പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രിയ റേഡിയോ സംഭാഷണത്തില്‍ മയക്കുമരുന്നുപയോഗം ഭാരതത്തില്‍ വര്‍ധിക്കുന്നതിനെയും അതുണ്ടാക്കുന്ന കള്ളപ്പണം ഭീകരരില്‍ എത്തുമ്പോള്‍ ഉണ്ടാകുന്ന വിപത്തിനെയുംപറ്റി പ്രതിപാദിച്ച് അദ്ദേഹം പറഞ്ഞത് സോഷ്യല്‍ മീഡിയവഴി ലഹരിവിമുക്ത ഭാരതത്തിനായി പ്രചാരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങണമെന്നും അത് ലോകത്തിനുതന്നെ മാതൃകയാകുമെന്നുമാണ്. ഇന്നത്തെ യുവതലമുറ ലഹരിക്കടിമപ്പെട്ടവരാണ്.
ഏറ്റവുമധികം മദ്യം ഉപയോഗിക്കുന്ന ‘മദ്യകേരളം’ മറ്റ് ലഹരിവസ്തുക്കളുടെ ഉപയോഗത്തിലും ഒട്ടും പിന്നിലല്ല. എണ്‍പതുകളില്‍ ഇടുക്കിയില്‍ കൃഷിചെയ്തിരുന്ന കഞ്ചാവ് വിനോദസഞ്ചാരം ‘പോഷിപ്പിച്ചിരുന്നു’. ഗുണമേന്മയില് മുന്നിലായ ഇടുക്കികഞ്ചാവ് തേടിയാണ് വിദേശികള്‍ എത്തിയിരുന്നത്. ഇന്നാകട്ടെ വിദേശികളല്ല, കേരളത്തിലെ യുവതലമുറയാണ് കഞ്ചാവിനും ഹെറോയിനും മദ്യത്തിനും പുകവലിക്കും അടിമപ്പെട്ടവരായിരിക്കുന്നത്.
പെണ്‍കുട്ടികളും കഞ്ചാവുപയോഗത്തില്‍ പിന്നിലല്ല എന്നതാണ് അമ്പരിപ്പിക്കുന്ന വസ്തുത. അടുത്തയിടെ ഒരു നക്ഷത്രഹോട്ടലില്‍ നടത്തിയ റെയ്ഡില്‍ എറണാകുളം ഡെപ്യൂട്ടി കമ്മീഷണര്‍ നിശാന്തിനി പെണ്‍കുട്ടികളെയും പിടികൂടിയിരുന്നല്ലോ. ലഹരിമരുന്നുകള്‍ക്ക് ചെലവിടുന്ന പണം ഭീകരില്‍ എത്തുന്നുവെന്നും അവര്‍ ഇതുപയോഗിച്ച് ആയുധം വാങ്ങി ഇന്ത്യന്‍ യുവത്വത്തെ ആക്രമിക്കുന്നുവെന്നും മന്‍കീ ബാത്ത് റേഡിയോ പരിപാടിയില്‍ പ്രധാനമന്ത്രി പറഞ്ഞു. ഭാരതത്തില്‍ ഏറ്റവുമധികം മയക്കുമരുന്നുപയോഗം കര്‍ണാടകയിലും മേഘാലയയിലുമാണ്.
മദ്യം, പുകയില, കഞ്ചാവ്, ഹെറോയിന്‍ ഇവക്കുപുറമെ ഇഞ്ചക്ഷന് വഴി എടുക്കുന്ന മയക്കുമരുന്നുമുണ്ട്. 2012 ലെ ഒരു സര്‍വ്വേപ്രകാരം മയക്കുമരുന്നുപയോഗം ഏറ്റവും കൂടുതല്‍ 12-19 വയസിലുള്ള കുട്ടികളിലായിരുന്നു. രക്ഷിതാക്കള്‍ ആശുപത്രികളിലെത്തിക്കുന്ന 63.6 ശതമാനം കുട്ടികളും മയക്കുമരുന്നിനടിമപ്പെട്ട് ചികിത്സതേടിയെത്തുന്നവരാണ്.
പ്രധാനമന്ത്രി വളരെ കാലികപ്രാധാന്യമുള്ള ഒരു വിഷയത്തിലേക്കാണ് ജനശ്രദ്ധ ക്ഷണിച്ചിരിക്കുന്നത്. പുതിയ തലമുറ മയക്കുമരുന്നിനടിമയായാല്‍ ഭാരതത്തിന്റെ ഭാവി നശിച്ചുവെന്ന് അനുമാനിക്കാം.
കാരണം കുട്ടികള്‍ ഭാവിപൗരന്മാരാണ്. അവര്‍ കൂട്ടുകൂടി പരസ്പരം ഇഞ്ചക്ഷന്വരെ ഷെയര്‍ ചെയ്യുമ്പോള്‍ എയ്ഡ്സ് രോഗം പകരാന്വരെ സാധ്യതയേറുന്നു. കേരളത്തില്‍ എയ്ഡ്സ് കുറഞ്ഞുവരികയാണെങ്കിലും പെണ്‍കുട്ടികളും മദ്യ-മയക്കുമരുന്നുപയോഗത്തില്‍ പിന്നിലല്ല. ഒരു ചാനല്‍ അവതാരകപോലും ബാറില്‍ കയറി മദ്യപിക്കുമ്പോള്‍ അവരെ റോള്‍മോഡലായി കാണുന്ന പെണ്‍കുട്ടികളും അത് അനുകരിക്കാന്‍ പ്രേരിതരാകും. ഭാരതത്തില്‍ 18 വയസിന് താഴെയുള്ളവരില്‍ 21 ശതമാനം മദ്യവും മൂന്ന് ശതമാനം കഞ്ചാവും ഒരു ശതമാനം കറുപ്പും ഉപയോഗിക്കുന്നവരാണ്.
കര്‍ണാടകയിലും മേഘാലയയിലും നല്ലൊരു ശതമാനംപേര്‍ കൊക്കയിനും ഹെറോയിനും കഞ്ചാവും ഉപയോഗിക്കുന്നവരുണ്ട്. പെണ്‍കുട്ടികളില്‍ 15-19 വയസ്സുള്ളവര്‍ പുകവലിക്കുന്നവരാണ്. ഇതുമൂലംവരുന്ന രോഗങ്ങള്‍ കണ്ടുവരുന്നത് 63.6 ശതമാനവും 15 വയസ്സിന് താഴെയുള്ളവരിലാണ് എന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്. ഭാരതത്തിന്റെ ഇരുളടയാന്പോകുന്ന ഭാവിയെക്കുറിച്ചാണ് ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍വരെ മയക്കുമരുന്ന് ഉപയോഗിക്കുന്നണ്ടത്രെ.
മദ്യ-മയക്കുമരുന്നുപയോഗം സ്വാഭാവികമായും കുറ്റകൃത്യങ്ങള്‍ വര്‍ധിപ്പിക്കുന്നു. ഭാരതം ഇന്ന് ലോക അഴിമതി ഇന്‍ഡെക്സില്‍ 83-ാമതാണ്. ഭാരതത്തില്‍ തെരുവുകുട്ടികള്പോലും മയക്കുമരുന്നുപയോഗിക്കുന്നവരും അതിന് പണം കണ്ടെത്താന്‍ മോഷ്ടിക്കുന്നവരുമാണ്. മയക്കുമരുന്നുപയോഗിക്കുന്നതിനെതിരെ അവബോധം സൃഷ്ടിക്കാന്‍ ഇതിനുമുമ്പ് ഒരു സര്‍ക്കാരും ശ്രമിക്കുകയോ അതിനായി പരിപാടികള്‍ ആവിഷ്കരിക്കുകയോ സ്കൂളുകളില്‍ അവബോധം സൃഷ്ടിക്കാന്‍ ശ്രമിക്കുകയോ ഉണ്ടായിട്ടില്ല.
ഇതിനെല്ലാമുപരി ഒരു സബ്സ്റ്റന്‍സ് അസസ് പോളിസി പ്രഖ്യാപിക്കുകയും ചെയ്തിട്ടില്ല. ഭാരതത്തില്‍ മയക്കുമരുന്നുപയോഗം പുതുതലമുറയില്‍ വര്‍ധിക്കാന്‍ ഒരു കാരണം സര്‍ക്കാര്‍ അതിനെതിരെ പുലര്‍ത്തുന്ന നിസ്സംഗതയാണ്. കുട്ടികളുടെ ചിന്തകളുടെ ആഴം പഠിക്കാനും അവരുടെ യുക്തികള്‍, സങ്കല്‍പ്പങ്ങള്‍, പുസ്തകങ്ങള്‍, ചങ്ങാതിമാര്‍, മൊബൈല്‍ഫോണ്‍ എല്ലാം നിരീക്ഷിക്കാന്‍ രക്ഷിതാക്കള്‍ക്കും മോദി ഉപദേശം നല്കുന്നു. സമയോചിതമവും പ്രശംസാര്‍ഹവുമായ നടപടിയാണ് പ്രധാനമന്ത്രി മോദിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: