കൊച്ചി:ഇറാഖ് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനുവേണ്ടി ട്വിറ്ററിലൂടെ പ്രചാരണം നടത്തിയതിന് പോലീസ് പിടിയിലായ മെഹ്ദിയുടെ വിശദാംശങ്ങള്‍തേടി കേരളാപോലീസ് ബെംഗളൂവിലെത്തി.നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് മെഹ്ദിയുടെ ഫോണ്‍ വിശദാംശങ്ങള്ക്കായിട്ടാണ് ആലുവ എസ്എസ്ബിയിലെ പ്രത്യേക സംഘം ബെംഗളൂരിലെത്തിയത്.
ഐഎസ് അനുഭാവമുള്ള ആശയങ്ങള്‍ ട്വിറ്റര്‍വഴി പ്രചരിപ്പിച്ചതിന് മെഹ്ദിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നതിനാല്‍ കര്‍ണാടക പോലീസിന്റെ സഹായം തേടിയിരിക്കുകയാണ് കേരള പോലീസ്. കര്‍ണാടക പോലീസിന്റെ പ്രത്യേക വിഭാഗം സിസിബിയുമായി ബോംബ് ഭീഷണിയെക്കുറിച്ച് കേരള പോലീസ് ചര്‍ച്ചചെയ്തെന്നാണ് സൂചന. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കേരള പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ ജൂണില്‍ കൊല്‍ക്കത്തയില്‍ നിന്നുവന്ന ബോംബുഭീഷണിയെതുടര്ന്ന് നടന്ന പരിശോധനകള്‍ക്ക് പിന്നാലെ ഒക്ടോബറില്‍ നെടുമ്പാശ്ശേരിയിലും ബോംബുഭീഷണിയുണ്ടായി .രണ്ടു വിമാനങ്ങളില്‍ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഫോണ്‍ സന്ദേശം.നെടുമ്പാശ്ശേരിയിലെ ഭീഷണിയുമായി ബന്ധപ്പെട്ട് എറണാകുളം പോലീസ് ഫോണിന്റെ ഐപി അഡ്രസ് അന്വേഷിച്ചിരുന്നു. ഇതിന്‍പ്രകാരം രണ്ടു ഭീഷണികളും ഉപയോഗിച്ചിട്ടുള്ള ഐപി അഡ്രസ് രണ്ടാണെന്ന് കണ്ടെത്തി.
ഈ അന്വേഷണത്തില്‍ അഞ്ച് സിംകാര്‍ഡുകളുടെ വിവരങ്ങളും ലഭിച്ചു. ബംഗാളില്‍ നിന്ന് സംഘടിപ്പിച്ചിട്ടുള്ള ഇവയെല്ലാം വ്യാജവിലാസത്തില്‍ സംഘടിപ്പിക്കപ്പെട്ടതാണെന്നും കണ്ടെത്തി. ഭീഷണി രണ്ടും നടത്തിയിട്ടുള്ളത് സാങ്കേതിക വിദഗ്ദ്ധന്റെ സഹായത്താല്‍ ആണെന്ന് അന്നു തന്നെ പോലീസ് മനസ്സിലാക്കിയിരുന്നു. തുടര്‍ന്ന് ഫോണിന്റെ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഒന്ന് തിരുവനന്തപുരം ടെക്നോ പാര്‍ക്കിന്റെ പരിസരവും മറ്റൊന്ന് ബെംഗളൂരുവിലെ ഐടി കേന്ദ്രം കേന്ദ്രീകരിച്ചുള്ളതാണെന്നും കണ്ടെത്തിയിരുന്നു.ഫോണ്‍കോളുമായി ബന്ധപ്പെട്ട് പോലീസ് കണ്ടെത്തിയ സാങ്കേതികജ്ഞാനവും ബംഗാള്‍ ബന്ധവുമാണ് മെഹ്ദിയിലേക്ക് പോലീസിനെ എത്തിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: