തിരുവനന്തപുരം: മോണോറെയിലും ലൈറ്റ്മെട്രോ പദ്ധതിയും പരാജയപ്പെട്ടതോടെ കേരളം സബര്‍ബന്‍ പദ്ധതി നടപ്പാക്കാന്‍ കേന്ദ്രത്തിന്റെ കാലുപിടിക്കാനൊരുങ്ങുന്നു. സബര്‍ബന്‍ റെയില്‍ പദ്ധതി കേന്ദ്രറെയില് ബജറ്റില്‍ ഉള്‍പ്പെടുത്താനുള്ള തീവ്രശ്രമത്തിലാണ് അധികൃതര്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്രറെയില്‍വേ മന്ത്രിക്ക് ഔദ്യോഗികമായി കത്തു നല്‍കിക്കഴിഞ്ഞു.
പദ്ധതിയെ കുറിച്ച് കൂടുതല്‍ വ്യക്തമാക്കുന്നതിനായി കേന്ദ്ര റെയില്‍വേ മന്ത്രിയെ കേരളത്തിലെത്തിക്കാന്‍ വരുന്ന തിങ്കളാഴ്ച മുതല്‍ ശ്രമം ആരംഭിക്കുമെന്നും അധികൃതര്‍. നാഷണല്‍ ഗെയിംസ് ആരംഭിക്കുന്നതിനു മുമ്പു തന്നെ റെയില്‍വേ മന്ത്രിയെ കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ കേരളത്തിന്റെ റെയില്‍വേ വികസന ആവശ്യം പറഞ്ഞു മനസ്സിലാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ചീഫ്സെക്രട്ടറി തലത്തില്‍ കേന്ദ്ര റെയില്‍വേ അധികൃതരുമായി ആദ്യവട്ട ചര്‍ച്ചകള്‍ നടത്തുന്നതിനും ഫണ്ടിങ് നടത്തുന്നതിന്റെ പ്രായോഗികതയും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കുന്നതും കാത്തിരിക്കുകയാണ് സബര്‍ബന്‍ റെയില്‍ അധികൃതര്‍.
കൊച്ചിമെട്രോയ്ക്കും മോണോയ്ക്കും ലൈറ്റ് മെട്രോയ്ക്കും മുമ്പേ സംസ്ഥാനത്ത് ആരംഭിക്കാന്‍ തീരുമാനിച്ച പദ്ധതിയാണ് സബര്‍ബന്‍ റെയില്‍. മാറിമാറി ഭരിക്കുന്ന സര്‍ക്കാരുകള്‍ ഈ പദ്ധതിയെ അട്ടിമറിച്ച് പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുകയാണുണ്ടായത്. എന്നാല്‍, പുതിയ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കാര്യക്ഷമമായ ഇടപെടല്‍ ഇല്ലാതാവുകയും ചെയ്തു. പദ്ധതിയുടെ അന്തിമ സാധ്യതാ പഠനറിപ്പോര്‍ട്ട് പൂര്‍ത്തിയാക്കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാരിനു സമര്‍പ്പിക്കാന്‍ കഴിയാതെ മുംബൈ റെയില്‍വികാസ് കോര്പ്പറേഷന്(എംആര്‍വിസി) ധര്‍മ്മസങ്കടത്തിലായിരുന്നു.
3067.97 കോടിരൂപയുടെ പദ്ധതിയാണ് സബര്‍ബന്‍ റെയില്‍. റെയില്‍വേ ഇന്നോവേറ്റീവ് പ്രോജക്ടുകളില്‍ ഉള്‍പ്പെടുത്തിയാണ് കേന്ദ്രം സബര്‍ബന്‍ റെയില്‍ ഏറ്റെടുക്കാന്‍ പോകുന്നത്. എന്നാല്‍ പദ്ധതിയുടെ ഫണ്ടിങ് പകുതി പകുതിയാണ് ചെയ്യേണ്ടത്. കേരളത്തിനെ സഹായിക്കാന്‍ എഡിബിയും, വേള്‍ഡ് ബാങ്കും, ഫ്രാന്‍സിന്റെ ധനകാര്യ സ്ഥാപനങ്ങളും തയ്യാറാണെന്നറിയിച്ചിട്ടുണ്ട്. 80 ശതമാനം ഫണ്ടെങ്കിലും കിട്ടുമെന്നാണ് വിശ്വസിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. ബാക്കി തുക കണ്ടെത്താന്‍ ധനവകുപ്പ് തന്നെ പുതിയ പ്രോജക്ട് മുന്നോട്ടു വെച്ചിട്ടുണ്ട്. 25,000 കോടിയുടെ ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ ഇന്നോവേറ്റീവ് സ്കീം രൂപീകരിച്ചിട്ടുണ്ട്. പൊതുജനങ്ങളില്‍ നിന്നും സ്വരൂപിക്കുന്നതിനാണ് ഇത്തരം പ്രോജക്ട് വെച്ചത്.
നിലവില്‍ സബര്‍ബന്‍ റെയിലിനു പുതുതായി ഒരു നിര്‍മാണവും ആവശ്യമില്ല. ഇപ്പോഴുള്ള പാളങ്ങളുടെ ഡബ്ലിംഗ്, സിഗ്നല്‍ സംവിധാനങ്ങള്‍ ആധുനികവത്ക്കരിക്കുക, സ്റ്റേഷനുകള്‍ വികസിപ്പിക്കുക എന്നിവ മാത്രമാണു വേണ്ടത്. തിരുവനന്തപുരം മുതല്‍ ചെങ്ങന്നൂര്‍ വരെ 125.56 കിലോമീറ്റര്‍ ആദ്യഘട്ടം. കൂടാതെ കായംകുളം-ഹരിപ്പാട് വരെ 13 കിലോമീറ്റര്‍ ദൂരവും ഉള്‍പ്പെടുത്തിയെങ്കിലും ഇതു മാറ്റിവെച്ചു.
ഈ ഭാഗങ്ങളില്‍ മാത്രമാണ് ഇരട്ടപാതകളുള്ളത്. മറ്റു സ്ഥലങ്ങളിലേക്ക് പാത ഇരട്ടിപ്പിക്കല്‍ ഉടനുണ്ടാകില്ലെന്ന് ഉറപ്പായതോടെയാണ് സബര്‍ബന്‍ പദ്ധതിയുടെ നീളം കുറച്ചത്. 27 സ്റ്റേഷനുകളാണുള്ളത്. ഇതില്‍ അഞ്ചെണ്ണം ഹാള്‍ട്ടിംഗ് സ്റ്റേഷനുകളും. തിരുവനന്തപുരം, വേളി, കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, എന്നിവയാണ് ഹാള്‍ട്ടിംഗ് സ്റ്റേഷനുകള്‍. കൊല്ലവും, വേളിയും ട്രെയിനുകളുടെ അറ്റകുറ്റപണികള്‍ നടത്തുന്നതിനുള്ള ഷണ്ടിംഗ് യാര്‍ഡ്. ആറ് കോച്ചുകള്‍ ഉള്ള ട്രെയിനുകളാണ് ഓടിക്കാന്‍ കഴിയുന്നത്. അഞ്ചു കിലോമീറ്റര്‍ ദൂരപരിധിക്കുള്ളില്‍ ഓരോ സ്റ്റേഷനുകളം ക്രമീകരിച്ചിരിക്കുന്നു. മുംബൈ റെയില്‍വികാസ് കോര്പ്പറേഷന് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: