രാഷ്ട്രീയം നാടുനന്നാക്കനല്ല എന്നതിന് തെളിവാണ് ഓരോ ജനപ്രതിനിധിയും മുന്‍ ജനപ്രതിനിധിയും കൈനിറയെ അമേധ്യംവാരി എതിരാളികളെയോ ഇഷ്ടപ്പെടാത്തവരെയോ എറിയുന്നത്. ആറന്മുള വിമാനത്താവളം ഒരു ദശവര്‍ഷത്തോളം ചര്‍ച്ചചെയ്യപ്പെടുകയും കോടതികളുടെ ഇടപെടലിലൂടെ തല്ക്കാലം ഉപേക്ഷിക്കപ്പെട്ടേക്കാവുന്നതുമാണല്ലോ. ഒരു ജില്ലക്ക് ഒരു വിമാനത്താവളം അല്ലെങ്കില്‍ ചെറുകിട വിമാനത്താവളങ്ങള്‍ എന്ന നയം ഇന്നുവരെ ആരും ചര്‍ച്ചചെയ്യാതിരിക്കുകയും മോദി സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുകയും ചെയ്തപ്പോഴും ആരും ഒരു സ്ഥലം ചൂണ്ടിക്കാണിച്ചില്ല.
എന്നാല്‍ എഐഎംഎസിന്റെ നിര്‍ദ്ദേശം വന്നയുടന്‍ കോട്ടയം മെഡിക്കല്‍ കോളേജിന്റെ പിന്നാമ്പുറത്താകാമെന്ന് അവിടെനിന്നു കുഞ്ഞുമാണി എംപി നിര്‍ദ്ദേശിച്ചു. അപ്പോള്‍തന്നെ കോഴിക്കോടാകാമെന്ന് അവിടെനിന്നും നിര്‍ദ്ദേശം ഉണ്ടായി. വിമാനമായതുകൊണ്ട് ഏതിലെയെങ്കിലും പറക്കട്ടെയെന്നു കരുതി ജനം മിണ്ടാതിരുന്നു. അപ്പോഴാണ് തോട്ടിന്കരയില് വിമാനം ഉടനെ പറപ്പിക്കുമെന്ന് അനില്‍കുമാറിന്റെ പടക്കം. ഒന്നും സംഭവിച്ചില്ല. ഇത്തരുണത്തില്‍ കേരളവികസനം എംപിമാര്‍ ചര്‍ച്ച ചെയ്തതായി കേള്‍വിയില്ല.
റെയില്‍ വികസനം എങ്ങനെ വേണമെന്നും കരിമണലിലൂടെ കേരളത്തെ വികസിപ്പിക്കാനെന്തുവഴിയെന്നും ഒരു നെല്‍കൃഷി എങ്ങനെ തിരിച്ചുകൊണ്ടുവരാമെന്നും ഒരു നിര്‍ദ്ദേശവും ആ ഭാഗത്തുനിന്നും ഉണ്ടായില്ല.
വിമാനം എരുമേലിയിലിറങ്ങിയാല് കേരളം വികസിച്ചുകളയുമെന്ന് പി.സി.തോമസിന് ഇപ്പോള്‍ തോന്നാന്‍ എന്ത് പശ്ചാത്തലമെന്നതറിയില്ല. ഏതായാലും കുറെ പൊന്നുംവിലയ്ക്കും കുറെ തട്ടിയും മുട്ടിയും വീണും കുറെ സംഘര്ഷത്തിലുമല്ലാതെ എരുമേലിയില്‍ സ്ഥലം കിട്ടാനില്ല.
ശബരിമല ഭക്തര്‍ക്ക് മൂത്രപ്പുരയും കക്കൂസും കുളിമുറിയും കെട്ടാന്‍ സ്ഥലമില്ലാതെ വിഷമിക്കുന്ന എരുമേലിക്കാരെ വിമാനത്തില്‍ കയറ്റി പറപ്പിക്കാന്‍ തുനിയുന്ന പി.സി.തോമസ് കുത്തകപ്പാട്ട വ്യവസ്ഥയില്‍ കൈവശം ഇരിക്കുന്ന പതിനായിരക്കണക്കിനു തോട്ടം മേഖലയില്‍ ഒരു വിമാനത്താവളത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കാന്‍ നട്ടെല്ലുള്ളവരുണ്ടെങ്കില് ആരെയും ഒഴിപ്പിക്കാതെ ഭൂമി വിലകൊടുക്കാതെ ഏക്കര്‍ കണക്കിനു സ്ഥലം കിട്ടാനുണ്ട്.
ളാഹ എസ്റ്റേറ്റില്‍ പുതുക്കട മുതല്‍ തെക്കോട്ട് 7 മൈല്‍ നീളത്തിലും ഒന്നര മൈല്‍ വീതിയിലും ഉള്ള സ്ഥലം വിമാനത്താവളത്തിന് പറ്റിയതാണെന്ന് വിമാനശാസ്ത്രവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. ആറന്മുളയില് തോടും പുറമ്പോക്കും കുന്നും കൃഷിയും കുടിവെള്ളവും മുട്ടിച്ച് ഇത്രയും കോലാഹലം ഉണ്ടായപ്പോള്‍ പിസി എവിടെയായിരുന്നു?
ളാഹയില്‍ വിമാനത്താവളത്തിന് കുത്തക പാട്ടഭൂമി തിരിച്ചെടുത്താല്‍ മതി. പമ്പ-പത്തനംതിട്ട ഹൈവേയോടു ചേര്‍ന്നതാണ്. പത്തനംതിട്ട ജില്ലയില്‍ എവിടെനിന്നും ഈ ഹൈവേയിലേക്കെത്താം. ആറന്മുളയില് വിമാനം താഴ്ന്നു പറന്നിറങ്ങുമ്പോള്‍ കടമ്മനിട്ട-കുറിച്ചി-നീലമ്പേരൂര്‍-കോട്ടാങ്ങല്‍ പടയണിക്കു തടസ്സമുണ്ടാക്കും. അവിടെ 10 കി.മീ. ചുറ്റളവിലുള്ള 49 ക്ഷേത്രച്ചടങ്ങുകള്‍ (മലയാലപ്പുഴ-തൃക്കുന്നപ്പുഴ-തിരുവല്ല-ചെട്ടികുളങ്ങര ഉള്‍പ്പെടെ കേരളത്തിലൊരിടത്തും കാണാന്‍ സാധ്യമല്ലാത്ത ചടങ്ങുകളും ഉത്സവാഘോഷങ്ങളും) നടക്കുമ്പോള്‍ വിമാനം താഴ്ന്നിറങ്ങുന്നതിന്റെ അസ്വസ്ഥത. ഇതേയവസരത്തില്‍ കോന്നി, ഗുഡരിക്കല്, ശബരിമല,റാന്നി റേഞ്ചുകളിലെ വനങ്ങളില്‍നിന്ന് ജനജീവിതത്തിനിടയിലേക്ക് പ്രതിവാരം ഇറങ്ങിക്കൊണ്ടിരിക്കുന്ന പുലിയുടെ വരവ് കൂടും. ശബ്ദംകൊണ്ട് ഭയപ്പെട്ട് വന്യമൃഗങ്ങള്‍ ഇറങ്ങും. ഇവയെല്ലാം ആറന്മുളയുടെ 15 കി.മീ.എയര്‍ ഡിസ്റ്റന്‍സിലാണ്.
എന്നാല്‍ ളാഹയില്‍ ഇവ 40 കി.മി. അകലത്തിലായതിനാലും ഇതര പാരിസ്ഥിത നഷ്ടമുണ്ടാകാത്തതിനാലും ആരെയും ഒഴിപ്പിക്കേണ്ടതില്ല എന്നതിനാലും എരുമേലിയേക്കാള്‍ ളാഹയാണ് യോജിക്കുക. ഒരു ജില്ലക്ക് ഒരു വിമാനത്താവളം എന്ന നിയമം നടപ്പിലാക്കാനെങ്കില് ഇതല്ലാതെ ജില്ലയില്‍ ഇത്രയും അനുയോജ്യമായ സ്ഥലമില്ല. തോടും ഉറവച്ചാലും കുളവും നദീതീരവുമൊന്നും ഇവിടെ പ്രശ്നമല്ല.
കുത്തകപാട്ട ഭൂമി തിരിച്ചെടുക്കാത്തതെന്തുകൊണ്ട് എന്നതാണ് പ്രശ്നം. ഇതിനുപകരം ജനജീവിതം ദുസ്സഹമായ സ്ഥലംതന്നെ വിമാനത്താവളത്തിനും വേണമെന്നത് പരിഹാസ്യമാണ്. ജനതാല്‍പ്പര്യം, എന്‍ജിനീയറിംഗ് വൈദഗ്ദ്ധ്യം, പരിസ്ഥിതി, പ്രാധാന്യം, പൈതൃക സംരക്ഷണം, ലഭ്യമായ ഹൈവേ സൗകര്യം എല്ലാം ളാഹക്കനുകൂലമാണ്. റിട്ടയര്‍ ചെയ്ത വൈമാനിക വിദഗ്ദ്ധരും ഈ ചിന്തയിലാണ്. ശബരിമല ഭക്തര്‍ക്കും അവിടെനിന്ന് 30 കി.മീ.മാത്രം സഞ്ചരിച്ചാല്‍ പമ്പയിലെത്താം. വടശ്ശേരിക്കരയില്‍ തീരാറായ മെഡിക്കല്‍ കോളേജിനും (തമിഴ്നാട്) കോന്നിയില്‍ ആരംഭം കുറിച്ച സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനും ഒത്തനടുവിലാണ് സ്ഥലം.
ളാഹയിലാണ് വിമാനത്താവളമെങ്കില്‍ രണ്ടിടത്തേക്കും വളരെ വേഗമെത്തിച്ചേരാന്‍ ഒരിടത്ത് കോന്നി-അച്ചന്‍കോവില്‍ ഹൈവേ സാന്നിദ്ധ്യവും മറ്റിടത്ത് പമ്പ-പത്തനംതിട്ട ഹൈവേയും ഉണ്ട്. ളാഹയില്‍ നിന്ന് നിലക്കലിലേക്ക് 15 കി.മീ. മാത്രം. ഒരു ചോദ്യം മാത്രമേ അവശേഷിക്കുന്നുള്ളൂ. കുത്തക പാട്ട ഭൂമി എന്തുകൊണ്ട് തിരിച്ചെടുക്കുന്നില്ല? ഗോത്രസഭകള്‍ നില്‍പ്പുസമരത്തിലാണ്. ശബരി റെയിലിന്റെ കാര്യം മാറ്റിവച്ച് വിമാനത്താവളം എന്നതും ഒരു ഗൂഢനീക്കത്തിന്റെ ഫലമല്ലേ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: