ഭാരതത്തിന്റെ ശത്രുക്കള്‍ എന്നുച്ചരിക്കുമ്പോള്‍ ഏത് ഭാരതീയന്റെയും മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് പാക്കിസ്ഥാനും ചൈനയുമായിരിക്കും. ഇന്നത്തെ അവസ്ഥവച്ചു നോക്കുമ്പോള്‍ ഇത് ശരിയല്ലെന്ന് പറയാനും വയ്യ. എന്നാല്‍ ചിലരാകട്ടെ, ഭീകരവാദികള്‍, മാവോയിസ്റ്റുകള്‍ തുടങ്ങിയവരെയും കുറച്ചുകൂടി പ്രാധാന്യം കല്‍പ്പിച്ച് മുന്നിലേക്ക് എറിഞ്ഞുതരുന്നു. ഇതും ഏറെക്കുറെ ശരിയാണെന്ന് സമ്മതിക്കാതെ തരമില്ല. സത്യത്തില്‍ 2014 ന്റെ അവസാന ഋതുവിലേക്ക് കാലം ചെന്നെത്തിനില്ക്കുന്ന ഈ ഘട്ടത്തില്‍, ഭാരതീയന്റെ ഒരുപറ്റം അജ്ഞാതശത്രുക്കളെപ്പറ്റി അധികമാരും വ്യാകുലപ്പെടുന്നില്ല എന്നതാണ് ദൗര്‍ഭാഗ്യം! വര്‍ധിച്ചുവരുന്ന മദ്യപാനവും മദ്യത്തില്‍ വിഷംചേര്ക്കലും ലഹരിമരുന്ന് കച്ചവടവും അത്യാപത്തുകളെങ്കിലും വീഴുപ്പുഭാണ്ഡം ചുമക്കുന്ന കഴുതകളെപ്പോലെ, ഭാരതീയര്‍ കുറെക്കാലമായി ഇവയൊക്കെ ചുമലിലേറ്റി അങ്ങുപോകുകയാണ്. ഓരോ കലാലയത്തിന്റെയും സമീപത്തുള്ള പെട്ടിക്കടകളില്‍ രഹസ്യമായി ഒന്നന്വേഷിച്ചാല്‍ ഇത് എത്രത്തോളം വ്യാപകമാണെന്നത് അറിയാന്‍ കഴിയും. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ഇതറിഞ്ഞിട്ടും ശരിയായ ജാഗ്രത പുലര്‍ത്തുന്നില്ല എന്നത് അതിശയകരമായ അനാസ്ഥയാണ്.
മേല്‍പ്പറഞ്ഞവയൊക്കെ ഏവര്‍ക്കും അറിയാവുന്നതും ഗുരുതരമായതുമാണെന്ന് സത്യമായിരിക്കെ, ഭാരതത്തെ ‘അഴിക്കുക’ എന്ന ഉദ്ദേശ്യത്തോടെ ചില തല്പരകക്ഷികള് ഉഷാറാവുന്നത് ആരും അറിയാതെപോകുന്നു. മനുഷ്യ ഹോര്‍മോണുകളുടെ അളവില്‍ പതിന്മടങ്ങ് വ്യതിയാനം സൃഷ്ടിച്ച്, വികാരങ്ങളെ പന്തടിപ്പിച്ച് അരമത്തന്മരാക്കുന്ന പല കെമിക്കലുകളും ഭക്ഷണസാധനങ്ങളില്ക്കൂടി ഇപ്പോള്‍ വിപണി കയ്യടക്കിയിരിക്കുന്നു. ഈ രാസപദാര്‍ത്ഥങ്ങള്‍ രുചിയിലോ നിറത്തിലോ മണത്തിലോ തിരിച്ചറിയാന്‍ പാടില്ലാത്തവയുമാണ്. ശരിക്കും പറഞ്ഞാല്‍ എയ്ഡ്സ്പോലെയോ എബോള പോലെയോ ഭീതിപുലര്ത്തുന്നില്ലെന്നത് സത്യമെങ്കിലും ഭാരതീയന്റെ ഈ അജ്ഞാതശത്രുക്കളെ ആരും തിരിച്ചറിയുന്നില്ല എന്നത് വലിയ അപകടകരമാണ് എന്നു തോന്നുന്നു. എല്ലാം അല്ലെങ്കിലും, ചില കൂള്പാര്ലറുകള് ഐസ്ക്രീം പാര്‍ലറുകള്‍, ബേക്കറികള്‍ തുടങ്ങിയ ഇടങ്ങളില്‍ക്കൂടി ‘ഇതു’കളൊക്കെ പമ്മി പമ്മിവരുന്നത് നമ്മുടെ കൗമാരപ്രായക്കാര്‍ അതിലുപരി അവരുടെ രക്ഷിതാക്കള്‍ അറിയുന്നേയില്ല.
യൗവനത്തിലേക്ക് കാലുകുത്തുന്നതിന് മുമ്പേതന്നെ നമ്മുടെ പെണ്‍കുട്ടികളെ നാണംമാറ്റി പാശ്ചാത്യസംസ്കാരത്തിലേക്ക് വലിച്ചടുപ്പിക്കുന്ന ഭീതിപരത്തുന്ന വാര്‍ത്തകള്‍ നമ്മുടെ പത്രമാധ്യമങ്ങളിലേക്ക് ദിവസവും ഒന്നു കണ്ണോടിച്ചാല്‍ ആര്‍ക്കും ഗ്രഹിക്കാവുന്നതേയുള്ളൂ. ഏറിവരുന്ന നിശാക്ലബുകളും പബ്ബുകളും ഇതിനുദാഹരണങ്ങളായി ചൂണ്ടിക്കാട്ടാം. രണ്ടും മൂന്നും വയസുകാരികളെ പീഡിപ്പിക്കല്‍, ബ്യൂട്ടിപാര്‍ലറുകളിലെ അനാശാസ്യം, ക്യാമ്പസുകളിലെ ലൗജിഹാദ്, നഗരങ്ങളിലെ ഡ്രസ് മാനിയ തുടങ്ങി എത്രയെത്ര അമ്പരിപ്പിക്കുന്ന സംഭവങ്ങള്‍! ഈയിടെ ഒരു ചാനലില്‍ കണ്ടതാണ്: ബാംഗ്ലൂരില്‍, കൗമാരക്കാരായ സ്കൂള്‍വിദ്യാര്‍ത്ഥിനികള്‍ പഠിപ്പിനോടൊപ്പം ചില്ലറയൊപ്പിക്കാന് ശരീരം പണയംനല്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത! എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ദാരിദ്ര്യംകൊണ്ടാണോ? അങ്ങനെയെങ്കില്‍ ഈ ‘ദാരിദ്ര്യം’ എന്നത് ഒരു പുതിയ കാര്യമൊന്നുമല്ലല്ലോ. മറിച്ച്, നമ്മുടെ പെണ്‍കുഞ്ഞുങ്ങളെപ്പോലും ലൈംഗിക അരാജകത്വത്തിലേക്ക് തള്ളിയിടുന്ന കെമിക്കലുകളുടെ വ്യാപകമായ വിപണനംകൊണ്ടുതന്നെയല്ലേ ഇത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേവലം ലൈംഗിക അരാജകത്വം മാത്രം ലക്ഷ്യംവെച്ചുള്ള ഒരു തരികിടവേലയല്ലിത്. ദേഷ്യം, പക, വൈരാഗ്യം, വിദ്വേഷം, അഹന്ത തുടങ്ങി പലതരം മനുഷ്യവികാരങ്ങളെ തകിടംമറിക്കുന്ന കെമിക്കലുകള്‍ ഉണ്ടാക്കപ്പെടുന്നുണ്ട്. ഇതൊക്കെ പണ്ടും ഉണ്ടായിരുന്നില്ലേ എന്നു പറയുന്നവര്‍ ഉണ്ട്. ശരിയാണ്, ഒറ്റമൂലികള്‍, കൂടോത്രം, വശ്യം, അഥര്‍വ്വം എന്നീ പേരുകളില്‍, കുറെയൊക്കെ അന്നും ഉണ്ടായിരുന്നു. അന്ധവിശ്വാസങ്ങളല്ല, ക്രൂഡ് കെമിസ്ട്രി ആവാമിത്. അത്ര പ്രചുരപ്രചാരത്തിലില്ലായിരുന്നുവെന്നുമാത്രം. ഇന്ന് ഈ പഴംചരക്കുകള്ക്കെല്ലാം പകരം ടാബ്ലറ്റും ക്യാപ്സൂളുകളും കിട്ടാന്‍ എളുപ്പമാണ്. സ്വന്തം ശരീരത്തിലും മനസ്സിലും വരുന്ന അസാധാരണമായ മാറ്റങ്ങള്‍ മനസ്സിലാക്കിയാല്‍ കുറെയൊക്കെ തിരിച്ചറിയാന്‍ പറ്റും. മറ്റ് മരുന്നുകള്‍ പണ്ടുണ്ടായിരുന്നു. ഇന്നും കണ്ടേക്കാം. ഇങ്ങനെയൊക്കെ ചിലതുണ്ടെന്നുള്ള ഒരു അവബോധം ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. ഭക്ഷണസാധനങ്ങളില്‍ വേണ്ട ലബോറട്ടറി ടെസ്റ്റിംഗ് വ്യാപകമാക്കണം. യുദ്ധകാലാടിസ്ഥാനത്തില്‍ ഇവയ്ക്ക് പ്രതിവിധി കണ്ടെത്തിയില്ലെങ്കില്‍ നമ്മുടെ പുതുതലമുറ ചരടുപൊട്ടിയ പട്ടംപോലെയാകും! ഭാരതീയരുടെ ഈ അജ്ഞാത ശത്രുക്കള്‍ ഏതെല്ലാം കുടിലുകളും കൊട്ടാരങ്ങളും ഇതിനകം കയറിയിറങ്ങി കാണുമെന്ന് ആര്‍ക്കറിയാം. ഇന്ത്യയെ അഴിക്കുക, ഇന്ത്യന്‍ സാംസ്കാരിക പൈതൃകത്തെ ആട്ടിയോടിക്കുക എന്ന മുദ്രാവാക്യമാണ് ഇതിനുപുറകിലും ഇവരുടെ ആപ്തവാക്യം. ഇതിലുള്‍പ്പെട്ടവര്‍ പരദേശികളേക്കാള്‍ സ്വദേശികളാണെന്നതും തിരിച്ചറിയേണ്ടതാണ്.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കറകളഞ്ഞ ദേശീയത ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ഒരു മുഖമുദ്രതന്നെയാണ്. ത്യാഗികളായ സ്വയംസേവകരില്ലെങ്കില് രാജ്യത്തിന്റെ അഖണ്ഡത ഒരു ചോദ്യചിഹ്നമാകും. ഭാരതീയ സംസ്കാരത്തെയും എന്തിന്, ഉല്‍കൃഷ്ടമായ സംസ്കൃതഭാഷയെപ്പോലും നിന്ദിച്ചും പരിഹസിച്ചും കഴിയുന്ന രാഷ്ട്രീയപാര്‍ട്ടികളെയും അവരുടെ ഏറാന്മൂളികളായ മാധ്യമപ്രവര്‍ത്തകരെയും സസൂക്ഷ്മം വീക്ഷിക്കേണ്ടതാണ്. ‘ഗുരു’ എന്ന മലയാള സിനിമയില്‍ ഒരപൂര്‍വ്വ കനിയുടെ മാംസളഭാഗത്തിന്റെ രസവും അതിന്റെ കുരുവിന്റെ സത്തും തമ്മിലുള്ള വ്യത്യാസം തിരിച്ചറിഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഒരു ജനതയെ മുഴുവന്‍ അന്ധരാക്കുന്ന ഒരു കഥാതന്തുവുണ്ട്. അതുപോലെതന്നെയാണ് ഇവിടുത്തെ പുരോഗമനവാദികളും സാഹിത്യനായകരെന്ന് വൃഥാ അഭിമാനംകൊള്ളുന്ന കപടബുദ്ധിജീവികളും കൂടി ഒരു ജനതയെ മുഴുവന്‍ വിവേകശൂന്യരാക്കുന്നത്. ഇവരൊക്കെതന്നെയല്ലേ ഭാരതാംബയുടെ യഥാര്‍ത്ഥ ശത്രുക്കള്‍.
കെ. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: