തേഞ്ഞിപ്പലം(മലപ്പുറം): ഉന്നതവിദ്യാഭ്യാസരംഗത്ത് പൊളിച്ചെഴുത്താവശ്യമാണെന്ന് ഭാരതീയവിചാരകേന്ദ്രം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡോ.കെ. ജയപ്രസാദ് അഭിപ്രായപ്പെട്ടു. ഭാരതീയവിചാരകേന്ദ്രം 32-ാം സംസ്ഥാന സമ്മേളനത്തില്‍ ഉന്നതവിദ്യാഭ്യാസം- പ്രശ്നങ്ങള്‍ പ്രതിവിധികള്‍ എന്ന സെമിനാറില്‍ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം.
ഗവേഷണപഠനങ്ങള്‍ക്ക് മുന്‍തൂക്കം നല്കുന്ന പ്രതിഭകളെ സൃഷ്ടിക്കാന്‍ കഴിയുന്ന വിദ്യാഭ്യാസ സാഹചര്യം ഈ മേഖലയില്‍ ഉടലെടുക്കണം. എണ്ണത്തിലും വ്യാപ്തിയിലും നല്കുന്ന ശ്രദ്ധയെക്കാള്‍ ഗുണനിലവാരം ഉറപ്പാക്കുന്നതിന് മുന്‍തൂക്കം നല്‍കണം. സിലബസുകള്‍ക്ക് ദേശീയ പാരിറ്റി ഉണ്ടാകണം. വിവരസാങ്കേതികരംഗത്തെ നൂതന സാധ്യതകള്‍ ഉള്‍ക്കൊണ്ട് സമഗ്രതയും ചലനാത്മകതയും കൈവരിക്കാന്‍ കഴിയണം.
കേരള, മഹാത്മാഗാന്ധി, കോഴിക്കോട് സര്‍വ്വകലാശാലകള്‍ വിഭജിക്കണം. ഒരു സര്വ്വകലാശാലയ്ക്കുകീഴില് 150ല്‍ കൂടുതല്‍ അഫിലിയേറ്റഡ് കോളേജുകള്‍ ഉണ്ടാവുന്നത് ഒഴിവാക്കണം. കേരളത്തിലെ സര്‍വ്വകലാശാലകള്‍ മുന്നണി രാഷ്ട്രീയത്തിന്റെ പരിച്ഛേദങ്ങളാണ്. കേരളത്തിലെ സര്വ്വകലാശാലാഭരണം രാഷ്ട്രീയവിമുക്തമാക്കണം. സര്‍വ്വകലാശാല അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് ആരംഭിക്കുകയും ജോയിന്റ് രജിസ്ട്രാര്‍ വരെയുള്ളവരെ റിക്രൂട്ട് ചെയ്യുന്നതിന് സര്‍വ്വകലാശാല സ്റ്റാഫ് റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിക്കണം. രജിസ്ട്രാര്‍ ഉള്‍പ്പെടെയുള്ള സ്റ്റാറ്റിയൂട്ടറി നിയമനങ്ങള്‍ക്ക് പുതിയ സംവിധാനം ഉണ്ടാകണം. അദ്ധ്യാപക നിയമനങ്ങള്‍ക്ക് സര്‍വ്വകലാശാല അദ്ധ്യാപക റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിക്കണം.
ഗവേഷണപ്രബന്ധങ്ങള്‍ സമൂഹത്തിന് ഗുണകരമായ രീതീയില്‍ പ്രസിദ്ധീകരിക്കണം. ജനാധിപത്യവല്‍ക്കരണമല്ല മറിച്ച് രാഷ്ട്രീയവല്‍ക്കരണമാണ് ഉന്നതവിദ്യാഭ്യാസരംഗത്ത് നടന്നത്. സര്‍വ്വകലാശാലകള്‍ മികവിന്റെ കേന്ദ്രങ്ങളാകുന്നതിനുപകരം വിവാദ കേന്ദ്രങ്ങളായി മാറുകയാണ്. നിലവാരമില്ലാത്ത ബിരുദങ്ങള്‍ സംഭാവന ചെയ്യുന്ന ഇടങ്ങള്‍ എന്ന അപഖ്യാതിയില്‍ നിന്നും സര്‍വ്വകലാശാലകളെ സംരക്ഷിക്കാന്‍ സമഗ്രമായ പൊളിച്ചെഴുത്തിന് തുടക്കമിടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: