കൊച്ചിയിലെ മെറൈന്‍ ഡ്രൈവില്‍ കിസ് ഓഫ് ലൗവ് എന്ന പരിപാടിയില്‍നിന്നു തുടങ്ങിയ പരസ്യചുംബനരഥോത്സവങ്ങള് ചില മുഖ്യധാരാ മാധ്യമങ്ങളുടെ ആശീര്‍വാദത്തോടെ നാടൊട്ടുക്ക് തിമിര്‍ത്താടുകയാണ്. ഇത്തരം കാട്ടിക്കൂട്ടലുകള്ക്കെല്ലാം സമൂഹസമ്മതിയും മാന്യതയും അംഗീകാരവും അതിനനുകൂലമായ നിയമനിര്‍മ്മാണവും ആഗ്രഹിക്കുന്ന, പ്രായോഗികയാഥാര്ത്ഥ്യങ്ങളിലേക്ക് വേരിറക്കമില്ലാത്ത, എല്ലില്‍ വറ്റുകുത്തിക്കൊള്ളുന്ന സൈബര്‍ സ്പെയ്സ് കൂട്ടായ്മയില്‍ നിന്നാണ് ഈ ആശയം ഉരുത്തിരിഞ്ഞത് എന്നതില്‍ യാദൃച്ഛികതയൊന്നുമില്ല.
ഇതിനനുകൂലമായി പത്രമാധ്യമങ്ങളും വന്‍ലാഭം മാത്രം മുന്നില്‍ക്കണ്ട് ഇതിനോട് അകക്കൂറുള്ള മുതലാളിഭീമന്മാരുടെ കൈവശമുള്ള മുഖ്യധാരാചാനലുകളും ഫേയ്സ് ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയും അഭിപ്രായരൂപീകരണം നടത്തുകയുണ്ടായി. സമൂഹം ഇതിനൊന്നും പാകപ്പെടാത്തതുകൊണ്ടാണ് ഉദ്ദേശിച്ച ഫലം ഈ സമരംകൊണ്ട് ലഭിക്കാതിരുന്നത് തുടങ്ങിയ പരാമര്‍ശങ്ങളാണ് മുഖ്യധാരാചാനലുകളില് ചര്‍ച്ച നയിച്ചവരില്‍ നിന്നുമുണ്ടായത്. അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെപേര്‍ പ്രതികരിച്ചു. വിക്ടോറിയന്കാലത്തെ സദാചാരത്തെ തിരുത്തിയെഴുതുന്നതിനുള്ള വ്യക്തിസ്വാതന്ത്ര്യമെന്നും ആവിഷ്ക്കാരാധികാരമെന്നും എന്തിനേറെ ഇത് മനുഷ്യാവകാശമെന്നുംവരെയുള്ള വാദമുഖങ്ങളിലേക്ക് ചുംബനചര്‍ച്ച നീണ്ടു. ഇതിനോട് അനുരഞ്ജനപ്പെടാത്തവരെ സമൂഹത്തില്‍ നടക്കുന്ന എല്ലാ തന്മകളുടെയും വിളനിലമെന്നുവരെ വിലയിരുത്തി. അരുവിപ്പുറം പ്രതിഷ്ഠ, മാറുമറയ്ക്കല്‍ സമരം, അയിത്തോച്ചാടന സമരങ്ങള്‍ എന്നിവയുമായി ഇതിനെ താരതമ്യപ്പെടുത്തുന്ന ഓളംവെട്ടലിലേക്കുവരെ നമ്മുടെ ബുദ്ധിജീവിവിഭ്രാന്തികള് വളര്‍ന്നു. ഈ സമരത്തിലൂടെ നിലവിലുള്ള തടവറകളില്‍ നിന്നെല്ലാം ശരീരം വിമോചിതമാകും എന്ന് കൊട്ടിഘോഷിച്ചവര്‍ അതെങ്ങനെ സാധ്യമാകുമെന്നൊന്നും വിശദമാക്കിയില്ല. കേരളത്തില്‍ ഇതിനുമുമ്പ് ഒരുപാട് ‘ഡൗണ്‍ ടൗണ്‍ റസ്റ്ററന്റ് സംഭവങ്ങള്‍’ അരങ്ങേറിയിട്ടും അതിലൊന്നിലും കണ്ടെത്താനാകാത്ത പ്രതിഷേധം ഇപ്പോള്‍ എവിടെനിന്ന് പൊട്ടിമുളച്ചെന്ന് ആരും തിരക്കിയില്ല.
ചുംബനസമരം മാത്രമല്ല, അതിനപ്പുറം നടന്നാലും കാണാന്‍ ആളുകള്‍ എവിടെയും തടിച്ചുകൂടും. പലതരത്തിലും പ്രതികരിക്കും. അതിന് പലയിടങ്ങളിലും അനുകരണങ്ങളും കാണും. ഇവയൊന്നും അതിന്റെ വിജയമോ അംഗീകാരമോ അല്ല. ഇത്തരം അധോമുഖപ്രവണതയാര്ന്ന ജൈവികകൃത്യങ്ങളെ സമരമുറയാക്കുമ്പോള്‍ അതിനൊരിക്കലും മഹത്തായ ലക്ഷ്യങ്ങളിലേക്കുയരാനാകില്ല. ജനാധിപത്യപരമായ മറ്റ് പ്രതിഷേധപ്രകടനങ്ങള്ക്കൊന്നും ചുംബനസമരം നേരിട്ടതുപോലെയുള്ള തിക്താനുഭവങ്ങള്‍ ഉണ്ടാകാത്തതിനു കാരണം അത് ജനാധിപത്യമൂല്യങ്ങളുമായും സാമൂഹികസുസ്ഥിതിയുടെ സമുന്നതലക്ഷ്യങ്ങളുമായും ഏറ്റുമുട്ടുന്നില്ല എന്നതുകൊണ്ടു തന്നെയാണ്. സദാചാരപോലീസിന് എതിരാണെങ്കില്‍ കുറെക്കൂടി ഫലപ്രദമായ മര്‍മ്മസ്പര്‍ശിയായ സമരമുറകളായിരുന്നു കൈക്കൊള്ളേണ്ടിയിരുന്നത്. ഇതില്‍നിന്നു മനസ്സിലാക്കേണ്ടത് സദാചാരപോലീസിനെ വിപാടനം ചെയ്യുന്നതിലല്ല ഇതിന്റെയെല്ലാം പേരില്‍ മറ്റെന്തൊക്കെയോ ഒളിച്ചുകടത്താനുള്ള ബോധപൂര്‍വ്വമായ പരിശ്രമമാണ് ഇതിന് പിന്നിലുള്ളത് എന്നാണ്. കൂടാതെ സ്വകാര്യതയില്‍ പരപ്രേരണകളൊന്നുമില്ലാതെ നടത്തുന്ന ചുംബനമുള്‍പ്പെടെയുള്ള സ്വാഭാവികമായ ജൈവവിനിമയങ്ങളെ സ്ഥലബന്ധിതവും സമയനിഷ്ഠവും യാന്ത്രികവുമാക്കി പൊതുസമൂഹത്തിന്റെ മനഃശാസ്ത്രപരമായ പിന്തുണനേടി സ്ഥാപനവല്‍ക്കരിക്കുന്നതും ഈ കൂട്ടായ്മയുടെ ലക്ഷ്യമാണ്.
ശരിയാണ്, ഉപഭോഗഭ്രാന്തിന് അടിമപ്പെട്ട മലയാളി മറ്റെല്ലാത്തിലുമെന്നപോലെ ലൈംഗികവിഷയത്തിലും കടുത്ത ഇച്ഛാഭംഗം അനുഭവിച്ചുകൊണ്ടിരിക്കുന്നു. അതിനുള്ള ശാശ്വതപരിഹാരം പരസ്യചുംബനത്തില്നിന്നു തുടങ്ങുന്ന മറ്റെന്തിനെങ്കിലും ലഭ്യമാക്കാനാകുമോ എന്ന് മുന്‍വിധികളൊന്നുമില്ലാതെ പരിശോധിക്കേണ്ടിയിരുന്നു. ചുംബനമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ആസ്വാദ്യകരമാകണമെങ്കില്‍ അതിന് തികഞ്ഞ സ്വച്ഛതയും ഏകാന്തതയും ഏകാഗ്രതയും വേണം. പരക്കംപാച്ചിലിനിടയിലെ കൃത്രിമകൃത്യം എന്നതില്‍ക്കവിഞ്ഞ് സംഘാടകര്‍ അവകാശപ്പെടുന്ന ഫലമൊന്നും സമൂഹത്തില്‍ ഉളവാക്കാന്‍ അതിനായിട്ടില്ല.
വ്യവസായവും വിവരസാങ്കേതികവിദ്യയും വന്കിടകമ്പോളക്കോയ്മയും കീഴടക്കിയ മഹാനഗരങ്ങളിലെ സമ്പന്ന, മധ്യവര്ഗ്ഗവിഭാഗങ്ങള്ക്കിടയിലാണ് ഇതിന് തുടക്കംകിട്ടിയതെന്നത് ശ്രദ്ധേയമാണ്. പ്രസ്തുത സ്ഥലസാഹചര്യങ്ങളും തൊഴില്‍രംഗവും നിര്‍മ്മിച്ചെടുത്ത വ്യക്തിബോധം ഇതിനെ കൈനീട്ടി സ്വീകരിക്കുമെന്നും മാറിക്കൊണ്ടിരിക്കുന്ന ലോകസാഹചര്യം, ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള പുത്തന്‍ മീഡിയയുടെ സ്വാധീനം, ആഹാരക്രമം, ശരീരത്തിന്റെയും മനസ്സിന്റെയും അസന്തുലിതമായ വളര്‍ച്ച, ദാമ്പത്യത്തിലും കുടുംബബന്ധങ്ങളിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന വിള്ളലുകള്‍, അനാരോഗ്യകരമായ ലൈംഗികജീവിതം, സുഖലോലുപമായ ജീവിതശൈലിയോടുള്ള കടുത്ത ആഭിമുഖ്യം, പലതരത്തിലുമുള്ള അടിച്ചമര്‍ത്തലുകള്‍ എന്നിവ ഇത്തരം സമരശൈലികള്ക്ക് വളക്കൂറേകുമെന്ന് ഇതിന്റെ സംഘാടകര്‍ക്കറിയാം. ദമ്പതികളെയും സഹോദരീസഹോദരന്മാരെയും രക്ഷിതാക്കളെയും കുഞ്ഞുങ്ങളെയും ഈ സമരസംഘത്തില്‍ ഒരു മൂടുപടമെന്ന നിലയില്‍ അണിനിരത്തിയിരുന്നുവെങ്കിലും ഇതിന്റെ ലക്ഷ്യം കമിതാക്കളുടെ പരസ്യമായ ദാഹശമനം തന്നെയായിരുന്നു. വ്യക്തിബന്ധങ്ങളെല്ലാം ലൈംഗികാടിത്തറയില് നിന്നുതന്നെയാകണമെന്ന ഫ്രോയീഡിയന്‍ ചിന്തയുടെ തുറന്ന അംഗീകാരവും കൂടിയായിരുന്നു ഇത്. സ്ത്രീകള്‍ അരക്ഷിതരും പൊതുവിടങ്ങള്‍ ഇല്ലാത്തവരും ഇരകളുമാണെന്നതുമായിരുന്നു ഇതിനെ പിന്തുണച്ചെത്തിയ, സ്വത്വബലത്തിന്റെ കൂമ്പടഞ്ഞ ന്യൂജനറേഷന് വനിതകളുടെ പിടിവാദം. ഇതിനൊരു ശാശ്വതപരിഹാരം ആലിംഗനം, ചുംബനം എന്നിവയിലൂടെ എങ്ങനെ സുസാധ്യമാക്കുമെന്ന് അവര്‍ക്കാര്‍ക്കും തെളിയിക്കാനോ പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനോ കഴിഞ്ഞില്ല. അതുകൊണ്ടാണ് സമരമുറ നടന്ന ഇടങ്ങളില്‍ നിന്നെല്ലാം അതര്‍ഹിക്കുന്ന നിലവാരത്തിലുള്ള ചുട്ടമറുപടി അവര്‍ക്കെല്ലാം കിട്ടിയത്. അന്ധവും വന്ധ്യവുമായ അവകാശവാദങ്ങളോ ആവര്ത്തനവൈരസ്യങ്ങളോ അല്ല, പ്രത്യുത, വ്യക്തമായ ലക്ഷ്യബോധമില്ലാതെ തുച്ഛമായ താല്‍പ്പര്യത്തോടെ അരങ്ങേറുന്ന ഇത്തരം വൈകാരികപ്രകടനങ്ങള്‍ സാമൂഹിക, പ്രകൃതി വിരുദ്ധതകളിലേക്ക് നിപതിക്കുമെന്ന ഉള്‍ക്കാഴ്ചയോടെയുള്ള കരുതലാണ് ഒരു ജനായത്തസമൂഹത്തിന് വേണ്ടത്.
ഭാരതീയസംസ്ക്കാരം എന്താണെന്ന് അറിയാമോ എന്നെല്ലാമാരാഞ്ഞ് ഇതിന്റെ വക്താക്കള്‍ തങ്ങളുടെ ചുംബനപക്ഷത്തെ ന്യായീകരിക്കാന്‍ ഉദാത്തമായ രാധാകൃഷ്ണപ്രേമസങ്കല്പ്പം, മാതാ അമൃതാനന്ദമയീദേവിയുടെ സാന്ത്വനസ്പര്‍ശം, കെട്ടിനിര്ത്തിയവയ്ക്കെല്ലാം നിയന്ത്രിത ചുറ്റുപാടില്‍ വിടുതലേകുന്ന അനുഷ്ഠാനസംബന്ധിയായ കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ട് എന്നിവ മുതല്‍ വൈയക്തികവും മാംസനിബദ്ധമായ സന്തോഷങ്ങളില്‍നിന്ന് തുടങ്ങി പരമമായ ആനന്ദംവരെ ലക്ഷ്യമാക്കുന്നതാണ് ആധ്യാത്മികതയെന്ന് നമ്മെ നിരന്തരം ഓര്‍മ്മപ്പെടുത്തുന്ന ഖജുരാഹോയിലെ രതിശില്പ്പങ്ങള്വരെ ചര്‍ച്ചചെയ്യപ്പെട്ടു. പുണര്‍ന്ന് ചുംബിച്ചാണ് എല്ലാവരും പെറുന്നത് തുടങ്ങിയ ‘ഉല്പ്പത്തിവാദങ്ങള്’വരെ ചിലര്‍ ഛര്‍ദ്ദിച്ചു. മഹാകവി കുമാരനാശാനാണ് ചുംബനം അനൗപചാരികമായി ഉദ്ഘാടനം ചെയ്തതെന്ന് ലീലയെ മുന്‍നിര്‍ത്തി ചിലര്‍ വാദിച്ചു. ഇവയുടെയെല്ലാം സന്ദര്‍ഭം, സമീപനരീതി, ഉദ്ദേശ്യലക്ഷ്യങ്ങള്‍, നിലവാരഭേദങ്ങള്, മാനസികഭാവം, അവരുടെ താത്ത്വികവും പ്രായോഗികവുമായ ജീവിതദര്‍ശനം, വ്യഷ്ടിയിലും സമഷ്ടിയിലും അനിവാര്യമായി അതുറപ്പുവരുത്തുന്ന ഭദ്രത, അവയിലൂടെ ലഭ്യമാക്കുന്ന സന്ദേശങ്ങള്‍, അത് സംസ്കൃതിയില്‍ ഉളവാക്കിയ ചലനങ്ങള്‍, അവയുടെ ഫലമായുണ്ടാകുന്ന ധനാത്മകപരിവര്ത്തനങ്ങള്, ഇവയുടെയെല്ലാം അനന്തരഫലങ്ങള്‍ തുടങ്ങിയതൊന്നും അവിടെ പരിശോധിച്ചിട്ടില്ല. തങ്ങളുടെ സമരമുറയെ ന്യായീകരിക്കാന്‍ എടുത്തുപയോഗിച്ച ബിംബങ്ങള്‍ പരിശോധിച്ചാല്‍ സംഘടിതമതരൂപകങ്ങളെ എത്രമാത്രം ഈ ‘ജനാധിപത്യക്കാര്‍ ഭയപ്പെടുന്നുവെന്ന് മനസ്സിലാകും. അവയോടെല്ലാമുള്ള നീക്കുപോക്കുകളും അനുരഞ്ജനപ്പെടലുമാണ് കൊച്ചിന് മറൈന്‍ഡ്രൈവില്‍നിന്ന് കോഴിക്കോട്ടെത്തിയപ്പോള്‍ ഉണ്ടായ ഒഴിവിടങ്ങളിലൂടെ നമുക്ക് കാണാന്‍ കഴിഞ്ഞത്.
വിദ്യാഭ്യാസരംഗത്തും സാക്ഷരതയിലും മുന്‍പന്തിയില്‍ നില്ക്കുന്ന കേരളത്തില്‍ ഇത്തരമൊരു കൂട്ടായ്മ നടത്താന്‍ ധൈര്യപ്പെട്ടത് നമ്മുടെ സാംസ്ക്കാരിക പ്രബുദ്ധതയെയെല്ലാം വെല്ലുവിളിച്ചുകൊണ്ടായിരുന്നു. എല്ലാറ്റിനോടും നിസ്സംഗത പുലര്‍ത്തുന്ന നിഷ്ക്രിയമായ അസംഘടിതവിഭാഗം ഇവിടെ നടമാടുന്ന അഴിഞ്ഞാട്ടങ്ങള്‍ക്കെതിരെ ഒരിക്കലും ഒന്നിക്കാനിടയില്ലെന്ന കൈക്കണക്കും അവര്‍ക്കുണ്ടായിരുന്നു. ഇതില്‍ അസാധാരണത്വമൊന്നുമില്ലെന്നും മറ്റനേകം നെറികേടുകളുടെ കൂട്ടത്തില്‍ നിരുപദ്രവകരമായി ഇതിനെയും കണ്ടാല്‍ മതിയെന്നുമുള്ള നിരുത്തരവാദപരമായ വിശദീകരണം ചിലയിടങ്ങളില്നിന്നുമുണ്ടായി. അനേകം കാലമായി ഇത്തരം ചെയ്തികള്‍ക്ക് അണിയറയില്‍ ഗൃഹപാഠം ചെയ്തിരുന്ന യുവജനവിഭാഗത്തിന്റെ മാനസികവൈകൃതങ്ങള്‍, അതേത് ന്യൂനപക്ഷത്തിന്റെതാണെങ്കിലും ഇവിടെ വെളിപ്പെടുത്താനുള്ള ചങ്കൂറ്റമുണ്ടായി എന്നത് തികഞ്ഞ ഗൗരവത്തോടെ കാണേണ്ടതാണ്. സമൂഹത്തില്‍ നടമാടുന്ന ദുരാചാരങ്ങള്‍ക്കും അബദ്ധവിശ്വാസങ്ങള്‍ക്കും എതിരെ നടത്തേണ്ടുന്ന പ്രവര്‍ത്തനങ്ങളുടെ പട്ടികയില്‍ത്തന്നെയാണ് ഇതിന്റെയും ഇടം. നിയമനിര്‍മ്മാണംമൂലം മുളയിലേ നുള്ളിയില്ലെങ്കില്‍ ഇത്തരം പ്രകടനങ്ങള്‍ സമൂഹത്തിന് നല്കുന്ന സന്ദേശവും അനന്തരഫലങ്ങളും അചിന്ത്യമായിരിക്കും.
മുഖ്യധാരയിലേക്ക് നയിക്കുന്നുവെന്ന വ്യാജേന സ്വവര്‍ഗ്ഗരതിക്കാര്‍ക്കും രതിവൈകൃതക്കാര്ക്കും ലൈംഗികത്തൊഴിലാളികള്‍ക്കും അവരെയെല്ലാം പിന്താങ്ങുന്നവര്ക്കും തികഞ്ഞ പുരോഗമനപരിവേഷമേകി ജനപിന്തുണയ്ക്കാഞ്ഞു പരിശ്രമിക്കുന്ന സംഘടിത ഫണ്ടിംഗ് ഏജന്‍സികള്‍ ഇവിടെ പ്രബലമായി വരികയാണ്. അനുഭാവപൂര്‍ണ്ണമായ പരിഗണനയോടെ കണ്ട് ഇത്തരക്കാരുടെ മാനസികവൈകല്യം പരിഹരിക്കാതെതന്നെ മുഖ്യധാരയിലേക്കിറക്കി ലാഭംകൊയ്യാന്‍ ഇവിടെ പലരും പരിശ്രമിക്കുന്നു. മാത്രമല്ല, ഇത്തരക്കാര്‍ക്ക് പൊടുന്നനെയൊരു പിന്തുണ നേടിയെടുക്കുന്നതിനുള്ള സാംസ്ക്കാരികസാഹചര്യവും നിലവിലില്ല. ഇതുപോലുള്ള വേദികള്‍ അവര്‍ക്കുകൂടി പടര്‍ന്നു പന്തലിക്കുന്നതിനുള്ള സുവര്‍ണ്ണാവസരമാണ്. അതിന് ചുംബനത്തെ അനുകൂലിക്കുന്നവര്‍/അനുകൂലിക്കാത്തവര് എന്നിങ്ങനെ സമൂഹത്തെ വിഭജിച്ച് എതിര്‍ക്കുന്നവര്‍ക്കുനേരെ സവര്‍ണ്ണ-ബ്രാഹ്മണ-ഫാസിസ്റ്റ് (ഇപ്പോള്‍ വിക്ടോറിയന്‍ എന്നു കൂടി) സദാചാരത്തില്‍ അടിയുറച്ചു നില്ക്കുന്നവരെന്ന പഴംപറച്ചിലുകളെറിയും. ഇതിനെ വിലക്കുന്ന ഭരണകൂടത്തെയും നിയമസംവിധാനത്തെയും ഹിറ്റ്ലറുടെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളോട് താരതമ്യപ്പെടുത്തും. അനുകൂലിക്കുന്നവരുടെനിലപാടിനെ മതേതര-(ജനകീയ)ജനാധിപത്യ-കീഴാളപക്ഷ-ബഹുസ്വര-മനുഷ്യാവകാശവാദികളുടെ വിധ്വംസകകര്ത്തൃത്ത്വപ്രവര്ത്തനമെന്നെല്ലാം വാഴ്ത്തും. (കീഴാള-സ്ത്രീപക്ഷ-പരിസ്ഥിതിവാദ-സംഘടിതമതവിഭാഗങ്ങളില് നിന്ന് ഇതിന് വേണ്ടത്ര പിന്തുണകിട്ടിയില്ലെന്നത് വേറെ വിഷയം). എന്നത്തെയുംപോലെ ഉത്തരാധുനിക വിധേയബുദ്ധികളില് ചിലര്‍ തങ്ങള്‍ക്കൊരിക്കലും കേടുപാടുകള്‍ സംഭവിക്കില്ലെന്ന് ഉറപ്പാക്കി അമ്മപെങ്ങന്മാരെയും മക്കളെയും ബന്ധുമിത്രാദികളെയും സുരക്ഷിതസ്ഥാനത്താക്കി ഈ ചുംബനക്കൂട്ടായ്മയ്ക്ക് അനുകൂലമായ ജല്പനങ്ങള് വിസര്ജ്ജിച്ചെറിഞ്ഞ് ചുംബനച്ചാവേറുകളെ പിരികയറ്റി വിടുകയായിയിരുന്നു. മറ്റു ചിലരാകട്ടെ തികച്ചും പരിതാപകരമായ ഭീഷ്മനിശ്ശബ്ദതയിലേക്കാണ്ടിരുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: