ന്യൂദല്‍ഹി: കണ്ടെയ്നര്‍ ചരക്ക് നീക്കത്തില്‍ വിപ്ലവകരമായ മാറ്റങ്ങളുമായി സെന്‍ട്രല്‍ റെയില്‍വേ വെയര്‍ഹൗസിംഗ് കോര്പ്പറേഷന്. റെയില്‍വേയുമായി സഹകരിച്ച് കണ്ടെയ്നര്‍ ചരക്ക് നീക്കത്തിന് അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് സിആര്‍ഡബ്ല്യുസി. ചരക്ക് നീക്കത്തിന് ഉപയോഗപ്രദമാകുന്ന രീതിയില്‍ പുതിയ വെയര്‍ഹൗസിംഗ് കോംപ്ലക്സുകള്‍, ടെര്‍മിനലുകള്‍, ലോജിസ്റ്റിക്സ് ഹബ്ബുകള്‍ എന്നിവ നിര്‍മിക്കുന്നതിനായി 2007 ല്‍ ആണ് കോര്പ്പറേഷന് തുടങ്ങിയത്. ഇപ്പോള്‍ മിനി രത്ന കമ്പനികളുടെ പട്ടികയിലാണ് ഈ സ്ഥാപനം.
ചരക്ക് നീക്കത്തിന് ഭാരതത്തില്‍ അടുക്കും ചിട്ടയും ഇല്ലാതിരുന്ന സംവിധാനത്തില്‍ നിന്ന് അത്യാധുനിക ക്രമീകരണങ്ങളിലേക്ക് മാറുന്നതിന് ഈ സ്ഥാപനം വഹിക്കുന്ന പങ്ക് നിര്‍ണായകമാണ്. മലയാളിയായ കെ.യു. തങ്കച്ചന് ആണ് എംഡി.
നവീന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇന്ത്യന്‍ കണ്ടെയ്നര്‍ ചരക്ക് നീക്കത്തിന് നിരവധി പദ്ധതികളാണ് സിആര്‍ഡബ്ല്യുസി വിഭാവനം ചെയ്തുകൊണ്ടിരിക്കുന്നത്.
ഉപഭോക്താക്കളുമായുള്ള ബന്ധം മെച്ചപ്പെടുത്തി, വ്യക്തമായ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ വ്യാപാരം വര്‍ധിപ്പിക്കുക, വിവിധ ചരക്ക്നീക്ക മാര്‍ഗ്ഗങ്ങളെ ഏകോപിപ്പിക്കുക, യഥാസമയം ചരക്ക്നീക്ക സംവിധാനത്തിന്റെ വിലയിരുത്തല്‍ നടത്തുക, സംവിധാനത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിച്ച് പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുക, ഇന്ധന ഉപയോഗത്തിലും മറ്റ് ചെലവുകളിലും കുറവ് വരുത്തി സുതാര്യതയും കടപ്പാടും ഊട്ടിയുറപ്പിക്കുക എന്നീ പദ്ധതികളുമായി സിആര്ഡബ്ല്യുസിക്ക് പുതിയ മാനങ്ങള്‍ നല്‍കുന്നതിന്റെ ചുക്കാന്‍ പിടിക്കുന്നത് തങ്കച്ചനാണ്.
മറ്റ് ഏജന്‍സികളുമായി ചേര്‍ന്ന് പുതിയ വെയര്‍ഹൗസുകളും ലോജിസ്റ്റിക് പാര്‍ക്കുകളും നിര്‍മിക്കുക, അവരുമായി തന്ത്രപരമായ സഹകരണം ഉറപ്പാക്കുക എന്നിവ സ്ഥാപനത്തിന്റെ പുതിയ ലക്ഷ്യങ്ങളാണെന്ന് തങ്കച്ചന് ‘ജന്മഭൂമി’യോട് പറഞ്ഞു.
ഗുജറാത്തിലെ കണ്ട്ല തുറമുഖത്തോടുചേര്‍ന്ന് ദ്രവീകൃത കാര്‍ഗോ ടെര്‍മിനലിന്റെ നിര്‍മാണം ദ്രുതഗതിയില്‍ ആരംഭിച്ചിട്ടുണ്ട്. മാര്‍ക്കറ്റ് ഷെയര്‍ വര്‍ധിപ്പിക്കാനുള്ള തന്ത്രം ആവിഷ്ക്കരിക്കാന്‍ പുതിയ സംവിധാനം ഉണ്ടാക്കിക്കഴിഞ്ഞു. പത്ത് പുതിയ ടെര്‍മിനലുകള്‍ പൂര്‍ത്തിയാകുന്നതോടെ താപനിയന്ത്രണ സംവിധാനമുള്ള സ്റ്റോറേജ് സൗകര്യം ലഭ്യമാകും. ഇതിലൂടെ റെയില്‍മാര്‍ഗമുള്ള പഴം, പച്ചക്കറി നീക്കത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാകും. കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും ഈ സംവിധാനം വളരെ ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
1987 ല്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലൂടെയാണ് തങ്കച്ചന് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് 1995 ല്‍ കണ്ടെയ്നര്‍ കോര്പ്പറേഷന് ഓഫ് ഇന്ത്യയില്‍ ചേര്‍ന്നു. അവിടെ വിവിധ പ്രധാന തസ്തികകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം നാഗ്പൂരിലെ മധ്യമേഖലയുടെ ചീഫ് ജനറല്‍ മാനേജരായി ചുമതലയേറ്റു. 2012ല്‍ ഏഷ്യയിലെ ഏറ്റവും വലിയ ഇന്‍ലാന്റ് കണ്ടെയ്നര്‍ ഡിപ്പോയുടെ (തുഗ്ലക്കാബാദ്) തലവനായി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദത്തിനുശേഷം എംബിഎയും തുടര്‍ന്ന് വിവിധ മാനേജ്മെന്റ് ബിരുദങ്ങളും കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: