ലോകംകാണ്കെ ഔന്നത്യംപുലര്ത്തി പ്രകാശം പരത്തിയ നീതിഗോപുരം. അതായിരുന്നു ഇന്നലെ ദിവംഗതനായ ജസ്റ്റീസ് വി.ആര്.കൃഷ്ണയ്യര്‍. ജീവിതം അല്ലലും അലട്ടുമില്ലാതെ നൂറുവര്‍ഷം പിന്നിട്ടശേഷമാണ് ജസ്റ്റീസ് കൃഷ്ണയ്യര്‍ കാലയവനികയ്ക്ക് പിന്നിലേക്ക് നീങ്ങിയത്.
നീതിന്യായരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച ജസ്റ്റീസ് കൃഷ്ണയ്യര്‍ മാനവികതയുടെ അത്യുന്നത മാതൃകയായി എന്നെന്നും വാഴ്ത്തപ്പെടുമെന്നതില്‍ സംശയമില്ല. അഭിഭാഷകനായി തുടങ്ങിയ നീതിദേവതയോടുള്ള തന്റെ ആരാധന സുപ്രീംകോടതി ജഡ്ജിയായി വിരമിച്ചിട്ടും മറക്കുകയോ മാറ്റിമറിക്കുകയോ ചെയ്തില്ല.
നീതിനിഷേധത്തിനെതിരെ നിരന്തരംപോരാടി. എഴുത്ത്, പ്രസംഗം, പ്രവര്‍ത്തനം എന്നിവ ശീലമാക്കി. നൂറാം വയസ്സിലും അത് നിര്‍ത്തിയിരുന്നില്ല. സുപ്രീംകോടതി ജഡ്ജിയായി ജസ്റ്റീസ് കൃഷ്ണയ്യര്‍ ഏഴുവര്‍ഷമേ പ്രവര്‍ത്തിച്ചിട്ടുള്ളൂവെങ്കിലും എഴുപത് വര്‍ഷം തികയാന്‍ പോകുന്ന സ്വതന്ത്രഭാരതത്തില്‍ ഒരു ജഡ്ജിക്കും ചീഫ് ജസ്റ്റീസിനുപോലും ലഭിക്കാത്ത അംഗീകാരവും ആദരവും അദ്ദേഹത്തിന് നേടാനായി.
നീതിനിഷേധിക്കപ്പെട്ടവര്‍ക്കും അധഃസ്ഥിത വര്‍ഗ്ഗങ്ങള്‍ക്കും വേണ്ടിയുള്ള പ്രവര്‍ത്തനം തന്നെയാണ് മറ്റാര്‍ക്കും അവകാശപ്പെടാനുള്ള അംഗീകാരം അദ്ദേഹത്തിനു നേടിയെടുക്കാനായത്. അദ്ദേഹത്തിന്റെതായി വന്ന 500ല്‍പരം വിധിന്യായങ്ങള്‍ മാതൃകയോ കീഴ്വഴക്കങ്ങളോ ആയി മാറി. തടവുകാര്‍ക്കും അവകാശമുണ്ടെന്ന് ഉറക്കെ പ്രഖ്യാപിച്ച കൃഷ്ണയ്യര്‍, മാനവികത മുഖമുദ്രയാക്കിയ ന്യായാധിപനായിരുന്നു.
ഒന്നാം കേരള നിയമസഭയില്‍ തലശേരിയില്‍ നിന്നും ഇടതുസ്വതന്ത്രനായി വിജയിച്ച കൃഷ്ണയ്യര്‍ ആദ്യമന്ത്രിസഭയില്‍ അംഗമായിരിക്കെ നടപ്പാക്കിയ പരിഷ്ക്കാരങ്ങളാണ് കേരള വികസനത്തിന്റെ മാതൃകയായി തീര്‍ന്നത്. ഭൂപരിഷ്ക്കരണനിയമം തയ്യാറാക്കിയത് താനാണെന്ന് ജസ്റ്റീസ് കൃഷ്ണയ്യര്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഭൂപരിഷ്ക്കരണ നിയമത്തിന്റെ പിതൃത്വം സംബന്ധിച്ച് അവകാശവാദങ്ങളും തര്‍ക്കങ്ങളും പതിറ്റാണ്ടുകളായി തുടരുകയാണെന്നോര്‍ക്കണം.
കെ.ആര്.ഗൗരിയമ്മയാണ് ഈ നിയമത്തിന്റെ പെറ്റമ്മയെന്നും അച്യുതമേനോനാണ് അതിന്റെ വളര്ത്തച്ഛനെന്നും അവകാശത്തര്‍ക്കങ്ങള്‍ ഇടത്- വലത് കമ്മ്യൂണിസ്റ്റുകാര്‍ ഉന്നയിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് കൃഷ്ണയ്യരുടെ വാക്കുകളിലൂടെ വ്യക്തമായത്.
തലശേരിയിലും പെരുമ്പാവൂരിലും മൂവാറ്റുപുഴയിലുമൊക്കെ കോടതികളില്‍ പ്രവര്‍ത്തിച്ചശേഷമാണ് ഉന്നതനീതിപീഠങ്ങളിലേക്ക് അദ്ദേഹം കടന്നുചെന്നത്. അതുകൊണ്ടുതന്നെ മറ്റ് ജഡ്ജിമാരെപ്പോലെ ദന്തഗോപുരവാസിയായിരുന്നില്ല കൃഷ്ണയ്യര്‍. സാധാരണക്കാരന്റെ പ്രശ്നങ്ങള്‍, പ്രയാസങ്ങള്‍, ജീവിത പ്രാരാബ്ധങ്ങള്‍ എല്ലാം നന്നായറിയാവുന്നതുകൊണ്ടാണ് സാധാരണക്കാരന്റെ നീതിമാനായി കൃഷ്ണയ്യര്‍ മാറിയത്.
സാമൂഹ്യജീവിതത്തിന്റെ സമസ്ത മേഖലകളിലും ഒരേപോലെ തന്റേതായ ഇടപെടല്‍ നടത്താനും എങ്ങും എവിടെയും നീതിയുടെ പ്രകാശം പരത്താനും കഴിഞ്ഞ അപൂര്‍വ മനുഷ്യനാണ് ജന്മശതാബ്ദി പിന്നിട്ട് കടന്നുപോയ ജസ്റ്റിസ് കൃഷ്ണയ്യര്‍. നൂറാം വയസ്സിലും അദ്ദേഹം കര്‍മനിരതനായിരുന്നു.
നീതിനിഷേധിക്കപ്പെട്ടവരുടെ അഭയസ്ഥാനമായി കൊച്ചിയിലെ അദ്ദേഹത്തിന്റെ വസതി ‘സദ്ഗമയ’ തലയുയര്‍ത്തിപ്പിടിച്ചു നിന്നിരുന്നു. രാഷ്ട്രീയനേതാവ്, വാഗ്മി, എഴുത്തുകാരന്, നിയമരംഗത്തെ കുലപതി, ന്യായാധിപന്, ഭരണകര്‍ത്താവ്, ഗ്രന്ഥകാരന്, മനുഷ്യാവകാശ പ്രവര്ത്തകന് എന്നീ നിലകളിലെല്ലാം കൃഷ്ണയ്യര്‍ക്ക് പകരം വയ്ക്കാന്‍ മറ്റൊരാള്‍ ഇന്നലെയില്ല. ഇന്നില്ല, ഇനി നാളെയും ഉണ്ടാകുമെന്ന് തോന്നുന്നില്ല.
ന്യായാധിപന് എന്ന നിലയില്‍ അദ്ദേഹത്തിന്റെ സംഭാവനകളെ ചരിത്രം തങ്കലിപികളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നിയമത്തിന്റെയും ന്യായാസനങ്ങളുടെയും ചട്ടക്കൂട് ലംഘിക്കാതെതന്നെ അവയുടെ പാരമ്പര്യസരണികളെ മാറ്റിമറിച്ച് ജനകീയ ഉള്‍ത്തുടിപ്പുകള്‍ക്കനുസരിച്ച് വ്യാഖ്യാനങ്ങളും വിധികളും നല്കിയ മഹാനാണ് കൃഷ്ണയ്യര്‍. ഇംഗ്ലണ്ടിലെ വിശ്വവിഖ്യാത നിയമജ്ഞന് ലോര്‍ഡ് ഡെന്നിനും അമേരിക്കന്‍ ന്യായാധിപന് ഏള്‍വാറനുമൊപ്പമാണ് ജസ്റ്റിസ് കൃഷ്ണയ്യരുടെ സ്ഥാനം.
നൂറാംവയസ്സ് കഴിഞ്ഞിട്ടും ഓര്‍മയുടെ ചുരുളുകള്‍ നിവര്‍ത്തി തലയുയര്‍ത്തിപ്പിടിച്ച് ജുഡീഷ്യറി സൃഷ്ടിക്കുന്ന നിയമദുരന്തങ്ങള്‍ക്കെതിരെ പോരാടുന്ന ഒരു വിപ്ലവകാരിയായിരുന്നു ജസ്റ്റീസ് കൃഷ്ണയ്യര്‍. ഇടതുപക്ഷ സഹയാത്രികനായി പൊതുരംഗത്ത് നിലയുറപ്പിച്ചപ്പോഴും ഭാരതീയതയിലൂന്നിയ ധാര്‍മികഭാവവും ദേശീയതയുടെ മാനബിന്ദുക്കളെ നെഞ്ചിലേറ്റിക്കൊണ്ടുള്ള അഭിപ്രായങ്ങളും അദ്ദേഹം ഉറക്കെ ഉറക്കെ പ്രഖ്യാപിക്കുമായിരുന്നു. ഉറച്ച ഈശ്വര വിശ്വാസി. സായി ഭക്തന്. ഇന്നത്തെ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ കേരളത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് വാശിപിടിച്ചവരുണ്ട്. എന്നാല്‍ തന്റെ വസതിയില്‍ സന്തോഷപൂര്‍വ്വം നരേന്ദ്രമോദിയെ സ്വാഗതം ചെയ്യാന്‍ കാട്ടിയ തന്റേടം തന്നെ വി.ആര്.കൃഷ്ണയ്യര്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്.
മോദിയെ നന്മയുടെയും വികസനത്തിന്റെയും നായകനാക്കി പ്രഖ്യാപിച്ച രാജ്യസ്നേഹിയാണ് ജസ്റ്റിസ് കൃഷ്ണയ്യര്‍. നരേന്ദ്രമോദിയും കൃഷ്ണയ്യരും തമ്മിലുള്ള രണ്ടുകൊല്ലം മുമ്പത്തെ ഒത്തുചേരലില്‍ ഹിന്ദുവിരുദ്ധ ശക്തികള്‍ ഏറെ അസൂയപ്പെട്ടത് മറക്കാറായിട്ടില്ല. സംഘപ്രസ്ഥാനങ്ങളോട് അദ്ദേഹത്തിന് അതീവതാല്പ്പര്യമായിരുന്നു. ജസ്റ്റീസ് കൃഷ്ണയ്യര്‍ മണ്മറഞ്ഞെങ്കിലും അദ്ദേഹം പരത്തിയ പ്രകാശം എന്നെന്നും നിലനില്ക്കുക തന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: