കൊച്ചി: ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യര്‍ നേരിന്റെ ഉറച്ച ശബ്ദമായിരുന്നു. കൊച്ചി നഗരത്തിന്റെ ഓരോ കോണുകളിലും ആ ശബ്ദത്തിന്റെ മാറ്റൊലികളുണ്ടായിരുന്നു. നഗരത്തിന്റെ സ്പന്ദനങ്ങള്‍ അറിഞ്ഞായിരുന്നു കൃഷ്ണയ്യരുടെ ഓരോ ദിവസവും. ജനകീയ പ്രശ്നങ്ങളില്‍ ഒരു ന്യായാധിപന് ജനങ്ങളുമായി എത്രത്തോളം ഇടപഴകാന്‍ കഴിയും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു കൃഷ്ണയ്യര്‍.
ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചതിനു ശേഷം വിശ്രമജീവിതത്തിനായാണ് കൊച്ചിയിലെത്തിയതെങ്കിലും കഴിഞ്ഞ മുപ്പത്തിനാലു വര്‍ഷങ്ങളായി കൊച്ചിയിലെ നിറസാനിധ്യമായിരുന്നു കൃഷ്ണയ്യര്‍. മൂലമ്പിള്ളി സമരവും മെട്രോ റെയിലും അടക്കമുള്ള കൊച്ചിയുടെ വേണ്ടിയും അര്‍ബുദ രോഗികള്‍ക്ക് സഹായം നല്കുന്ന കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ അടക്കം നൂറിലധികം സന്നദ്ധ സംഘടനകളുടെ രക്ഷാധികാരിയായിരുന്നു അദ്ദേഹം.
നഗരത്തിന്റെ സ്വപ്നപദ്ധതിയായ കൊച്ചി മെട്രോയുടെ നിര്‍മാണം പ്രതിസന്ധിയിലായപ്പോള്‍ ശക്തമായ ഇടപെടലുകളാണ് കൃഷ്ണയ്യര്‍ നടത്തിയത്. മെട്രോയുടെ നിര്‍മാണം ഡിഎംആര്‍സിയെയും ഇ.ശ്രീധരനെയും ഏല്‍പ്പിക്കണമെന്ന് അനാരോഗ്യം പോലും അവഗണിച്ച് കൃഷ്ണയ്യര്‍ ഡല്‍ഹിയില്‍ ചെന്ന് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ്ങിനെ നേരിട്ട് കണ്ട്് ആവശ്യപ്പെട്ടിരുന്നു അദ്ദേഹം. മൂലംപിള്ളിസമരവേദികളിലും അദ്ദേഹത്തിന്റെ സാനിധ്യമുണ്ടായിരുന്നു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് 2011ല്‍ മൂലമ്പിള്ളി സമരപ്പന്തലിലാണ് അദ്ദേഹം ഓണസദ്യ ഉണ്ടത്.
കൊച്ചിയിലെത്തിയ കാലം മുതല്‍ നഗരത്തിലെ അടിസ്ഥാനപ്രശ്നങ്ങള്‍ കണ്ടെത്തി അതു പരിഹരിക്കുന്നതിന് എന്നും മുന്‍നിരയില്‍ ഉണ്ടായിരുന്നു കൃഷ്ണയ്യര്‍.
ഇന്റര്‍നാഷണല്‍ ഇന്റര്‍ഫെയ്ത്ത് ഡയലോഗ്, ഓള് കേരള ബ്ലഡ് ഡോണേഴ്സ് അസോസിയേഷന്, കേരള മദ്യനിരോധന സമിതി, ശാരദ കൃഷ്ണയ്യര്‍ സെന്റര്‍ ഫോര്‍ വിമന്‍ എംപവര്‍മെന്റ്, യുവശക്തി ജനകീയ മദ്യനിരോധനസമിതി തുടങ്ങി നൂറിലധികം സംഘടനകളുടെ രക്ഷാധികാരിയായിരുന്നു അദ്ദേഹം.
എറണാകുളം ദര്‍ബാര്‍ ഹാളിനു മുന്നിലൂടെയുള്ള പ്രഭാതസവാരി ഈയടുത്ത കാലം വരെ അദ്ദേഹം മുടക്കിയിരുന്നില്ല. സവാരിക്കിടയില്‍ നഗരത്തിലെ ഭരണാധികാരികള്‍ പലപ്പോഴും കണ്ടില്ലെന്ന് നടിക്കുന്ന പൊട്ടിപ്പൊളിഞ്ഞ റോഡുകളും വൃത്തിയാക്കാത്ത ഓടകളും സ്ലാബുകള്‍ ഇളകിപോയ കാനകളെക്കുറിച്ചുമെല്ലാം അപ്പപ്പോള്‍ കോര്പറേഷന് ഭരണാധികാരികളെ അറിയിച്ച് പരിഹാരവും ഉറപ്പു വരുത്തി. എന്നും സാധാരണക്കാര്‍ക്കൊപ്പമായിരുന്നു അദ്ദേഹം.
അര്‍ബുദ രോഗികളെ സഹായിക്കുന്നതിനായി തുടങ്ങിയ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ സഹായത്തിനായി ദിനവും നൂറു കണക്കിനു പേരാണ് സദ്ഗമയുടെ മുറ്റത്തെത്തിയിരുന്നത്. സൊസൈറ്റിയുടെ ഫണ്ട് ശേഖരണത്തിനായി മുന്നില്‍ നിന്നിരുന്നതും കൃഷ്ണയ്യര്‍ തന്നെയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: