തൃശൂര്‍: മണിക്കൂറുകളോളം ദര്‍ശനത്തിന് ക്യൂ നില്ക്കുന്ന ഭക്തര്‍ക്ക് ദേവസ്വം ജിവനക്കാരുടെ അധിക്ഷേപവും പീഡനവും. പണം നല്കിയാല് മിനുട്ടുകള്‍ക്കുള്ളില്‍ ദര്‍ശനവും പ്രസാദവും. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് ദേവസ്വം അധികൃതരുടെ ഒത്താശയോടെ നടക്കുന്നത് മാഫിയകളെ വെല്ലുന്ന കൊള്ള.
മണ്ഡലമാസക്കാലത്ത് പതിനായിരങ്ങളാണ് ദിവസേന ഗുരുവായൂരില്‍ ദര്‍ശനത്തിനെത്തുന്നത്. പുലര്‍ച്ചെ മൂന്ന് മണിയ്ക്കുള്ള വാകച്ചാര്‍ത്ത് തൊഴാന്‍ രാത്രി ഒന്‍പത് മുതല്‍ക്ക് തന്നെ ഭക്തജനങ്ങള്‍ ക്യൂ നില്ക്കും. ആറ് മണിക്കൂറോളം കാത്തിരുന്ന് ദര്‍ശനം നടത്തുന്നവരെ മറികടന്നാണ് ‘ദര്‍ശന ലോബി’ സമാന്തര വഴിയൊരുക്കുന്നത്. വിവിഐപികള്‍ക്ക് ദര്‍ശനത്തിന് പ്രത്യേക സൗകര്യം ഗുരുവായൂരില്‍ ചെയ്ത് കൊടുക്കുന്നുണ്ട്. ഇത് ദുരുപയോഗം ചെയ്താണ് ചില ദേവസ്വം ജീവനക്കാരും ഏതാനും പോലീസും ചില ലോഡ്ജ് ഉടമകളും ഉള്‍പ്പെടുന്ന സംഘം പണം വാങ്ങി ദര്‍ശനം നടത്തിക്കൊടുക്കുന്നത്.
പടിഞ്ഞാറെ ഗോപുരത്തിന്റെ വടക്ക് ഭാഗത്ത് കൂടിയാണ് ഇവരെ കടത്തി വിടുന്നത്. ക്യൂ നില്‍ക്കാതെ ദര്‍ശനം നടത്തണമെങ്കില്‍ ഒരാള്‍ക്ക് കുറഞ്ഞത് 500 രൂപയാണ് നിരക്ക്. കൂടുതല്‍ നല്കിയാല് പ്രസാദവും വഴിപാടും ലഭിക്കും. പ്രസാദം കൗണ്ടറിലെ ജീവനക്കാര്‍ക്കും ഇതിന്റെ വിഹിതം ലഭിക്കും. ഇതിനായി ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് ഏജന്റുമാരും പ്രവര്‍ത്തിക്കുന്നുണ്ട്. ദേവസ്വം ജീവനക്കാരും മുന്‍ ജീവനക്കാരും പോലീസും ഇതിന്റെ ഭാഗമാകുന്നു.
റെയില്‍വേ സ്റ്റേഷനുകളിലും ബസ്റ്റാന്റുകളിലും വരെ ഇവര്‍ക്ക് ആള്‍ക്കാരുണ്ട്. പായസം ഉള്‍പ്പെടെയുള്ള പ്രസാദശീട്ട് ഭക്തര്‍ ഭിക്ഷക്കാര്‍ക്ക് നല്‍കാറുണ്ട്. ഇത് ശേഖരിക്കുന്നതിനും പ്രത്യേക ടീം തന്നെ ക്ഷേത്ര പരിസരത്ത് പ്രവര്‍ത്തിക്കുന്നു. ഇത്തരത്തില്‍ ലഭിക്കുന്ന പ്രസാദം പണംവാങ്ങി മറിച്ചുവില്‍ക്കുകയാണ് ചെയ്യുന്നത്. ബോര്‍ഡ് അംഗങ്ങളുടെ സ്വന്തക്കാര്‍ക്കെല്ലാം വിവിഐപി പരിഗണനയാണ്. ദേവസ്വം ഗസ്റ്റ്ഹൗസും ഇവര്‍ ദുരുപയോഗം ചെയ്യുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
ദര്‍ശനത്തിന് വളഞ്ഞവഴി നോക്കാതെ ക്യൂ നില്ക്കുന്ന ഭക്തരെ കുറ്റവാളികളെന്ന രീതിയിലാണ് പല ദേവസ്വം ജീവനക്കാരും ചില പോലീസുകാരും കൈകാര്യം ചെയ്യുന്നത്. സിസിടിവി കാമറ ഉണ്ടെങ്കിലും നിരീക്ഷണം കാര്യക്ഷമമല്ല.
ക്ഷേത്രത്തില്‍ ഇടയ്ക്കിടെ ഭക്തര്‍ മോഷണത്തിനിരയാകുന്നത് തന്നെ ഇതിന് തെളിവാണ്. ഭക്തര്‍ ചോദ്യം ചെയ്താല്‍ ജീവനക്കാര്‍ ഒന്നിക്കും. കടുത്ത മര്‍ദ്ദനമാണ് പിന്നീട് നടക്കുക. കഴിഞ്ഞ ഫെബ്രുവരിയില്‍ മാനസിക വൈകല്യം ബാധിച്ച യുവാവിനെയും അമ്മയെയും ജീവനക്കാര്‍ തല്ലിച്ചതച്ചിരുന്നു.
ഇതില്‍ കുറ്റക്കാരെ സംരക്ഷിക്കാനും പ്രൊമോഷന് പോലും നല്‍കാനുമാണ് ബോര്‍ഡിന്റെ തീരുമാനം വന്നത്. ഇത്തരം നടപടികളിലൂടെ ‘ദര്‍ശന ലോബിക്ക്’ ഒത്താശ ചെയ്യുകയാണ് ദേവസ്വം ബോര്‍ഡ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: