തൃശൂര്‍: ഏറ്റവും മുതിര്‍ന്ന ശങ്കരാചാര്യരായ ശങ്കരാനന്ദ ബ്രഹ്മാനന്ദഭൂതി സ്വാമിയാര് മഹാസമാധിയായി. 84 വയസ്സായിരുന്നു. ഇന്നലെ രാത്രി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു സമാധി.
രണ്ട് ദിവസം മുമ്പ് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ അസുഖത്തില്‍ നേരിയ കുറവ് തോന്നിയതിനെത്തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും വാര്‍ഡിലേക്ക് മാറ്റിയെങ്കിലും ഇന്നലെ വൈകീട്ടോടെ രോഗം മൂര്‍ച്ഛിക്കുകയായിരുന്നു.
അനവധികാലം സ്വാമിയാര് മഠത്തിന്റെ അധിപനായിരുന്ന ശങ്കരാനന്ദസ്വാമിയാര് അനാരോഗ്യത്തെത്തുടര്‍ന്ന് മൂന്ന് മാസം മുമ്പാണ് പുതിയ ശങ്കരാചാര്യരായ വാസുദേവബ്രഹ്മാനന്ദഭൂതിയെ അവരോധിച്ച് മാറി നിന്നത്. കേരളത്തിലെ ശങ്കരാചാര്യ പരമ്പരയിലെ ഏറ്റവും മുതിര്‍ന്ന ശങ്കരാനന്ദസ്വാമിയാരുടെ സമാധി ആദ്ധ്യാത്മിക രംഗത്ത് കനത്ത നഷ്ടമാണ്.
ശങ്കരാചാര്യരുടെ നേരിട്ടുള്ള ശിഷ്യനായ പത്മപാദാചാര്യരുടെ പരമ്പരയാണ് തെക്കേമഠം. പൂര്‍വാശ്രമത്തില്‍ പാണ്ടന്‍ പറമ്പത്ത് കുടുംബാംഗമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: