കെപിസിസി അധ്യക്ഷപദവിയെ ചക്രവര്‍ത്തി പദവിയിലേക്കുയര്‍ത്തി കേരളത്തിന്റെ നവമിശിഹാ വി.എം.സുധീരന് ജനരക്ഷാ/ ശിക്ഷാ യാത്ര തുടരുകയാണ്. സുധീരന്റെ പത്തുകല്‍പ്പനകളില്‍ രണ്ടെണ്ണം ഇവയാണ്: തെരഞ്ഞെടുപ്പില്‍ ഇനി കോണ്‍ഗ്രസിന് മദ്യവില്‍പ്പനക്കാരുടെ വോട്ടും നോട്ടും വേണ്ട. മദ്യപര്‍ക്ക് തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കില്ല. യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്റെ ”മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് കോണ്‍ഗ്രസ് നയം” എന്ന പ്രസ്താവനയെ ചൂലൂകൊണ്ടടിച്ച് സുധീരന് കല്‍പ്പിച്ചത് ഘട്ടംഘട്ടമായ മദ്യനിരോധനം തന്നെയാണ് യുഡിഎഫ് നയമെന്നാണ്. മദ്യവില്‍പ്പനക്കാരുടെ (മദ്യം ഉപയോഗിക്കുന്നവരുടെയോ?) പണവും വേണ്ട വോട്ടും വേണ്ട എന്നും മദ്യപര്‍ക്ക് തെരഞ്ഞെടുപ്പില്‍ സീറ്റുപോലും നല്കില്ലെന്നുമുള്ള കര്‍ശനമായ നിലപാട് മാധ്യമങ്ങളുടെ മുന്‍പിലാണ് സുധീരന് വ്യക്തമാക്കിയത്. മന്ത്രിസഭയില്‍ തന്നെ ഒരു മന്ത്രിക്ക് രണ്ടു ബാര്‍ ഉണ്ടെന്ന കാര്യം ഈ സര്വാധിപന് പരിഗണിച്ചിട്ടില്ലെന്നു തോന്നുന്നു.
സുധീരന് കെപിസിസി പ്രസിഡന്റായ ഉടനെ മുഖ്യമന്ത്രിയെ കത്രികപ്പൂട്ടിലിടുകയായിരുന്നു. മദ്യനിരോധനം സുധീരന് ഏകപക്ഷീയമായി പ്രഖ്യാപിച്ച പാവം മുഖ്യന് അത് ഏറ്റുപറയുകയല്ലാതെ സ്വന്തം ‘പ്രതിച്ഛായ’ രക്ഷിക്കാന്‍ വേറെ മാര്‍ഗ്ഗമില്ലായിരുന്നു. ആദര്ശധീരന് ചമയുന്ന ഈ സുധീരന് ബാറുടമകളുടെയും മദ്യപരുടെയും മറ്റും മുന്പില് കൈനീട്ടി ഓച്ഛാനിച്ച് നിന്നല്ല തെരഞ്ഞെടുപ്പിന് പണം കണ്ടെത്തിയതെന്ന് പറയാന്‍ കഴിയുമോ? ഇതിന്റെ സ്വാഭാവിക തുടര്‍ച്ചയല്ലേ ജനരക്ഷായാത്രയ്ക്കും അബ്കാരികളില്‍നിന്നും അനുയായികള്‍ പണം പിരിക്കുന്നത്.
ജനായത്തഭരണം എന്നാല്‍ ജനങ്ങളുടെ വോട്ട് നേടി ഭൂരിപക്ഷം കരസ്ഥമാക്കി അധികാരത്തിലേറുക എന്നാണ്. ആദര്ശംമാത്രം പ്രസംഗിക്കുന്ന ഇടതുപക്ഷവും സ്വന്തം പാര്‍ട്ടിയിലേക്ക് കോടികള്‍ വാങ്ങിയാണ് നിലനില്‍പ്പ് ഉറപ്പാക്കുന്നത്. എന്നിട്ടാണ് മദ്യവില്‍പ്പനക്കാരുടെ വോട്ടും പണവും വേണ്ടെന്നും ദുഷ്പേരുള്ളവരെ സ്ഥാനാര്ത്ഥിയാക്കുകയില്ലെന്നും മറ്റും സുധീരന് പ്രസ്താവിക്കുമ്പോള്‍ ആദര്‍ശധീരനായ പാവം എ.കെ.ആന്റണി പോലും തിരശ്ശീലക്കുള്ളില്‍ മറയുന്നു. എന്താണ് സുധീരനെ പിന്തുണച്ച് ആന്റണി രംഗപ്രവേശം ചെയ്യാത്തത്?
കെപിസിസി പ്രസിഡന്റ് അബ്കാരികളുടെ പണം വേണ്ടെന്ന ഈ തീരുമാനം പ്രഖ്യാപിക്കുന്നതിനുമുന്‍പ് പാര്‍ട്ടിയിലെയും മുന്നണിയിലെയും അംഗങ്ങളുമായി കൂടിയാലോചന നടത്തുകയോ അവരുമായി ചര്‍ച്ചചെയ്യുകയോ ഉണ്ടായില്ല. ഇപ്പോള്‍ മുഖത്ത് ഒരു പുഞ്ചിരി തേച്ചുപിടിപ്പിച്ച് നേതാക്കള്‍ സംഗതികള്‍ മിനുസപ്പെടുത്തുന്നത് എല്ലാവരുടെയും വോട്ട് വേണം, ജനാധിപത്യത്തില്‍ എല്ലാവരുടെയും വോട്ട് വേണം, സുധീരന് മറിച്ച് പറയുകയില്ല (രമേശ് ചെന്നിത്തല), സുധീരന്റേത് വ്യക്തിപരമായ തീരുമാനം മാത്രം. മദ്യനയം സംബന്ധിച്ച അവസാന വാക്ക് മുഖ്യമന്ത്രിയുടെതാണ് (ടി.എന്‍.പ്രതാപന്) എന്നെല്ലാമാണ്. എപ്പോഴും എന്തിലും എതിര്‍ചേരിയില്‍ നില്ക്കുന്ന ചീഫ് വിപ്പ് മാത്രം സുധീരനിലാണ് ആര്‍ജവമുള്ളത് എന്നുപറയുന്നു. ദേശീയ-സംസ്ഥാന പാതകള്ക്കരികില്നിന്ന് ബിവറേജസ് ഔട്ട്ലെറ്റുകള് മാറ്റുമെന്നും സുധീര ചക്രവര്‍ത്തി വിളംബരം ചെയ്തിട്ടുണ്ട്.
കേരളത്തിന്റെ ഖജനാവിലേക്ക് ഏറ്റവുമധികം വരുമാനം ലഭിക്കുന്നത് ബിവറേജസ് കോര്‍പ്പറേഷനുകളില്‍ നിന്നാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ മദ്യ മുതലാളിയും സര്‍ക്കാര്‍ തന്നെയാണ്. ബിവറേജസിന്റെ വരവ് കുറഞ്ഞാല്‍ ഖജനാവിന്റെ സ്ഥിതി എന്താകും എന്നു ചിന്തിക്കുന്ന ധനമന്ത്രിയുടെ മനസ്സില്‍ ആളുന്ന തീ ഒരു സുധീരനും കെടുത്താനാവില്ല.
സുധീരന്റെ മദ്യനിരോധന യാത്രയില്‍ സ്ത്രീകള്‍ അരികില്വന്ന് പുഞ്ചിരിതൂകി നന്ദിരേഖപ്പെടുത്തുന്നത് കാണാമായിരുന്നു. സുധീരന് ആ പുഞ്ചിരിയില്‍ സന്തുഷ്ടനായി കാറില്‍ കയറുന്നതും കണ്ടു. മദ്യം സ്ത്രീകള്‍ക്കാണ് ഏറ്റവും വലിയ ദുരിതം സംഭാവന ചെയ്യുന്നത്. ഗാര്‍ഹിക പീഡനങ്ങളും ബലാത്സംഗങ്ങളും ബാലിക-ബാലപീഡനങ്ങളും അരങ്ങേറുന്നതിലെ പ്രധാന വില്ലന്‍ മദ്യമാണ്. കുടുംബക്കോടതിയില്‍ വിവാഹമോചനം തേടിയെത്തുന്ന കേസുകളില്‍ നല്ലൊരുശതമാനം സ്ത്രീകള്‍ മദ്യപരായ ഭര്ത്താക്കന്മാരില്നിന്നും രക്ഷതേടുന്നവരാണ്.
സുധീരവേദത്തില് പലതും മഹാവാക്യങ്ങളാണ്. അധികാരം കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ പ്രവര്‍ത്തനം മാത്രം പോര, സമൂഹത്തിലെ അനാരോഗ്യകരമായ പ്രവണതകളെ തിരുത്താന്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് കഴിയണമെന്നും സുധീരന് ഉപദേശിക്കുന്നു. മറ്റു പലരേയുംപോലെ അധികാരം കയ്യാളാത്ത ആളായതിനാലായിരിക്കണം അധികാരം മറ്റൊരു ലഹരിയാണെന്നും അത് പണംകൊയ്യാനുള്ള മാര്‍ഗമാണെന്നും സുധീരനറിയാത്തത്. സുധീരന് ഈ കാട്ടിക്കൂട്ടുന്നതെല്ലാം ആന്റണിക്കുവേണ്ടിയാണെന്ന് അറിയാത്തവര്‍ ചുരുങ്ങും. സുധീരനെ ഇറക്കി കുളംകലക്കുകയാണ് ആന്റണി. താന്‍ ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സുധീരന് പ്രഖ്യാപിക്കുമ്പോള്‍ വ്യക്തമാവുന്നത് അതാണല്ലോ.
ദൈവത്തിന്റെ സ്വന്തം നാടെന്ന് ഊറ്റംകൊള്ളുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം ഭരിക്കുക എന്നാല്‍ അഴിമതി നടത്തുക എന്നാണര്‍ത്ഥം. സര്‍ട്ടിഫിക്കറ്റിന് മുതല്‍ രേഖകളിലെ ഒപ്പിനുവരെ ഉദ്യോഗസ്ഥമാഫിയ പാവങ്ങളെ പിഴിയുന്നു. ടി.ഒ.സൂരജ് ഒരു പ്രതീകം മാത്രം. ഉദ്യോഗസ്ഥര്‍ ഭരണാധികാരികളെ കൈകാര്യം ചെയ്യുന്നു എന്ന് സമ്മതിക്കുന്ന സുധീരന് എന്തുകൊണ്ട് അതിന് പ്രതിവിധി നിര്‍ദ്ദേശിച്ച് അഴിമതിയുടെ പഴുതടയ്ക്കാന്‍ ശ്രമിക്കുന്നില്ല. ബാര്‍ കോഴ ആരോപണം ഉയര്‍ന്നപ്പോള്‍ മന്ത്രി മാണിയെ പിന്തുണയ്ക്കാന്‍ ഓടിയെത്തിയവരില്‍ സുധീരനുമുണ്ടായിരുന്നല്ലോ. മന്ത്രിസഭ ഒന്നടങ്കം മാണിക്കു പിന്നില്‍ ഉറച്ചുനിന്നപ്പോള്‍ ആദര്ശധീരന് സുധീരന് മൗനം പാലിച്ചത് എന്തുകൊണ്ടാണ്? എന്തുകൊണ്ടാണ് സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ (മന്മോഹന് സിങ്ങിന്റെയല്ല) നിലനിന്ന കേന്ദ്രത്തിലെ യുപിഎ ഭരണത്തില്‍ അഴിമതി കുമിഞ്ഞുകൂടിയപ്പോള്‍ സുധീരന് നിശ്ശബ്ദത പാലിച്ചത്?
മദ്യവര്‍ജനവും മദ്യനിരോധനവും സമന്വയിപ്പിക്കുന്നതാണ് സര്‍ക്കാര്‍ നയം എന്ന് ഉമ്മന്‍ചാണ്ടി വിശദീകരിക്കുന്നു. അതിന്റെ ഫോര്‍മുലകൂടി വെളിപ്പെടുത്തിയാല്‍ മറ്റുള്ളവര്‍ക്ക് അത് ഉപകാരപ്രദമായേക്കാം. മദ്യകച്ചവടക്കാരുടെ വോട്ടും വേണ്ട, പണവും വേണ്ട എന്ന് സുധീരന് പറഞ്ഞതിന്റെ ഞെട്ടലില്‍ നിന്ന് മന്ത്രിസഭ ഇനിയും മുക്തമായിട്ടില്ല. ജനാധിപത്യത്തില്‍ എല്ലാവരുടെ വോട്ടും വേണമെന്നുപറയുമ്പോള്തന്നെ അവരുടെ പണത്തിനും അയിത്തമില്ലെന്നുപറയാന് ഏത് നേതാവ് ധൈര്യപ്പെടും. എത്ര എംപിമാരാണ് അഴിമതിയിലും കൊലക്കേസിലും ഉള്‍പ്പെട്ടവര്‍! കോടതി ശിക്ഷിച്ച കുറ്റവാളികള്‍ക്കുപോലും വോട്ടുള്ള നാട്ടില്‍ മദ്യപരുടെയും മദ്യകച്ചവടക്കാരുടെയും വോട്ട് വേണ്ട എന്ന സുധീരന്റെ പ്രസ്താവനയ്ക്ക് വി.ഡി.സതീശന്റെ പിന്തുണ പോലും ലഭിക്കുന്നില്ല. നിയമപരമായി മദ്യവ്യവസായം നടത്തുന്നവരുടെ വോട്ട് നിരസിക്കാനാവില്ലെന്നും സതീശന് കൂട്ടിച്ചേര്‍ക്കുന്നു. ഇതിനെല്ലാം പുറമെ ഏതെങ്കിലും മദ്യവ്യാപാരി താന്‍ മദ്യവ്യാപാരിയാണെന്ന് നെറ്റിയിലെഴുതി ഒട്ടിച്ച് വോട്ടു ചെയ്യാന്‍ വരുമോ? അവരെ ഒഴിവാക്കാനുള്ള സുധീരന്റെ നിര്‍ദ്ദേശം എങ്ങനെയാണാവോ നടപ്പാക്കുന്നത്.
പ്രകടനപത്രികയുടെ അടിസ്ഥാനത്തിലാണ് യുഡിഎഫ് മദ്യനയം രൂപീകരിച്ചത്. സുധീരനെ കെപിസിസി പ്രസിഡന്റായി തെരഞ്ഞെടുത്തപ്പോള്‍ ആദര്ശശോഭയില് മറ്റുള്ളവരെ അപ്രസക്തമാക്കി ഏകപക്ഷീയമായി ഓരോ പ്രഖ്യാപനങ്ങള്‍ നടത്തുകയാണ്. മദ്യവ്യാപാരികളുടെയും മദ്യപരുടെയും വോട്ടുനേടി ജയിച്ചാലും അവരുടെ നയങ്ങളെ യാഥാര്‍ത്ഥ്യമാക്കണമെന്ന് ഒരു നിയമസംഹിതയും പറയുന്നില്ല. പ്രകടനപത്രിക പ്രകാരം നല്കിയ വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കുകയാണ് തെരഞ്ഞെടുത്ത സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനുള്ള ഇച്ഛാശക്തിയാണ് സുധീരന്റെ പാര്‍ട്ടിയായ കോണ്‍ഗ്രസും ആ പാര്‍ട്ടിയുടെ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിക്കും ഇല്ലാത്തത്.
ബിവറേജസ് ഔട്ട്ലെറ്റുകള് മാറ്റാനുള്ള കോടതിവിധി നടപ്പാക്കുമെന്നും സുധീരന് പറയുമ്പോള്‍ കെപിസിസി പ്രസിഡന്റ് മന്ത്രിസഭയ്ക്കതീതനാണോ എന്ന ചോദ്യമുയരുന്നു. മദ്യനിരോധനം തന്നെ ഏര്‍പ്പെടുത്തിയാലും കേരളത്തില്‍ വ്യാജമദ്യം സുലഭമായി ലഭിക്കുമെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? ചാരായം ചേര്‍ത്ത കള്ള് ഇപ്പോള്‍തന്നെ സുലഭമാണ്. മദ്യനിരോധനം എങ്ങനെ, ജനങ്ങളുടെ സഹകരണമില്ലാതെ നടപ്പാക്കും? ഈ വിഷയം ചര്‍ച്ചയായപ്പോള്‍ ദൃശ്യമാധ്യമങ്ങളില്‍ പലരും ഗൂഢമായ ചിരിയോടെ പറഞ്ഞത് തങ്ങള്‍ക്ക് മദ്യം എങ്ങനെ എവിടെ ലഭ്യമാകും എന്നറിയാം എന്നാണ്.
വൈപ്പിനിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചത് 80ലധികം പേരായിരുന്നു. അനേകം പേരുടെ കാഴ്ച നഷ്ടപ്പെട്ടു. അന്ന് ‘ഇന്ത്യന്‍ എക്സ്പ്രസി’ല്‍ ജോലി നോക്കിയിരുന്ന ഞാന്‍ അത് റിപ്പോര്‍ട്ട് ചെയ്തതാണ്. മരിച്ചവരും ഊര്‍ദ്ധ്വശ്വാസം വലിക്കുന്നവരും ഒഴുകിയെത്തിയത് കണ്ണീര്‍വാര്‍ക്കുന്ന വീട്ടമ്മമാരുടെ അകമ്പടിയോടെയായിരുന്നു. ഭീതിദമായ ആ ദൃശ്യം ഇന്നും എന്റെ കണ്മുന്നില്നിന്ന് മാഞ്ഞിട്ടില്ല.
വ്യാജമദ്യത്തില്‍ ഏതുവിഷവും കലര്‍ത്താന്‍ അത് ഉണ്ടാക്കുന്നവര്‍ മടികാണിക്കില്ല. ലഹരിതേടുന്നവര്‍ ഏതുവിഷവും മദ്യത്തിന്റെ പേരില്‍ വാങ്ങുകയും ചെയ്യും. സുധീര ചക്രവര്‍ത്തി നയം പ്രഖ്യാപിക്കുമ്പോള്‍ ഇതെല്ലാം പരിഗണിക്കണമായിരുന്നു. മദ്യരഹിത കേരളം തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പക്ഷേ, അതിനുവേണ്ടി സുധീരനെപ്പോലുള്ള കോണ്‍ഗ്രസുകാര്‍ ചാരിത്ര്യപ്രസംഗം നടത്തുമ്പോള്‍ കയ്യടിക്കാന്‍ ആളുണ്ടാവണമെന്നില്ല.
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: