസ് കേരളത്തിന് അനുവദിച്ചത്. തുടര്‍ന്നു വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ കായിക മന്ത്രിയായിരുന്ന ഗണേഷ് കുമാറിന്റെ നേതൃത്വത്തിലാണ് ഗെയിംസ് സെക്രട്ടറിയേറ്റ് ഉള്‍പ്പെടെയുള്ളവ തുടങ്ങിയത്. പിന്നീട് മന്ത്രിസ്ഥാനം ഒഴിഞ്ഞെങ്കിലും ഗെയിംസ് എക്സിക്യൂട്ടീവ് കൗണ്‍സിലില്‍ സജീവമായിരുന്നു. ഗെയിംസിനോട് അനുബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ തീരുമാനം എടുത്തതില്‍ പ്രധാനി കൂടിയാണ് ഗണേഷ്കുമാര്.
ഗെയിംസ് സംഘാടനത്തിനു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനടക്കമുള്ളനേതാക്കള് ആരോപിച്ചിരുന്നു. ഈ ആരോപണത്തിനു ബലം നല്‍കുന്നതാണു ഗണേഷ്കുമാറിന്റെ രാജി. ട്രാന്‍സ്പോര്‍ട്ട് കള്‍ച്ചറല്‍ കമ്മറ്റികളിലെ അംഗമായിരുന്ന പാലോട് രവി എംഎല്‍എയും നേരത്തെ രാജി വച്ചിരുന്നു. കമ്മറ്റി അറിയാതെ കള്‍ച്ചറല്‍ പരിപാടി ഉദ്യോഗസ്ഥര്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു രാജി. പാലോട് രവി മുഖ്യമന്ത്രിയെ പ്രതിഷേധം അറിയിച്ചെന്നാണ് വിവരം.
അതേസമയം മുഖ്യമന്ത്രി ചെയര്‍മാനായ ഓര്‍ഗനൈസിങ് കമ്മിറ്റി ഉടന്‍ വിളിച്ചു ചേര്‍ക്കണമെന്ന് വി.ശിവന്‍കുട്ടി എംഎല്‍എ ആവശ്യപ്പെട്ടു. വ്യാപക അഴിമതി ഗെയിംസ് നടത്തിപ്പില്‍ ആരോപിക്കപ്പെടുന്നതായി ശിവന്‍കുട്ടി മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. വേദികളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. കായിക ഉപകരണങ്ങള്‍ എത്തിയിട്ടില്ലെന്നും ശിവന്‍കുട്ടി ആരോപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: