അടുത്തമാസം കേരളത്തില്‍ ദേശീയ ഗെയിംസ് നടക്കാനിരിക്കെ തിരുവനന്തപുരത്തെ എല്‍എന്‍സിപിഇ സ്റ്റേഡിയത്തില്‍ നടന്ന അന്‍പത്തിയെട്ടാമത് സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റിന്റെ പൊതുജനപങ്കാളിത്തവും വിജയവും ശ്രദ്ധേയമാണ്. ഈ ആവേശം ദേശീയ ഗെയിംസിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയാണ് ഈ നിമിഷത്തില്‍ കായികപ്രേമികള്‍ പങ്കുവെക്കുന്നത്. മികച്ച സംഘാടന മികവുകൊണ്ട് മീറ്റ് ശ്രദ്ധേയമായി. മൂന്നാം ദിവസം കനത്ത മഴകാരണം മത്സരങ്ങള്‍ രണ്ടര മണിക്കൂറിലേറെ നിര്ത്തിവെക്കേണ്ടിവന്നിട്ടും നിശ്ചയിച്ച രീതിയില്‍ത്തന്നെ മീറ്റ് അവസാനിപ്പിക്കാന്‍ കഴിഞ്ഞത് സംഘാടകരുടെ കഠിനപ്രയത്നം ഒന്നുകൊണ്ടുമാത്രമാണ്. ഇതിന് അവര്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. എന്നാല്‍ ചില പോരായ്മകളും മീറ്റില്‍ ഉണ്ടായി. ഇത്തവണയും നിരവധി താരങ്ങളുടെ കണ്ണീര് ട്രാക്കിലും ഫീല്‍ഡിലും വീണു.
മീറ്റിന്റെ ആദ്യരണ്ട് ദിനങ്ങളിലും അപകടം കുറവായിരുന്നെങ്കിലും മൂന്നാം ദിവസം അത് പാരമ്യത്തിലെത്തുകയും ചെയ്തു. പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ക്ക് ചികിത്സ നല്‍കുന്നതിലും അവരെ ആശുപത്രിയിലെത്തിക്കുന്നതിലുമാണ് വീഴ്ചസംഭവിച്ചത്. ഇത് ഏറെ ദുഃഖകരമായ സംഭവവുമാണ്. ഒരു കാരണവശാലും അങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നു.
അന്‍പത്തിയെട്ടാമത് സംസ്ഥാന സ്കൂള്കായികമേള കൊടിയിറങ്ങിയപ്പോള്‍ പതിവുപോലെ എറണാകുളം ഓവറോള്‍ ചാമ്പ്യന്മാരായി.
പാലക്കാട് രണ്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെട്ടു. ഇത്തവണ മൂന്നാം സ്ഥാനം നിലനിര്‍ത്തിയ കോഴിക്കോടിന്റെയും നാലാം സ്ഥാനത്തെത്തിയ തിരുവനന്തപുരത്തിന്റെയും തൃശൂരിന്റേയും കുതിപ്പിനാണ് അത്ലറ്റിക് മീറ്റ് സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ വര്‍ഷം 110 പോയിന്റ് മാത്രം നേടിയിരുന്ന കോഴിക്കോട് ഇത്തവണ 156 പോയിന്റ് നേടി വന്‍കുതിപ്പാണ് നടത്തിയത്. അതേസമയം, കഴിഞ്ഞ വര്‍ഷം നാലാംസ്ഥാനത്തായിരുന്ന മലപ്പുറത്തെ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളി തിരുവനന്തപുരം നാലാമതെത്തി.
ചരിത്രത്തിലാദ്യമായി കാസര്‍കോട് ജില്ല രണ്ട് സ്വര്‍ണം കരസ്ഥമാക്കിയതും ഈ മീറ്റിലാണ്. സ്കൂളുകളില്‍ കോതമംഗലം സെന്റ് ജോര്‍ജ് എച്ച്എസ്എസും മാര്‍ബേസില്‍ എച്ച്എസ്എസും ഒന്നും രണ്ടും സ്ഥാനങ്ങളും സ്വന്തമാക്കി. റെക്കോര്‍ഡുകളില്‍ കഴിഞ്ഞ തവണത്തേക്കാള്‍ നാല് എണ്ണത്തിന്റെ കുറവാണ് ഇത്തവണ വന്നത്. ‘നാഡ’യുടെ പരിശോധന ശക്തമായതോടെ പല താരങ്ങളും മികച്ച പ്രകടനം നടത്താതെ പിന്‍വലിയുന്നതിനും ഇത്തവണത്തെ മീറ്റ് സാക്ഷിയായി.
ചില സ്കൂളുകള്‍ തമ്മിലുള്ള കുടിപ്പക ഇത്തവണത്തെ മീറ്റിലും കാണാന്‍ കഴിഞ്ഞു. പ്രത്യേകിച്ചും എറണാകുളത്തെ രണ്ട് സ്കൂളുകള്‍. ഇത് ശരിയായ ഒരു പ്രവണതയല്ല. ഒരു താരത്തെതന്നെ മൂന്നും നാലും ഇനങ്ങളില്‍ പങ്കെടുപ്പിച്ച് മെഡല്‍ നേടുന്നതിനായിരുന്നു ഈ സ്കൂളുകളുടെ ശ്രമം. എന്നാല്‍ അത് അവരുടെ കായിക ഭാവിയെതന്നെ തകര്‍ക്കും എന്ന് പറയാതെ വയ്യ. സമീപകാലത്ത് നടന്ന പല സ്കൂള്‍ അത്ലറ്റിക് മീറ്റുകളിലും മിന്നിത്തിളങ്ങിയ പലരും ഇന്ന് എവിടെയാണെന്നുപോലും ആര്‍ക്കുമറിയില്ല. ഇവരില്‍ പലരുടെയും കായികജീവിതം സ്കൂള്‍ മീറ്റോടുകൂടി അവസാനിക്കുന്നുണ്ട്.
നിരവധി ഉദാഹരണങ്ങള്‍ ഇതിനുണ്ട്. രണ്ടുവര്‍ഷം മുന്‍പ് ലോക സ്കൂള്‍ ഗെയിംസ് നേടിയ കോതമംഗലത്തെ ഒരു സ്കൂളിലെ താരം ഇന്ന് കായിക കേരളത്തിന്റെ ചിത്രത്തിലേ ഇല്ല. പി.ടി. ഉഷ, ഷൈനി വില്‍സണ്‍, എം.ഡി. വത്സമ്മ, റോസക്കുട്ടി, കെ.എം. ബീനമോള്‍ തുടങ്ങി കായികകേരളം ഭാരതത്തിന് സമ്മാനിച്ച ലോകോത്താര താരങ്ങള്‍ സ്കൂള്‍ മീറ്റുകളുടെ സംഭാവനയാണ്. എന്നാല്‍ ഇന്ന് ഭാരത കായികരംഗത്ത് കേരളത്തിന്റെ സംഭാവന എന്തെന്ന് അന്വേഷിച്ചാല്‍ ഉത്തരം കണ്ടെത്താന്‍ ഏറെ പാടുപെടേണ്ടിവരും. ഒരു പ്രീജ ശ്രീധരനിലോ, പ്രജുഷയിലോ, മയൂഖ ജോണിയിലോ, ടിന്റു ലൂക്കയിലോ, രഞ്ജിത്ത് മഹേശ്വരിയിലോ ഒതുങ്ങിപ്പോകുന്നതാണ് അത്.
മറിച്ച് സ്കൂള്‍ മീറ്റുകളില്‍ മിന്നുംതാരങ്ങളായി വിലസുന്നവരെ കണ്ടെത്തി അത്യാധുനിക സൗകര്യങ്ങളോടെ അവര്‍ക്ക് പരിശീലനം നല്കിയാല് വീണ്ടും കായിക കേരളത്തിന്റെ ഭാവിയും ഭാരതകായികരംഗവും ഏറെ പുരോഗമിക്കും. അതിനായി ‘സായി’ പോലുള്ള കായിക സംഘടനകളാണ് ഏറെ ശ്രദ്ധ ചെലുത്തേണ്ടത്. അവര്‍ അതിന് മുന്‍കയ്യെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതും. അല്ലാതെ തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്ന പരിപാടി ഇനിയെങ്കിലും അവസാനിപ്പിക്കാന്‍ സ്കൂള്‍ അധികൃതര്‍ തയ്യാറാകണം. എന്നാലേ ഒരുകാലത്ത് ഏറെ സമ്പന്നമായിരുന്ന കേരള കായികരംഗം വീണ്ടും ശോഭിക്കുകയുള്ളൂ.
ഇനി അതിനുള്ള ശ്രമമാണ് നടത്തേണ്ടത്. ചില കാര്യങ്ങള്‍ സര്‍ക്കാരും ശ്രദ്ധിക്കേണ്ടതുണ്ട്. സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്കും റെക്കോര്‍ഡ് സ്ഥാപിക്കുന്നവര്‍ക്കും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് തുച്ഛമായ തുകയാണ് സമ്മാനമായി നല്‍കുന്നത്. മീറ്റില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് 750, 625, 500 രൂപ എന്നീ ക്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്.
വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് നേടുന്നവര്‍ക്ക് രണ്ടു ഗ്രാം വീതമുള്ള സ്വര്‍ണമെഡലും, സംസ്ഥാന റെക്കോര്‍ഡുകള്‍ക്ക് 2,000 രൂപയും ദേശീയ റെക്കോര്‍ഡുകള്‍ക്ക് 5,000 രൂപയും. അടുത്തവര്‍ഷംമുതല്‍ സമ്മാനത്തുക ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചിട്ടുമുണ്ട്. ഈ തുച്ഛമായ തുകകൊണ്ട് ഭാവികേരളത്തിന്റെ യശസ്സുയര്ത്തേണ്ടവര്ക്ക് ഒരു സ്പൈക്ക് വാങ്ങിക്കാന്‍ പോലും കഴിയുമോ എന്ന് ചിന്തിച്ചാല്‍ നന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: