തിരുവനന്തപുരം: വായ്പക്കാരന് വായ്പ തിരിച്ചടയ്ക്കാതിരുന്നാല് ഒന്നിലധികം ജാമ്യക്കാരുണ്ടെങ്കില്‍ കുടിശിക തുല്യമായി മാത്രമേ ഈടാക്കാവൂ എന്ന് സഹകരണ ഓംബുഡ്സ്മാന് എ. മോഹന്‍ദാസ് വിധിച്ചു. വായ്പക്കാരനെതിരെയോ മറ്റ് ജാമ്യക്കാര്ക്കെതിരെയോ നടപടിയെടുക്കാതെ പരാതിക്കാരനായ രണ്ടാം ജാമ്യക്കാരനില്‍ നിന്നും മാത്രം ശമ്പള റിക്കവറിയിലൂടെ 2,40,000 രൂപ ഈടാക്കിയതിനെതിരെയുള്ള പരാതിയിലാണ് ഓംബുഡ്സ്മാന്റെ ഉത്തരവ്.
തിരുവനന്തപുരം ജില്ലയിലെ പൂജപ്പുര ചെങ്ങന്നൂര്‍ ഗീതാഭവനില്‍ മധുസൂദനന്‍നായര്‍ തിരുവനന്തപുരം അര്‍ബന്‍ സഹകരണ ബാങ്കില്‍നിന്ന് 1,80,000 രൂപ മൂന്നാം വായ്പക്കാരന് കുടിശിക വരുത്തിയപ്പോള്‍ രണ്ടാം ജാമ്യക്കാരന് ബാങ്ക് നോട്ടീസ് അയച്ചു. നെടുമങ്ങാട് മണ്ണൂര്‍ക്കോണം സീതാ നിവാസില്‍ ചന്ദ്രമോഹന് എന്നയാളുടെ ശമ്പളയിനത്തില്നിന്നും പല തവണകളായി 48,059 രൂപ ഈടാക്കി. 2011ല്‍ ജപ്തി നടപടി ആരംഭിച്ചു എന്ന് കാണിച്ച് സ്പെഷ്യല്‍ സെയില്‍ ഓഫീസര്‍ നോട്ടീസ് നല്കി.
രണ്ടാം ജാമ്യക്കാരന്റെ ബാദ്ധ്യത തീര്‍ക്കാന്‍ ഒത്തുതീര്‍പ്പു വ്യവസ്ഥയില്‍ 1,80,000 രൂപ പരാതിക്കാരനില്‍നിന്ന് ഈടാക്കി ശമ്പള റിക്കവറി നിറുത്തിവയ്ക്കാന്‍ നോട്ടീസ് നല്കി. ഒത്തുതീര്‍പ്പുണ്ടാക്കി മൂന്നുവര്‍ഷത്തിനുശേഷം വീണ്ടും രണ്ടാം ജാമ്യക്കാരനില്‍ നിന്ന് 3,38,445 രൂപ അടക്കണമെന്ന് കാണിച്ച് അസിസ്റ്റന്റ് രജിസ്ട്രാര്‍ മുഖാന്തിരം ശമ്പള റിക്കറിക്ക് എഴുതി. പ്രതിമാസം മൂവായിരം രൂപവെച്ച് നാലുമാസം ശമ്പളത്തില്‍ നിന്ന് റിക്കവറി നടത്തി.
ഇതായിരുന്നു പരാതിക്ക് കാരണം. ഇന്ത്യന്‍ കോണ്‍ട്രാക്ട് ആക്ടിന്റെ സെക്ഷന്‍ 120 അനുസരിച്ച് വായ്പക്കാരനും ജാമ്യക്കാര്‍ക്കും വായ്പ തിരിച്ചടയ്ക്കുന്നതില്‍ കൂട്ടുത്തരവാദിത്തമുണ്ട്. വായ്പക്കാരന് വായ്പ തിരിച്ചടച്ചില്ലായെങ്കില് ജാമ്യക്കാര്‍ അടയ്ക്കാന്‍ ബാദ്ധ്യസ്ഥരാണ്. എന്നാല്‍ ഇന്ത്യന്‍ കോണ്‍ട്രാക്ട് ആക്ട് സെക്ഷന്‍ 146 അനുസരിച്ച് ഒന്നില്‍ കൂടുതല്‍ ജാമ്യക്കാരുണ്ടെങ്കില്‍ വായ്പ ബാദ്ധ്യത തുല്യമായി ഈടാക്കണമെന്ന നിയമം നിലനില്ക്കുന്നു. കൂടുതല്‍ ഈടാക്കിയ തുക തിരികെ നല്‍കാനും രണ്ടാം ജാമ്യക്കാരനെതിരെയുള്ള ശമ്പള റിക്കവറി നിര്‍ത്തിവെക്കാനും സഹകരണ ഓംബുഡ്സ്മാന് വിധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: