ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രിയും പ്രമുഖ ബിജെപി നേതാവുമായ അടല്‍ ബിഹാരി വാജ്പേയിയ്ക്ക് രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന നല്കാന് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തല്‍. മന്മോഹന് സിംഗിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ ബാരുവാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
വാജ്പേയിക്ക് ഭാരതരത്ന നല്കാന് രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് തന്നെ മന്മോഹന് സിംഗ് ആഗ്രഹിച്ചിരുന്നുവെന്ന് ബാരു പറഞ്ഞു. താനാണ് ഇക്കാര്യം മന്മോഹനോട് ആവശ്യപ്പെട്ടത്. ഉടന്‍തന്നെ അദ്ദേഹം അത് സമ്മതിച്ചു. വാജ്പേയിക്കൊപ്പം മുന്‍പ്രധാനമന്ത്രി നരസിംഹ റാവുവിനും ഭാരതരത്ന നല്‍കണമെന്ന് മന്മോഹന് സിംഗ് ആവശ്യപ്പെട്ടു. എന്നാല്‍ മറ്റു കോണ്‍ഗ്രസ് നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് അത് നടപ്പിലാക്കാന്‍ കഴിയാതെ പോയതെന്ന് ബാരു കൂട്ടിച്ചേര്‍ത്തു.
2004 മുതല്‍ നാല് വര്‍ഷക്കാലം ഭാരതരത്ന ചര്ച്ചാവിഷയമായപ്പോഴൊക്കെ താന്‍ വാജ്പേയിയുടെ കാര്യം മന്മോഹനുമായി സംസാരിച്ചിരുന്നതായി ബാരു പറഞ്ഞു. എന്നാല്‍ വാജ്പേയിക്ക് ഭാരത രത്ന ലഭിക്കാതിരുന്നതിനു പിന്നില്‍ സോണിയാഗാന്ധിയാണോ എന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയം ഇരുവരും തമ്മില്‍ ചര്‍ച്ച ചെയ്തോയെന്ന് വ്യക്തമല്ലെന്നും ബാരു പറയുന്നു. ബാരു എഴുതിയ ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന പുസ്തകത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
മോദി സര്‍ക്കാര്‍ അധികാരാത്തിലെത്തിയതിനു ശേഷം അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനമായ ഡിസംബര്‍ 25ന് ഭാരത രത്ന പ്രഖ്യാപിക്കുകയായിരുന്നു. വാജ്പേയിക്കൊപ്പം ഹിന്ദു മഹാസഭാ നേതാവ് മദന്‍ മോഹന്‍ മാളവ്യയ്ക്കും ഭാരതരത്ന പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: