തേഞ്ഞിപ്പലം: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാലയില്‍ സ്പോക്കണ് ഇംഗ്ലീഷ് പഠിപ്പിക്കുന്നത് പരമാഭാസമാണെന്ന് ഡോ. വി.ആര്. പ്രബോധചന്ദ്രന്‍ നായര്‍. ഭാരതീയവിചാരകേന്ദ്രം 32-ാം സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി സാംസ്കാരികപഠനം – വ്യത്യസ്ത വീക്ഷണത്തില്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളം സര്‍വ്വകലാശാല സ്പോക്കണ് ഇംഗ്ലീഷ് പഠിപ്പിക്കാന്‍ വേണ്ടി പത്തു പേരെ നിയമിക്കുന്നുവെന്ന പരസ്യം ഭാഷാസ്നേഹികളെ ഞെട്ടിച്ചിരിക്കുകയാണ്. അമ്മക്ക് നാണം മറയ്ക്കാന്‍ സാരി വാങ്ങിക്കെറാടുത്തിട്ടുവേണം മറ്റുള്ളവര്‍ക്ക് ചുരിദാര്‍ വാങ്ങിക്കൊടുക്കാന്‍. മലയാളഭാഷയ്ക്കുവേണ്ടി സര്‍വ്വകലാശാല ഇതുവരെ എന്തുചെയ്തുവെന്ന് വ്യക്തമാക്കണം. മലയാളം സര്‍വ്വകലാശാലയില്‍ മലയാളഭാഷയ്ക്ക് പ്രൊഫസര്ഷിപ്പുപോലും നല്‍കിയിട്ടില്ല. സ്വധര്‍മ്മം നിര്‍വ്വഹിക്കാതെയാണ് പരധര്‍മ്മം അനുഷ്ഠിക്കുന്നത്.
മലയാളം സര്‍വ്വകലാശാല സ്പോക്കണ്‍ഇംഗ്ലീഷ് പഠിപ്പിക്കാനുള്ളതല്ല. ഇനി സ്പോക്കണ് അറബിക് കോഴ്സും തുടങ്ങുമായിരിക്കും. മലയാളം സര്‍വ്വകലാശാലയില്‍ ഇംഗ്ലീഷ് പഠിപ്പിക്കേണ്ടതില്ലെന്ന് ഉറക്കെ പറയാന്‍ മലയാളികള്ക്കാകണം. കിളിയുടെ കഴുത്ത് കാണാന്‍ കഴിയാത്തവരാണ് ഇന്ന് വൈസ്ചാന്സലര്മാരാകുന്നത്. വൈസ് എന്നത് ദുര്‍ഗുണങ്ങള്‍ നിറഞ്ഞ എന്ന അര്‍ത്ഥ പരിഗണനയിലാണിന്ന് നടപ്പാവുന്നത്. തന്നെക്കാള്‍ യോഗ്യതയുള്ളവരെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് സര്‍വ്വകലാശാലയുടെ തലപ്പത്തുള്ളവരെന്നും അദ്ദേഹം പറഞ്ഞു.
ഭാരതത്തിന് പുറത്തുനിന്നു നോക്കുമ്പോഴാണ് ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ പ്രാധാന്യം മനസ്സിലാകൂവെന്ന് അദ്ധ്യക്ഷത വഹിച്ച ഡോ.വി. എസ്. രാധാകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു. നമ്മുടെ പൈതൃകത്തിന്റെ പ്രാധാന്യം മനസ്സിലാക്കി പാശ്ചാത്യര്‍ അതിനെ പിന്തുടരാന് ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മനുഷ്യമനസ്സിനെ നവീകരിക്കുകയാണ് നാടന്‍കലകള്‍ ചെയ്യുന്നതെന്ന് സാംസ്കാരിക നന്മകള് – അത്യുത്തര കേരളത്തിലെ നാടന്‍കലകളില്‍ എന്ന വിഷയത്തില്‍ സംസാരിച്ച ഡോ.ആര്.സി. കരിപ്പത്ത് അഭിപ്രായപ്പെട്ടു. തെയ്യം ഒരു അനുഷ്ഠാനകലമാത്രമല്ല മനഃശാസ്ത്രപരമായ ചികിത്സയാണത്. മതം, ചരിത്രം, സംസ്കാരം തുടങ്ങി നിരവധി ഘടകങ്ങള്‍ നാടന്‍കലകളില്‍ ഉള്‍ചേര്‍ന്നിരിക്കുന്നു. ഒരു ജനതയുടെ സാംസ്കാരിക പാഠമാണ് നാടന്‍കലകള്‍ നിര്‍വ്വഹിച്ചത്. പ്രാചീനഭാരതഗ്രന്ഥങ്ങളിലെ സുപ്രധാന പ്രതിപാദ്യങ്ങളാണ് നാടന്‍ കലകളില്‍ വാങ്മയമായി മാറിയത്. പുതിയ തലമുറയില്‍ ഇതിന്റെ അനുഷ്ഠാനപരത കുറഞ്ഞുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ക്സിയന്‍ ചരിത്രരചനാരീതികളാണ് സാംസ്കാരികപഠനത്തെ മാറ്റിയെഴുതിയതെന്ന് സാംസ്കാരിക പഠനം – സത്യവും മിഥ്യയും എന്ന വിഷയത്തില്‍ സംസാരിച്ച ഡോ.എന്‍. അജിത്കുമാര്‍ അഭിപ്രായപ്പെട്ടു. സമൂഹമനഃശാസ്ത്രം അറിയാതെയാണ് ഈ ചരിത്രാരചന നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാംസ്കാരിക സമന്വയം കലകളില്‍ – കൂടിയാട്ടത്തെ മുന്‍നിര്‍ത്തി ഒരു പഠനം എന്ന വിഷയത്തില്‍ ഡോ. സി.കെ. ജയന്തിയും പ്രബന്ധം അവതരിപ്പിച്ചു. കുമ്പളക്കാട് ചന്ദ്രമോഹന് കവിത അവതരിപ്പിച്ചു. പി.കെ. വിജയന് സ്വാഗതവും ശ്രീശൈലം ഉണ്ണികൃഷ്ണന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: