ഭീതിജനകമായ ഒരു അസുഖംകൂടി നമ്മെ ആശങ്കയിലാഴ്ത്താന്‍ ഇടയാക്കിയിരിക്കുന്നു. നേരത്തെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പടര്‍ന്നുപിടിച്ചിരുന്ന പക്ഷിപ്പനി എന്ന ബേഡ്ഫഌ ആണ് കേരളത്തിലെ ചില പ്രധാന ജില്ലകളില്‍ പടര്‍ന്നതായി ആരോഗ്യവകുപ്പ് കണ്ടെത്തിയിരിക്കുന്നത്.
പക്ഷികളില്‍ നിന്ന് പക്ഷികളിലേക്കും മൃഗങ്ങളില്‍നിന്ന് മൃഗങ്ങളിലേക്കുമാണ് ആദ്യഘട്ടങ്ങളില്‍ വൈറസ് പടര്‍ന്നുപിടിച്ചിരുന്നത്. ദൗര്‍ഭാഗ്യവശാല്‍ അത് മനുഷ്യനെയും ആക്രമിക്കാന്‍ ശക്തി പ്രാപിച്ചിരിക്കുന്നു എന്നതാണ് ഗൗരവതരമായ കാര്യം. ഇതിന്റെ ഭീതിജനകമായ സ്ഥിതിവിവരക്കണക്കുകള്‍ നേരത്തെ തന്നെ വെളിപ്പെട്ടിരുന്നു.
ഒരുവേള ജാഗ്രത പുലര്‍ത്തിയിരുന്നുവെങ്കിലും പിന്നീട് അതു സംബന്ധിച്ച് വിവരങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. അതിനാല്‍ അത്ര സാരമുള്ളതായി ആരും കണ്ടിരുന്നുമില്ല.
ഇപ്പോള്‍ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ രോഗത്തിന്റെ വൈറസുകള്‍ നഖമാഴ്ത്തിത്തുടങ്ങിയെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ താറാവുകളെ വളര്‍ത്തുന്നത് ഈ പറഞ്ഞ ജില്ലകളിലാണെന്നതാണ് ഏറെ ഭീതിയുണര്‍ത്തുന്ന വസ്തുത. സൂചിത ജില്ലകളില്‍ അടുത്തിടെ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയിരുന്നു.
കാലാവസ്ഥാമാറ്റം മൂലം ഇത്തരം പ്രതിഭാസം ഉണ്ടാവുമെന്ന കണക്കുകൂട്ടലിലായിരുന്നു കര്‍ഷകരും ബന്ധപ്പെട്ട അധികൃതരും. എന്നാല്‍ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി പരീക്ഷണശാലയില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്.
കൂട്ടത്തോടെ വിറച്ചുവീഴുന്ന താറാവുകള്‍ അധികം വൈകാതെ ചത്തുപോവുകയായിരുന്നു. വന്‍ സാമ്പത്തിക നഷ്ടമാണ് ഈ ജില്ലകളില്‍ ഇതുമൂലം ഉണ്ടായിട്ടുള്ളത്. ആകെ ആശ്രയമായ ഒരു തൊഴില്‍ മേഖലയുടെ തകര്‍ച്ച ദൂരവ്യാപകമായ പ്രത്യാഘാതമാണ് കര്‍ഷകരില്‍ ഉണ്ടാക്കിയിരിക്കുന്നത്.
അപകടകരമായ രോഗത്തിന്റെ അടിവേരുകള്‍ അറുത്തു മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി ചെയ്തില്ലെങ്കില്‍ ഗുരുതരമായ പ്രശ്നമാവുമെന്നതില്‍ തര്‍ക്കമില്ല. വിവിധ തരത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ ശക്തമായ ഏകോപനംകൊണ്ടു മാത്രമേ ഈ പകര്‍ച്ചവ്യാധി പൂര്‍ണമായി തടയാനാവൂ. പക്ഷിപ്പനിയാണെന്ന സ്ഥിരീകരണത്തോടെ ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും ഈ ജില്ലകളില്‍ നിതാന്തജാഗ്രതയ്ക്ക് ആഹ്വാനം നല്‍കിയിട്ടുണ്ട്.
രോഗബാധിത പ്രദേശങ്ങളില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെ ചുട്ടുകൊല്ലണമെന്നാണ് നിര്‍ദ്ദേശം. ഇത്തരം വൈറസുകളെ അങ്ങനെയേ നിര്‍മാര്‍ജനം ചെയ്യാന്‍ കഴിയുകയുള്ളൂവത്രെ. താറാവുമുട്ട, മാംസം എന്നിവ പാകം ചെയ്ത് ഭക്ഷിക്കുന്നതില്‍ പ്രശ്നമില്ലെങ്കിലും കഴിയുന്നതും ഒഴിവാക്കുന്നതാണ് നല്ലതെന്ന് ആരോഗ്യവകുപ്പധികൃതര്‍ പറയുന്നു.
ശുചീകരണത്തിന്റെ കാര്യത്തില്‍ ഏറെ പിന്നാക്കവും മറ്റുള്ളവയില്‍ മുന്നാക്കവുമായ സംസ്ഥാനമാണ് കേരളം. അതുകൊണ്ടുതന്നെ ഏതസുഖത്തിന്റെ വൈറസുകള്‍ക്കും നിര്‍ബാധം പെറ്റുപെരുകാനുള്ള അവസരം ഇവിടെയുണ്ട്. പകര്‍ച്ചവ്യാധികള്‍ വന്‍ ഭീഷണിയായി നമുക്കുമുമ്പില്‍ പ്രത്യക്ഷപ്പെടാനുള്ള കാരണവും മറ്റൊന്നല്ല. ആരോഗ്യകാര്യത്തില്‍ നാം അഹങ്കരിക്കുന്നതല്ലാതെ പ്രായോഗികമായി ചെയ്യേണ്ടതുപോലും യഥാസമയം ചെയ്യാറില്ല.
പക്ഷിപ്പനി പക്ഷികളില്‍ നിന്ന് മനുഷ്യരിലേക്ക് പടര്ന്നുകഴിഞ്ഞാലുള്ള അവസ്ഥ ഇത്തരം അന്തരീക്ഷത്തില്‍ എങ്ങനെയൊക്കെയാവുമെന്നത് പറയാനാവില്ല.
1997ലാണ് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് ഈ രോഗം പടര്‍ന്നത്. ലോകാരോഗ്യസംഘടനയുടെ പഠനവിഭാഗം ഇതുസംബന്ധിച്ച് വിശദമായിത്തന്നെ ഗവേഷണം നടത്തി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചൈനയിലെ ഹോങ്കോങ്ങിലാണ് പക്ഷിപ്പനി ആദ്യമായി മനുഷ്യരിലേക്ക് പടര്‍ന്നത്. അന്ന് ഒട്ടേറെ പേര് മരണത്തിന് കീഴടങ്ങി. പിന്നീട് ഏഷ്യന്‍ രാജ്യങ്ങളില്‍ പലയിടത്തേക്കും അത് പടര്‍ന്നു.
2003ലും 2004ലും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും രോഗമെത്തി. പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയാല്‍ സമയത്തിനെ വെല്ലുന്ന തരത്തിലായിരിക്കും അതിന്റെ പോക്ക്.
പക്ഷിപ്പനി പോലെ പേടിക്കേണ്ട മറ്റൊരു രോഗമാണ് എബോളയും. ഈ രോഗത്തിന് കൃത്യമായ മരുന്നും വാക്സിനുമില്ല എന്നതാണ് ഏറ്റവും ഗുരുതരമായ വസ്തുത.
രോഗം പിടിപെട്ടാല്‍ 30 മുതല്‍ 90 ശതമാനംവരെ രോഗികള്‍ ഗുരുതരാവസ്ഥയില്‍ ആവും. വളരെവേഗം പടരുന്ന ഒരസുഖമായി എബോള മാറിക്കഴിഞ്ഞു. വിദേശത്തുനിന്നു വരുന്നവരില്‍ നിന്ന് എളുപ്പം പടര്‍ന്നുപിടിക്കാവുന്ന ഒരസുഖമാണ് എബോള. ഇതുവരെ ഇവിടെ എത്തിയിട്ടില്ലെങ്കിലും ജാഗ്രത അനിവാര്യമാണ്.
വ്യക്തിശുചിത്വവും പരിസരശുചിത്വവും അങ്ങേയറ്റം പരിപാലിക്കുന്നതിലൂടെ ഒരു പരിധിവരെ ഏതസുഖവും പടരുന്നത് ഇല്ലാതാക്കാം. ഇക്കാര്യത്തില്‍ തുടരുന്ന അനാസ്ഥ എല്ലാതരത്തിലും കഷ്ടനഷ്ടങ്ങള്‍ക്ക് ഇടയാക്കും. അതുകൊണ്ടു തന്നെ ജാഗ്രതയോടെയുള്ള നീക്കവും അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനുള്ള മാനസിക തയ്യാറെടുപ്പും അനിവാര്യമാണ്.
പേടിച്ച് പിന്മാറുന്നതിനെക്കാള് അറിഞ്ഞ് നേരിടുന്നതാണ് ഉത്തമമായിട്ടുള്ളത്. പക്ഷിപ്പനി നേരിടുന്നതിന്റെ ഭാഗമായി വന്‍തോതില്‍ താറാവുകളെയും മറ്റും കൂട്ടക്കുരുതിക്കിരയാക്കുമ്പോള് കര്‍ഷകരുടെ കണ്ണീരിന്റെ വിലയും അധികൃതര്‍ മനസ്സിലാക്കണമെന്നു കൂടി ഓര്‍മ്മപ്പെടുത്തട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: