തിരുവനന്തപുരം:കാലാവസ്ഥാവ്യതിയാനങ്ങളെ അതിജീവിക്കാനായി സംസ്ഥാനം കാലാവസ്ഥാ വ്യതിയാന കര്‍മ്മപദ്ധതി (ക്ലൈയ്മെറ്റ് ചേഞ്ച് ആക്ഷന്‍ പ്ലാന്‍) തയാറാക്കി നടപ്പാക്കി വരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രകൃതി ദുരന്തങ്ങള്‍ക്കെതിരെ പൊതുജനങ്ങളുടെ ക്രിയാത്മക സഹകരണം അനിവാര്യമാണ്. ഐഎംജിയില്‍ സംഘടിപ്പിച്ച കാലാവസ്ഥാ വ്യതിയാനം അനുഭവങ്ങള്‍ പങ്കുവയ്ക്കല്‍ ദ്വിദിന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
തീരദേശ സംസ്ഥാനമായ കേരളത്തിന് മിക്കപ്പോഴും കാലാവസ്ഥാ വ്യതിയാനം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം സംസ്ഥാനത്തിന്റെ പ്രധാന മേഖലകളായ ടൂറിസം, കൃഷി, എന്നിവയ്ക്കും പൊതുജീവിതമുള്പ്പെടെയെല്ലാത്തിനും പലപ്പോഴും തകര്‍ച്ചയുണ്ടാക്കുന്നു. മഴ ശക്തിപ്രാപിക്കുന്നത് വെള്ളപ്പൊക്കത്തിനും അന്തരീക്ഷ ഊഷ്മാവ് കൂടുന്നത് കാട്ടുതീയ്ക്കും കടല്‍നിരപ്പ് ഉയരുന്നത് തീരദേശ മേഖലയ്ക്കും നഗരങ്ങള്‍ക്കും കനത്ത നാശനഷ്ടങ്ങളാണ് സൃഷ്ടിക്കുന്നത്.
സുനാമിദുരന്തം ഉണ്ടായിട്ട് പത്തുവര്ഷത്തിലധികമായപ്പോഴുള്ള ഈ സംഗമം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഇന്ത്യയിലാദ്യമായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് എന്ന പേരില്‍ ഒരു സ്ഥാപനം സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ടെന്നും യുഎന്‍ഇപി, യുഎന്‍ഡിപി, ഡിഎഫ്ഐഡി മുതലായ അന്താരാഷ്ട്ര ഏജന്‍സികളുടെ സാമ്പത്തിക സഹകരണവും വിദഗ്ധരുടെ സേവനവും ഉറപ്പാക്കി ഇതിനെ ലോകോത്തര മാതൃകാ സ്ഥാപനമാക്കി വളര്‍ത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതുതായി രൂപം നല്കിയ സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററിന് ഒരു വര്‍ഷത്തിനുള്ളില്‍ സ്വന്തമായ കെട്ടിടവും വിപുലമായ സംവിധാനങ്ങളും ഒരുക്കും. സുരക്ഷിത സംസ്ഥാനം എന്ന ആശയവുമായാണ് കേരളം മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജനാധിപത്യ സംവിധാനത്തില്‍ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ തയാറാക്കുന്നതിനും നടപ്പാക്കുന്നതിനും പഞ്ചായത്ത്തലം മുതലുള്ള സഹകരണം ആവശ്യമാണ്. അതിനായി ഈ സംഗമത്തില്‍ ഉരുത്തിരിയുന്ന ആശയങ്ങളും നിര്‍ദേശങ്ങളും മലയാളത്തില്‍ പരിഭാഷപ്പെടുത്തി സാധാരണക്കാരില്‍ എത്തിച്ച് അവരില്‍ അവബോധം വളര്‍ത്തണം.
പൊതുജനങ്ങളുടെ ക്രിയാത്മക സഹകരണമുറപ്പാക്കിക്കൊണ്ടുള്ള പദ്ധതികള്‍ക്കു മാത്രമേ വിജയത്തിലെത്താന്‍ കഴിയുകയുള്ളുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഐഎംജി, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് മുതലായ സ്ഥാപനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഏറെ പങ്കു വഹിക്കാനുണ്ട്. ആവശ്യമായ സാങ്കേതിക സൗകര്യങ്ങള്‍ ചെയ്തു കൊടുത്തു കൊണ്ട് സര്‍ക്കാര്‍ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രകൃതി ദുരന്തങ്ങള്‍ക്കും കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കും കാലദേശങ്ങളോ അതിര്‍വരമ്പുകളോ ഇല്ല. ഇവയുടെ ഫലപ്രദമായ പ്രതിരോധത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും അയല്‍ സംസ്ഥാനങ്ങളുടെയും രാജ്യങ്ങളുടെയും സഹകരണവും, ആശയങ്ങള്‍ പങ്കുവയ്ക്കലും അനിവാര്യമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. യുഎന്‍ഇപി സീനിയര്‍ പ്രോഗ്രാം ഓഫീസര്‍ ഡോ.മുരളി തുമ്മാരുകുടി അധ്യക്ഷനായിരുന്നു. ഐഎംജി ഡയറക്ടര്‍ ജനറല്‍ ടിങ്കു ബിസ്വാള്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് ഡയറക്ടര്‍ ഡോ.കേശവ് മോഹന്‍ തുടങ്ങിയവര്‍സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: