ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ നിന്നുള്ള ബോട്ടാണ് സ്‌ഫോടനത്തില്‍ തകര്‍ന്നതെന്ന ഇന്ത്യയുടെ വാദം അടിസ്ഥാന രഹിതമെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം. അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്നാണ് പാകിസ്ഥാന്റെ വാദം.
കറാച്ചിയിലെ കേത്തി ബന്ദറില്‍ നിന്നു ഇത്തരമൊരു ബോട്ട് പുറപ്പെട്ടിട്ടില്ല. കുറ്റം പാക്കിസ്ഥാന്റെ മേല്‍ കെട്ടിവയ്‌ക്കാനാണ് ഇന്ത്യയുടെ ശ്രമമെന്നും ആരോപിച്ചു. സംഭവത്തിന് ശേഷം ആദ്യമായാണ് പാക്കിസ്ഥാന്‍ ഔദ്യോഗികമായി പ്രസ്താവന നടത്തുന്നത്.
പാകിസ്താന്റെ പ്രതിഛായ കളങ്കപ്പെടുത്താനാണ് ഇന്ത്യയുടെ ശ്രമമെന്നും വിദേശകാര്യമന്ത്രാലയവക്താവ് പ്രസ്താവനയില്‍ പറഞ്ഞു. പാകിസ്താനിലെ കേത്തിയില്‍ നിന്ന് ഇന്ത്യ ആരോപിക്കുന്നതുപോലെ സ്‌ഫോടക വസ്തുക്കളുമായി ഒരു ബോട്ടും പുറപ്പെട്ടിട്ടില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.
അതേസമയം, യാതൊരു മുന്നറിയിപ്പുമില്ലാതെ പാക്കിസ്ഥാന്റെ മല്‍സ്യബന്ധന ബോട്ട് ഇന്ത്യന്‍ നാവികസേന ആക്രമിക്കുകയായിരുന്നുവെന്ന് പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
അതിനിടെ വെടിനിര്‍ത്തല്‍ ലംഘിച്ച് ഇന്ത്യ നടത്തിയ വെടിവെപ്പില്‍ രണ്ട് പട്ടാളക്കാര്‍ കൊല്ലപ്പെട്ടതില്‍ പാകിസ്താന്‍ ഇന്ത്യക്കെതിരെ പ്രമേയം പാസ്സാക്കുകയും ചെയ്തു. അധാര്‍മികവും ഭീരുത്വവുമായ നടപടിയെന്നാണ് പാകിസ്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. അന്താരാഷ്‌ട്ര നിയമങ്ങള്‍ ലംഘിച്ച് ഇന്ത്യന്‍ അതിര്‍ത്തി രക്ഷാസേന ആക്രമണം നടത്തിയെന്നാണ് പാകിസ്താന്‍ ആരോപിക്കുന്നത്.
















