ഷീലാ ദീക്ഷിത് അഞ്ച് മാസം കൊണ്ട് 57 ലക്ഷം രൂപയുടെ ഉല്ലാസയാത്ര നടത്തി കുപ്രസിദ്ധി നേടിക്കൊടുത്ത തിരുവനന്തപുരം രാജ്ഭവനില്‍ പുതിയ ഗവര്‍ണര്‍ പി.സദാശിവം ശുദ്ധികലശം സമാരംഭിച്ചു. ഗവര്‍ണറെ ഹിസ് എക്സലന്‍സി എന്നുവിളിക്കേണ്ടെന്ന് നിയമമുണ്ടാക്കി.
രാജ്ഭവനില്‍ മിനറല്‍ വാട്ടര്‍ നിര്‍ത്തലാക്കി. ദാഹിക്കുന്നവര്‍ക്ക് പച്ചവെള്ളം ചൂടാക്കി കുടിക്കാം. പുതിയ ഗവര്‍ണര്‍ ഉല്ലാസയാത്ര നടത്തുന്നതല്ല. ഔദ്യോഗിക യാത്രകള്‍ക്കിടയില്‍ താമസം സര്‍ക്കാര്‍ വക ഗസ്റ്റ് ഹൗസുകളില്‍ മാത്രം. കൃത്യം പത്തുമണിക്കു തന്നെ ഗവര്‍ണര്‍ ഓഫീസില്‍ ഹാജര്‍. രാജ്ഭവനിലെ ചെലവ് 30 ശതമാനം കുറയ്ക്കാന്‍ ഗവര്‍ണര്‍ പി.സദാശിവത്തിന് കഴിഞ്ഞു. മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കേരള ഗവര്ണറാകുവെന്നും കേട്ടപ്പോള്‍ അതിനെതിരെ ശബ്ദിക്കുവാന്‍ ഉമ്മന്‍ചാണ്ടിക്കും പിണറായിക്കും ഒരേ സ്വരമായിരുന്നു.
ഉമ്മന്‍ചാണ്ടിയുടെ പാര്‍ട്ടിയാണ് മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രംഗനാഥമിശ്രയെ രാജ്യസഭാംഗമാക്കി പി.ജെ.കുര്യനെപ്പോലെ ഉള്ളവരുടെ ഒപ്പമിരുത്തിയത്. 1959 ല്‍ മുംബൈ ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് എം.സി.ഛഗഌയെ രാജിവെപ്പിച്ച് അമേരിക്കയിലെ ഭാരത അംബാസഡറാക്കിയത് നെഹ്റു ആണ്. മുന്‍ ചീഫ് ജസ്റ്റിസ് എം.ഹിദായത്തുള്ള ഉപരാഷ്ട്രപതിയായിട്ടുണ്ട്. മുന്‍ സുപ്രീംകോടതി ജഡ്ജി കെ.എസ്.ഹെഗ്ഡേ ലോക്സഭാ സ്പീക്കറായി പ്രവര്‍ത്തിച്ചതും ചരിത്രം.
ഒരിക്കലും നന്നാകില്ലെന്ന് കരുതിയ കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്ത് പുത്തന്‍ പ്രതീക്ഷയാണ് ഗവര്‍ണര്‍ രൂപീകരിച്ച ചാന്‍സലേഴ്സ് കൗണ്‍സില്‍. നിയമപരമായി വിസിമാര്‍ക്കുള്ള എല്ലാ അവകാശങ്ങളും ഉറപ്പുവരുത്തുമെന്ന ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ വാക്ക് വിസിമാര്‍ക്ക് ശക്തിപകര്‍ന്നിരിക്കുന്നു. സര്‍ക്കാരോ രാഷ്ട്രീയക്കാരായ സിന്റിക്കേറ്റോ പറയുന്നിടത്തുമാത്രം ഒപ്പിടുന്ന വിസിമാരുടേയും ചാന്‍സലറുടേയും കാലം കഴിഞ്ഞു.
യുഡിഎഫില്‍ തുടരണമോ എല്‍ഡിഎഫിലേക്ക് ചാടണമോ എന്നറിയാതെ നില്‍പ്പുസമരത്തിലാണ് കെ.എം.മാണി. കേരള പിറവി ദിനത്തില്‍ പുറത്തുവന്ന ബാര്‍ കോഴ ആരോപണം മാണിയെ ഇരുത്തിക്കളഞ്ഞു. പാര്‍ട്ടി സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന വേളയില്‍ തന്നെ കോഴ നേരിട്ടു കൈപ്പറ്റിയ ആദ്യത്തെ മന്ത്രി എന്ന ബഹുമതി പാര്‍ട്ടിയുടെ നേതാവിനെ തേടിയെത്തി. ഒക്ടോബര്‍ 9 ന് പാര്‍ട്ടിയുടെ ചരിത്രം കെ.എം.മാണി പ്രമുഖ പത്രങ്ങളില്‍ എഴുതിയിട്ടുണ്ട്.
1964 ഒക്ടോബര്‍ ഒമ്പതിന് കോട്ടയം തിരുനക്കര മൈതാനത്ത് നടന്ന സമ്മേളനത്തില്‍ പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിന് മന്നത്ത് പത്മനാഭനാണ് കേരള കോണ്‍ഗ്രസ് എന്ന് പേരു വിളിച്ചത്. പാര്‍ട്ടി പിന്നീട് ക്രൈസ്തവവല്ക്കരിക്കപ്പെട്ടതും മന്നത്ത് പത്മനാഭന് ഈ പാര്‍ട്ടിയെ തള്ളിപ്പറഞ്ഞതും മാണിയുടെ ഇടയലേഖനത്തില്‍ പറയുന്നില്ല.
വനം കൈയേറി അധികാരമുപയോഗിച്ച് പട്ടയങ്ങള്‍ നേടുന്ന കേരള കോണ്‍ഗ്രസിന്റെ പട്ടയത്തട്ടിപ്പിന്റെ തീവ്രവാദ രാഷ്ട്രീയ മുഖം കെ.എം.മാണി തന്റെ ലേഖനത്തില്‍ വിദഗ്ദ്ധമായി മറച്ചുപിടിക്കുന്നു. മലയാളികള്‍ മറവിയുടെ കാര്യത്തില്‍ മുന്‍പന്തിയിലാണെങ്കിലും മതികെട്ടാനും നെല്ലിയാമ്പതിയും അവര്‍ മറക്കില്ലെന്ന് മാണി മറക്കാതിരിക്കട്ടെ.
കേരള കോണ്‍ഗ്രസ് ഒരിക്കലും ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തില്‍ ചിന്തിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടില്ല എന്ന് മാണി തന്റെ ഇടയലേഖനത്തില്‍ എഴുതിയിരിക്കുന്നത് വായിച്ച് തിരുനക്കരയിലെ ഗാന്ധി പ്രതിമപോലും ചിരിച്ചുകാണും.
സദാചാരത്തിന്റെ പേരുപറഞ്ഞ് രംഗത്തുവരുന്ന സാമൂഹ്യവിരുദ്ധരെ പോലീസിന്റെ പേര് കൂട്ടിച്ചേര്‍ത്ത് സദാചാര പോലീസ് എന്ന് പരാമര്‍ശിക്കുന്നത് തീര്‍ത്തും തെറ്റാണെന്ന് മാതൃഭൂമി മുഖപ്രസംഗത്തില്‍ (ഒക്ടോബര്‍ 10) പറയുന്നു. ഒക്ടോബര്‍ 23 ന് കോഴിക്കോട്ടെ റെസ്റ്ററന്റ് അനാശാസ്യത്തിന്റെ പേരില്‍ പ്രതിഷേധത്തിന് വിധേയമായപ്പോള്‍ അതിനെ സദാചാര ഗുണ്ടായിസം എന്ന് ഇതുസംബന്ധിച്ച വാര്‍ത്തയില്‍ പത്രം വിശേഷിപ്പിക്കുന്നു.
സദാചാരം എങ്ങനെ ഗുണ്ടായിസമാകുമെന്ന് ഈ പത്രത്തിനു മാത്രമേ അറിയാവൂ. ധാര്‍മിക ജീവിതത്തിന് അത്യന്താപേക്ഷിതമായ ആചാരം, ധാര്‍മിക ജീവിതം നയിക്കുന്നവര്‍ പാലിക്കേണ്ടതായ ആചാരം, നീതി ശാസ്ത്രം അനുശാസിക്കുന്ന ആചാരം എന്നൊക്കെയാണ് സദാചാരത്തിന് നിഘണ്ടുകൊടുക്കുന്ന അര്‍ത്ഥം. ഇതിനുവേണ്ടി നിലകൊള്ളുന്നവരെ ഗുണ്ടകളായി ചിത്രീകരിക്കുന്നത് പാരമ്പര്യത്തില്‍ ഊറ്റംകൊള്ളുന്ന ഒരു പത്രത്തിന് ചേര്‍ന്നതല്ല.
അധര്‍മത്തെ ചോദ്യം ചെയ്യാന്‍ പോലീസിന് മാത്രമല്ല അധികാരമുള്ളത്. കുട്ടിയെ പട്ടിക്കൂട്ടിലടച്ചപ്പോള് പ്രസ്തുത സ്കൂളിനുനേരെ രക്ഷാകര്ത്താക്കള് പ്രതിഷേധിച്ചതിനെ സദാചാര ഗുണ്ടായിസമായി ആരും ചിത്രീകരിച്ചില്ല. കണ്ടെയ്നര്‍ പണവും വിദേശപണവും മാഫിയകളും ചേര്‍ന്ന് കേരളത്തില്‍ ആധിപത്യം ഉറപ്പിച്ചിരിക്കുന്ന പുത്തന്‍ മൂലധന ശക്തികള്‍ വിപണിയാക്കുന്നത് യുവാക്കളുടെ ഉപഭോഗഭ്രാന്തിനെയാണ്.
കേരളീയ ജീവിതത്തനിമയെ തകര്‍ത്തുകൊണ്ടിരിക്കുന്ന ഈ അധോലോക ശക്തികളുടെ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളില്പ്പെടുന്നതാണ് സദാചാര പോലീസ് എന്ന പുത്തന്‍ പദപ്രയോഗവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: