മന്മോഹന് സിങ് പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് ഭാരതത്തിന് 1.86 ലക്ഷം കോടി രൂപ നഷ്ടമുണ്ടാക്കിയ, മാധ്യമങ്ങള്‍ കോള്‍ഗേറ്റ് എന്നു പേരിട്ട അഴിമതി വാര്‍ത്തയായത്. കല്‍ക്കരി മന്ത്രാലയത്തിന്റെ ചുമതലയും പ്രധാനമന്ത്രിക്കായിരുന്നു. അന്ന് കല്‍ക്കരിപ്പാടങ്ങള്‍ സ്വേച്ഛയാ ബിര്‍ളയ്ക്ക് നല്‍കിയത് പ്രധാനമന്ത്രിയായിരുന്നു.
ഭാരതീയ ജനതാ പാര്‍ട്ടി അന്നുതന്നെ ഈ വിഷയം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍കൊണ്ടുവരികയും മന്മോഹന് സിങ്ങിന്റെ രാജി ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ അതോടെ 43 ഫയലുകളാണ് ബന്ധപ്പെട്ട മന്ത്രാലയത്തില്‍നിന്ന് അപ്രത്യക്ഷമായത്. കല്‍ക്കരിപ്പാടം അഴിമതിക്കേസ് ഉദ്യോഗസ്ഥ തലത്തിലും സിബിഐ തലത്തിലുമുള്ള ഒത്തുകളിയായിരുന്നു എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ഇപ്പോള്‍ പ്രത്യേക കോടതി സിബിഐയോട് ചോദിക്കുന്നത് എന്തുകൊണ്ട് ഈ കേസന്വേഷണത്തില്‍ അന്ന് പ്രധാനമന്ത്രിയും കല്‍ക്കരി വകുപ്പ് മന്ത്രിയുമായിരുന്ന മന്മോഹന് സിങ്ങിനെ ചോദ്യം ചെയ്തില്ല എന്നാണ്. ഈ ചോദ്യം മുന്‍പ് ഉയര്‍ന്നപ്പോഴും സിബിഐ നല്കിയ മറുപടി പ്രധാനമന്ത്രിയുടെ ഓഫീസ് എന്നായിരുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസിലുള്ളവരെ ചോദ്യംചെയ്തശേഷം പ്രധാനമന്ത്രിയെ ചോദ്യംചെയ്യാന്‍ അനുമതി ചോദിച്ചിരുന്നുവത്രെ. ഇത് നിഷേധിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് എന്തധികാരം എന്ന് ‘കൂട്ടിലടച്ച തത്ത’യെന്ന് സുപ്രീംകോടതി തന്നെ വിശേഷിപ്പിച്ച സിബിഐ മുതിര്‍ന്നില്ല. കംപ്ട്രോളര്‍ ആന്റ് ആഡിറ്റര്‍ ജനറലാണ് 2012 ല്‍ കല്‍ക്കരിപ്പാടങ്ങള്‍ തോന്നിയമട്ടില്‍ അനിയന്ത്രിതമായി നല്കിയ നടപടിയെ ചോദ്യം ചെയ്തത്. മന്‍മോഹന്‍സിങ്, കുമാരമംഗലം ബിര്‍ളയ്ക്ക് സ്വേച്ഛാധിപത്യ രീതിയില്‍ നല്കിയ ഒറീസ്സയിലെ ടാല്മ്പിറ രണ്ട്, മൂന്ന് ബ്ലോക്കുകളാണ് രാജ്യത്തിന് കോടികളുടെ നഷ്ടമുണ്ടാക്കിയത്.
ഇതന്വേഷിച്ച സിബിഐ അന്നുപറഞ്ഞത് പ്രഥമദൃഷ്ട്യാ ആവശ്യമായ തെളിവുകള്‍ മന്മോഹന് സിങ്ങിനെ ചോദ്യംചെയ്യാന്‍ ലഭ്യമായിട്ടുണ്ട് എന്നാണ.് ഇപ്പോള്‍ പ്രത്യേക കോടതി ജഡ്ജി സിബിഐയോട് ചോദിക്കുന്നത് എന്നിട്ടും എന്തുകൊണ്ട് കല്‍ക്കരി മന്ത്രിയെ ചോദ്യം ചെയ്തില്ല എന്നാണ്. സുപ്രീംകോടതി കേസിന്റെ നടത്തിപ്പിനായി സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി ആര്.എസ്. പരാശരനെ നിയമിക്കുകയുണ്ടായി.
മറ്റൊരുവസ്തുത ഈ കേസ് എങ്ങനെയെങ്കിലും അവസാനിപ്പിക്കാന്‍ സിബിഐ കാണിച്ച ധൃതിയാണ്. ഇതും കോടതിയുടെ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു. ഇപ്പോഴാണ് സിബിഐ ക്രൈം ഫയലും കേസ് ഡയറിയും പ്രത്യേക കോടതിക്ക് കൈമാറാന്‍ തയ്യാറായിരിക്കുന്നത്. ബിര്ളയ്ക്കുപുറമെ കല്‍ക്കരി വകുപ്പ് മുന്‍ സെക്രട്ടറി പി.സി. പരേഖും കേസില്‍ പ്രതിയാണ്. അന്ന് പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ടി.കെ.എ. നായര്‍, കല്‍ക്കരി വകുപ്പ് ജോയിന്റ് സെക്രട്ടറി ജാവേദ് ഉസ്മാനി എന്നിവരുടെ മൊഴിയും അന്വേഷണം സംഘം എടുത്തിരുന്നു. ഇപ്പോള്‍ സുപ്രീംകോടതി നിയോഗിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പറയുന്നത് ചില വ്യക്തികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടി എടുക്കാന്‍ ആവശ്യമായ തെളിവുകളുണ്ടെന്നാണ്. തനിക്കെതിരെ കേസെടുത്തപ്പോള്‍ പി.സി. പരേഖ് പറഞ്ഞത് അവരെടുത്ത തീരുമാനത്തിന് അംഗീകാരം നല്കിയ പ്രധാനമന്ത്രി മന്മോഹന് സിങ്ങിനെതിരെയും കേസ് എടുക്കണമെന്നായിരുന്നു.
യുപിഎ സര്‍ക്കാരിന്റെ അഴിമതിനിറഞ്ഞ ഭരണത്തില്‍ കല്‍ക്കരി കുംഭകോണവും 2ജി സ്പെക്ട്രം കേസും കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി കേസും ഭാരതത്തിന് ശതകോടികളുടെ നഷ്ടമുണ്ടാക്കി എന്നുമാത്രമല്ല അഴിമതി നിറഞ്ഞാടിയ യുപിഎ ഭരണം ലോകരാഷ്ട്രങ്ങള്ക്കുമുന്പില് ഭാരതത്തിന്റെ മുഖത്ത് കരിവാരിത്തേച്ച് കളങ്കിതപ്രതിച്ഛായ സൃഷ്ടിച്ച് അവഹേളിക്കുകയും ചെയ്തു. അന്ന് പ്രധാനമന്ത്രി മന്മോഹന് സിങ്ങിനെയും പിഎംഒ ഓഫീസിനെയും നിയന്ത്രിച്ചിരുന്ന യുപിഎ അധ്യക്ഷ സോണിയ ഗാന്ധിക്ക് ഇതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ല.
ഇപ്പോള്‍ സുപ്രീംകോടതി സിബിഐയോട് ചോദിക്കുന്നത് കല്‍ക്കരി വകുപ്പ് കൈകാര്യം ചെയ്തയാളെ ചോദ്യം ചെയ്യണമെന്ന് തോന്നിയില്ലേ, വിഷയത്തെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കണമെങ്കില്‍ വകുപ്പ് മന്ത്രിയെ ചോദ്യംചെയ്യല്‍ ആവശ്യമായിരുന്നില്ലേ എന്നാണ്. എന്തായാലും ഒടുവില്‍ ഹിന്‍ഡാല്‍കോയ്ക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതുമായി ബന്ധപ്പെട്ട കേസ് ഡയറിയും മറ്റു രേഖകളും കോടതിക്ക് കൈമാറുമെന്ന് സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ പറഞ്ഞിരിക്കുന്നു. ഇനി ഇവ പരിശോധിച്ചശേഷം കോടതി എന്ത് അഭിപ്രായം പറയുമെന്നറിയാന്‍ കാത്തിരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: