മദ്യവ്യാപാരികളുടെ കോഴ ഫലം കണ്ടു. ബാര്‍ലൈസന്‍സ് ഭാഗികമായി നിലനിറുത്താന്‍ കോടതിയില്‍ സര്‍ക്കാര്‍ ഒത്തുകളിച്ചു. ഇതിന്റെ ചുമതല നിയമവകുപ്പിനാണ്.
മദ്യനയത്തില്‍ മാത്രം പഞ്ചനക്ഷത്ര ഹോട്ടല്‍ മുതലുള്ള മദ്യശാലകള്‍ക്ക് ലൈസന്‍സ് നല്കിയാല് മതി എന്ന വ്യവസ്ഥ പോരെന്നും നിയമത്തില്‍ ഭേദഗതി വരുത്തി പ്രാബല്യത്തില്‍ വരുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അതിന്‍പ്രകാരം നിയമം പ്രാബല്യത്തില്‍ വരുത്തി. ഇതിനെതിരെ മദ്യവ്യാപാരികള്‍ സുപ്രീംകോടതിയില്‍ പോയി. അവിടെനിന്നും കീഴ് കോടതിക്ക് വിട്ടു.
ഈ കേസ് ആദ്യം കേട്ട ജഡ്ജി ഫോര്‍ സ്റ്റാര്‍ വരെ നിലനിറുത്തി. തുടര്‍ന്ന് അപ്പീല്‍ കേട്ട ജഡ്ജിമാര്‍ ത്രിസ്റ്റാര്‍ വരെ നിലനിറുത്തി. അങ്ങനെ സര്‍ക്കാര്‍ പൂട്ടിയ 312 മദ്യശാലകള്‍ ഇന്ന് തുറന്നുപ്രവര്‍ത്തിക്കുന്നു. ഇതിനെതിരെ സര്‍ക്കാര്‍ ഇതുവരെയും അപ്പീല്‍ പോയിട്ടില്ല. ഇത് കോഴ വെളിപ്പെടുത്തലിന്റെ അനന്തരഫലമാണ്.
മുണ്ടേല പി.ബഷീര്‍ തിരുവനന്തപുരം
മന്ദാരദളങ്ങള് മനോഹരം
‘ജന്മഭൂമി’ പ്രസിദ്ധപ്പെടുത്തിയ ‘മന്ദാരദളങ്ങള്’ (മണ്ണാറശാല ആയില്യം പതിപ്പ്) വായിച്ചു. മെച്ചപ്പെട്ട ഉള്ളടക്കം, ലേ ഔട്ട് എന്നിവകൊണ്ട് അത് വളരെ മനോഹരമായി. മണ്ണാറശാല നാഗക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യവും ചരിത്രവും മറ്റുവിശേഷങ്ങളും വരുംതലമുറകള്‍ക്കു പ്രയോജനപ്പെടാന്‍ ഇത്തരം സംരംഭങ്ങള്‍ ഉപകരിക്കും. ഈ പതിപ്പിന്റെ ശില്‍പ്പികള്‍ക്ക് അഭിനന്ദനങ്ങള്‍.
ഒരെളിയ നിര്‍ദ്ദേശം കൂടി. ലേഖകരെ ഒറ്റവരിയിലെങ്കിലും പരിചയപ്പെടുത്തുന്നത് നന്നായിരിക്കും. കഴിയുമെങ്കില്‍ ടെലഫോണ്‍ നമ്പറും നല്കിക്കൂടെ?
കെ.വിക്രമന്‍പിള്ള, ഹരിപ്പാട്
അംഗ്, വംഗ്, കലിംഗ്
സൂര്യപുത്രനായിരുന്ന കര്‍ണനെ മിത്രമാക്കി തന്റെ പാളയത്തില്‍ നിര്‍ത്തുവാനായി ദുര്യോധനന്, തനിക്കവകാശപ്പെട്ട അംഗരാജ്യം കര്‍ണനു നല്‍കിയെന്നും അതിനുശേഷം കര്‍ണനെ അംഗരാജാവ് എന്നാണ് അഭിസംബോധന ചെയ്തിരുന്നതെന്നും ഇതിഹാസമായ മഹാഭാരതത്തില്‍ നിന്നും ഏവര്‍ക്കും അറിവുള്ളതാണ്. ഇന്ന് ആ അംഗരാജ്യം ബീഹാര്‍ സംസ്ഥാനത്തിന്റെ ഒരു ഭാഗമാണ്.
ശ്രീരാമകൃഷ്ണ പരമഹംസര്‍, സ്വാമി വിവേകാനന്ദന്, സുഭാഷ് ചന്ദ്രബോസ് എന്നീ ഒട്ടേറെ മഹത്തുക്കള്‍ക്ക് ജന്മം നല്കിയ സംസ്ഥാനമാണ് ബംഗാള്‍. ഈ സംസ്ഥാനത്തിന്റെ പൂര്‍വനാമമാണ് വംഗദേശം എന്നത്. പൂര്‍വോത്തര ഭാരതീയരുടെ ഉച്ചാരണ രീതിയാണ് ‘വ’ എന്നതിനെ ‘ബ’ എന്നാക്കിയത്. വംഗദേശം, ബംഗദേശം എന്നും പിന്നീട് ബംഗാള്‍ എന്നായതും അങ്ങനെയാണ്. രണ്ടു സഹസ്രാബ്ദത്തിനുമുന്പ് ബുദ്ധമതാനുയായികളുടെ വിഹാരമായിരുന്ന ദേശമാണ് പിന്നീട് ഉച്ചാരണ വൈകൃതത്തില്‍ ബിഹാറെന്നും ബീഹാറെന്നുമായത്. സമ്രാട്ട് അശോകനെ ഓര്‍ക്കുമ്പോള്‍ മനസ്സില്‍ ഓടിയെത്തുന്നത് കലിംഗയുദ്ധവും യുദ്ധാനന്തരം അദ്ദേഹം ബൗദ്ധധര്മിയായി മാറിയതുമായ ചരിത്ര ചിത്രങ്ങളാണ്. ഇന്നത്തെ ഒഡീഷ സംസ്ഥാനത്തിന്റെ ഒരു ഭാഗമാണ് അന്നത്തെ കലിംഗ രാജ്യം.
അംഗ്, വംഗ്, കലിംഗ് രാജ്യങ്ങളില്‍ നമ്മുടെ ദേശീയതാ പൈതൃകത്തിനു മുന്‍തൂക്കം ലഭിച്ചുവരികയാണിന്ന്. ബീഹാര്‍, (പശ്ചിമ)ബംഗാള്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങള്‍ അവിടെ ഭരിക്കുന്നവരെ കയ്യൊഴിഞ്ഞ് ഭാരതീയ ജനതാപാര്‍ട്ടിയെ ആശ്ലേഷിക്കുവാന്‍ തയ്യാറെടുക്കുകയാണ്. ആ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്ന തൊഴിലാളികളുടെ ഒഴുക്ക് നിരീക്ഷിച്ചാല്‍ മനസ്സിലാകുന്ന വസ്തുതയാണ് ആ സംസ്ഥാനങ്ങള്‍ ഭരിക്കുന്നത് സാധാരണ ജനങ്ങള്ക്കുവേണ്ടിയല്ലായെന്നത്. തങ്ങളുടെ നന്മയിലേക്കുള്ള മാറ്റത്തിനായി അടുത്ത തെരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടിയെ അംഗ, വംഗ, കലിംഗ സംസ്ഥാനങ്ങളില്‍ ഭരണാധികാരികളാക്കുവാന് വൃതമെടുത്തിരിക്കുകയാണ് ആ സംസ്ഥാനങ്ങളിലെ സമ്മതിദായകര്‍.
വാ.ലക്ഷ്മണപ്രഭു,എറണാകുളം
വിവരമുണ്ടായിട്ടെന്ത്?
മതപഠനം നടത്തുന്ന പ്രായപൂര്‍ത്തിയായ വിദ്യാര്‍ത്ഥികള്‍ നാലരവയസ്സുകാരിയെ ബലാത്സംഗം ചെയ്ത വാര്‍ത്ത നാം ഈയിടെ വായിച്ചു. അപ്പോള്‍ മതപഠനംകൊണ്ട് എന്തു വിശേഷം? പിന്നെയല്ലേ മറ്റു വിദ്യാലയങ്ങളിലെ ഒരു മണിക്കൂര്‍ ‘മോറല്‍ ക്ലാസ്’ ഗുണം ചെയ്യാന്‍ പോകുന്നു.
ലോകമെമ്പാടും ചില കത്തോലിക്കാ പുരോഹിതര്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിക്കുന്ന പ്രക്രിയ അവിരാമം തുടരുന്നു. കുട്ടികളെ സദാചാരം പഠിപ്പിക്കാന്‍ ബാദ്ധ്യസ്ഥരായ ആളുകള്‍ തന്നെ അവരെ ലൈംഗികമായി ചൂഷണംചെയ്യുന്ന അവസ്ഥ. മാര്‍പ്പാപ്പ ചെല്ലുന്നിടത്തൊക്കെ പുരോഹിതര്‍ ചൂഷണം ചെയ്ത കുട്ടികളുടെ രക്ഷിതാക്കള്‍ സംഘടിച്ച് നഷ്ടപരിഹാരത്തിനായി അദ്ദേഹത്തെ സമീപിക്കുന്നു. വേലി തന്നെ വിളവു തിന്നുന്ന സാഹചര്യം.അപ്പോള്‍ മതപഠനവും സണ്‍ഡേ ക്ലാസുകളും മോറല്‍ ക്ലാസുകളുമൊന്നും കുട്ടികളെ പീഡിപ്പിക്കുന്ന കാര്യത്തില്‍ ഒരു വ്യത്യാസവും വരുത്തുന്നില്ല എന്നു ചുരുക്കം.
കെ.വി.സുഗതന്, എരമല്ലൂര്‍, ആലപ്പുഴ
പ്രതികരിക്കാൻ ഇവിടെ എഴുതുക: