ആലപ്പുഴ: പക്ഷിപ്പനിയെ തുടര്‍ന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ കര്‍ഷകരുടെ രണ്ടരലക്ഷത്തോളം താറാവുകള്‍ തമിഴ്നാട്ടില്‍ കുടുങ്ങി. കമ്പം, തിരുനെല്‍വേലി. ആനമല, മധുര, ഗോപിചെട്ടി പാളയം എന്നിവിടങ്ങളിലാണ് കുട്ടനാട്ടിലെ കര്‍ഷകരുടെ താറാവുകള്‍ കുടുങ്ങിക്കിടക്കുന്നത്. അവിടങ്ങളില്‍ നിന്ന് തീറ്റയ്ക്കായി മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതിനോ കേരളത്തിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനോ അധികൃതര്‍ അനുവദിക്കുന്നില്ല. ഇവിടെ പക്ഷിപ്പനി പടര്‍ന്നു പിടിക്കുന്നതിന് മുമ്പ് തീറ്റയ്ക്കായാണ് താറാവുകളെ തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളിലേക്ക് കൊണ്ടുപോയത്.
താറാവുകളെ ഇറക്കാന്‍ പാടശേഖരങ്ങള്‍ സൗജന്യമായി ലഭിക്കുമെന്നതും അരിയും ഗോതമ്പും അടക്കമുള്ള തീറ്റകള്‍ വിലക്കുറവില്‍ സുലഭമായി ലഭിക്കുമെന്നതുമാണ് കുട്ടനാട്ടില്‍ നിന്ന് താറാവുകളെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നത്. ക്രിസ്മസ്, ന്യൂഇയര്‍ സീസണ് പ്രമാണിച്ചാണ് ഇത്രയുമധികം താറാവുകളെ തമിഴ്നാട്ടിലേക്ക് തീറ്റയ്ക്കായി കൊണ്ടുപോയത്. ആഴ്ചകളായി താറാവുകളെ മറ്റൊരിടത്തിലേക്ക് കൊണ്ടുപോകാന്‍ കഴിയാതെ കര്‍ഷകര്‍ വലയുകയാണ്.
താറാവുകള്‍ക്ക് തീറ്റ നല്കി സംരക്ഷിക്കുന്നതിനും തൊഴിലാളികള്‍ക്ക് ഭക്ഷണത്തിനു പോലും പണം ഇവിടെ നിന്നു അയക്കേണ്ട ഗതികേടിലാണെന്ന് കര്‍ഷകര്‍ പറയുന്നു. പക്ഷിപ്പനിക്ക് ശേഷം കുട്ടനാട്ടിലും അപ്പര്‍കുട്ടനാട്ടിലും താറാവുകളെ സംരക്ഷിക്കുന്നതാണ് കര്‍ഷകരെ സംബന്ധിച്ച് ഏറ്റവും പ്രധാന പ്രശ്നം. പക്ഷിപ്പനി ഭീതി മാറാത്തതിനാല്‍ പാടശേഖരങ്ങളില്‍ തീറ്റയ്ക്ക് ഇറക്കാനോ മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിനോ നാട്ടുകാര്‍ അനുവദിക്കുന്നില്ല. വളര്‍ത്തുന്ന താറാവുകളെ വില്ക്കാന് സാധിക്കുമോയെന്ന് യാതൊരു ഉറപ്പുമില്ലെന്നും കര്‍ഷകര്‍ പറയുന്നു.
വിവിധ കര്‍ഷകരുടെ പക്ഷിപ്പനി ബാധിച്ച് അമ്പതിനായിരത്തോളം താറാവുകള്‍ ചത്തിരുന്നു. ഇവയ്ക്ക് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് യാതൊരു ധാരണയുമില്ല. ഇക്കാര്യം പരിഗണിക്കാമെന്നല്ലാതെ യാതൊരു ഉറപ്പും സര്‍ക്കാര്‍ നല്‍കിയിട്ടുമില്ല. രോഗപ്രതിരോധ സേന കൊന്നൊടുക്കിയ താറാവുകള്‍ക്ക് മാത്രമേ കര്‍ഷകര്‍ക്ക് 200 രൂപ വീതം സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളൂ. ഈ തുകയും പൂര്‍ണമായി ഇതുവരെ കൊടുത്തുതീര്‍ത്തിട്ടില്ല.
താറാവു കച്ചവടക്കാര്‍, മുട്ടക്കച്ചവടക്കാര്‍, തീറ്റ കൊടുക്കുന്ന തൊഴിലാളികള്‍, താറാവു ഡ്രസ് ചെയ്ത് നല്കുന്നവര് തുടങ്ങി അനുബന്ധ മേഖലകളില്‍ പണിയെടുക്കുന്നവര്ക്കൊന്നും തന്നെ യാതൊരു ആശ്വാസ പദ്ധതികളും പ്രഖ്യാപിച്ചിട്ടില്ല. വില്ക്കാന് കഴിയാതെ ലക്ഷക്കണക്കിന് മുട്ടകളാണ് കുഴിച്ചുമൂടേണ്ടി വന്നത്. പക്ഷിപ്പനി പൂര്‍ണമായും നിര്‍മ്മാര്‍ജനം ചെയ്തെങ്കിലും താറാവു കര്‍ഷക മേഖല അതിന്റെ കെടുതിയില്‍ നിന്നു മോചിതരാവാന്‍ കാലതാമസമേറെയെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: