കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒമ്പതു കിലോ സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നുംവന്ന കാസര്‍കോട് സ്വദേശി സാദത്തില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലായിരുന്നു സ്വര്‍ണകടത്ത്.
ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കരിപ്പൂരില്‍ ഒമ്പത് കിലോയിലേറെ സ്വര്‍ണം പിടികൂടുന്നത്. ഇത്തവണ വിവിധ സാധനങ്ങളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണക്കടത്ത്. ലഗേജ് ബോക്സിനുള്ളില്‍ ഫാന്‍ ബാറ്ററിയിലും എമര്‍ജന്‍സി ലാമ്പിലും മറ്റുമാണ് സ്വര്‍ണ്ണക്കട്ടികള്‍ ഒളിപ്പിച്ചിരുന്നത്. സ്വര്‍ണകട്ടികള്‍ 21 കഷ്ണങ്ങളാക്കിയാണ് ഒളിപ്പിച്ചത്.
പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണിയില്‍ രണ്ടരക്കോടിയിലേറെ രൂപ വില വരും. സ്വര്‍ണം കടത്താന്‍ സാദത്തിനെ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമായിട്ടില്ല. കഴിഞ്ഞ മാസം ഇരുപതാം തീയതി പത്ത് കിലോ സ്വര്‍ണമാണ് കരിപ്പൂരില്‍ നിന്നും കസ്റ്റംസ് പിടികൂടിയത്. അന്ന് വിമാനത്താവളത്തിലെ ടോയ്ലറ്റില് ഉപേക്ഷിച്ച നിലയിലായിരുന്നു സ്വര്‍ണം കണ്ടെത്തിയത്. ഈ സ്വര്‍ണ്ണക്കടത്തിന് കൂട്ടുനിന്ന എയര്‍പോര്‍ട്ടിലെ രണ്ടു കരാര്‍ ജീവനക്കാരെയും പിടികൂടിയിരുന്നു.
സ്വര്‍ണം എയര്‍പോര്‍ട്ടിന് പുറത്തുകടത്താന്‍ ഇവര്‍ സഹായിക്കാറുണ്ടെന്നായിരുന്നു അന്വേഷണത്തില്‍ തെളിഞ്ഞത്. ആ കേസ് ഇപ്പോള്‍ സിബിഐ ആണ് അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം കത്തിയുടെ പിടിയില്‍ ഒളിപ്പിച്ച നിലയില്‍ കടത്താന്‍ ശ്രമിച്ച അരക്കിലോ സ്വര്‍ണവും പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: