തിരുവനന്തപുരം: സംഘാടകപിഴവ് മൂലം 19-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ തുടക്കം മുതല്‍ പാളിച്ച. റിസര്‍വേഷന്‍ സംവിധാനം തകരാറിലായതും സിനിമകള്‍ മാറിയതും ഡെലിഗേറ്റുകളെ വലച്ചു. കൊട്ടിഘോഷിച്ച് നടപ്പാക്കിയ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനം മേള തുടങ്ങുന്നതിന് മുമ്പേ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. പ്രത്യേക വിഭാഗത്തെ മാത്രം മുന്നില്‍ കണ്ടാണ് പുതിയ പരിഷ്കാരമെന്നും സാധരണക്കാരെ ചലച്ചിത്ര മേളയില്‍ നിന്ന് അകറ്റാനാണ് ശ്രമമെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ആദ്യദിനം തന്നെ ചുംബനസമരവും പ്രതിഷേധവും പോലീസിന്റെ ഇടപെടലും മേളയുടെ നിറം കെടുത്തി.
താരങ്ങളുടെയും ഡെലിഗേറ്റുകളുടെയും തിക്കും തിരക്കും ഇക്കുറി കുറവാണ്. വിദേശ ഡെലിഗേറ്റുകളും പേരിന് മാത്രമാത്രം. ആദ്യ ദിനത്തില്‍ അഭിനേതാക്കളായ സജിത മഠത്തില്‍, മൈഥിലി, മേനകാ സുരേഷ്, മുത്തുമണി, മണിയന്‍പിള്ള രാജു, ഇടവേള ബാബു, സംവിധായകരായ ടി.വി. ചന്ദ്രന്, രഞ്ജി പണിക്കര്‍, ഷാജി കൈലാസ്, എബ്രിഡ് ഷൈന്‍, നിര്‍മാതാവ് സുരേഷ് കുമാര്‍ തുടങ്ങിയവര്‍ എത്തിയിരുന്നു. ഐഎഫ്എഫ്കെക്ക് എത്തുന്നത് തന്നെ മികച്ച ചലച്ചിത്രങ്ങള്‍ ആസ്വദിക്കാനാണ്. മേളയിലെ രാഷ്ട്രീയത്തിനപ്പുറം സ്ത്രീപക്ഷപരമായൊരു സമീപനം മുന്നോട്ടുവയ്ക്കുകയാണ് വേണ്ടത്. സിനിമയും രാഷ്ട്രീയവും സിനിമയ്ക്കുള്ളിലെ രാഷ്ട്രീയവും മുഖ്യധാരയില്‍ ചര്‍ച്ചയാകണമെന്നും സജിതാ മടത്തില്‍ പറഞ്ഞു. സാധാരണ പ്രേക്ഷകയായാണ് താന്‍ സിനിമ കാണാനെത്തിയതെന്നു മൈഥിലി. നല്ല സിനിമ കാണുകയെന്നതാണ് ലക്ഷ്യം. സിനിമയെപ്പറ്റി കൂടുതല്‍ അറിയാന്‍ ഒരു വിദ്യാര്‍ഥി എന്ന നിലയിലാണ്, അഭിനേത്രി എന്ന നിലയിലല്ല ഫെസ്റ്റിവലിനെത്തിയതെന്നും മൈഥിലി പറഞ്ഞു.
മേള രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോള്‍ പരാതികളേറെയാണ്. അറിയിപ്പുകളില്ലാത്തെ സിനിമകളുടെ ഷെഡ്യൂളില്‍ മാറ്റം വരുത്തുന്നു. മുന്‍വര്‍ഷങ്ങളിലെ എസ്എംഎസ് സംവിധാനവും ഇക്കുറിയില്ല. ഫെസ്റ്റിവല്‍ ഓട്ടോയില്ല. റിസര്‍വേഷന്‍ സംവിധാനം നിര്‍ത്തലാക്കിയതോടെ കയ്യൂക്കുള്ളവന് കാര്യക്കാരന്‍ എന്ന അവസ്ഥയിലെത്തിയ നില്‍ക്കുകയാണ്. സംഘാടകര്‍ അനാസ്ഥ തുടര്‍ന്ന ചലചിത്ര മേളയില്‍ കയ്യാങ്കളി നടക്കുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: