കേരള സര്‍ക്കാര്‍ സ്വയം ഒരുക്കിയ കെണിയിലാണ് കേരളം കുടുങ്ങിയിരിക്കുന്നത്. മുല്ലപ്പെരിയാറില്‍ പുതിയ ഡാം, പുതിയ കരാര്‍-തമിഴ്നാട് ഒരിക്കലും അംഗീകരിക്കാത്ത ഈ രണ്ടുകാര്യങ്ങളും തന്നെയാണ് മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് താഴ്ത്തുവാന്‍ തമിഴ്നാട് തയ്യാറാകാത്ത അവസ്ഥയ്ക്ക് പിന്നിലും.
ഭാരതത്തിലെ പരമോന്നത കോടതി തമിഴ്നാടിന് നല്കിയ വിധിപ്രകാരം മുല്ലപ്പെരിയാര്‍ ഡാമില്‍ 142 അടി വെള്ളം ഉയര്‍ത്തുവാന്‍ കേരളത്തിന്റെ അനുവാദം ആവശ്യമില്ലെന്നിരിക്കെ കേരളത്തിനോട് തമിഴ്നാട് നീതികാണിക്കുന്നില്ലെന്ന കേരള സര്‍ക്കാരിന്റെ വാദമുഖം തമിഴ്നാട് അംഗീകരിക്കുമോ? തമിഴ്നാടിന് മുല്ലപ്പെരിയാറില്‍ 142 അടി ജലം ഉയര്‍ന്നാലും ഡാം പൊട്ടുകയില്ലെന്ന് കേരളത്തിനെയും ലോകത്തിനെയും കാണിച്ചുകൊടുക്കണമായിരുന്നു.
അതുകൊണ്ടാണ് ഇപ്രാവശ്യം തമിഴ്നാട് മുല്ലപ്പെരിയാര്‍ ജലം ഒരു തുള്ളിപോലും കൊണ്ടുപോകാതെ ജലനിരപ്പ് ഉയര്‍ത്തുവാന്‍ തുനിഞ്ഞത്. ഈ അണക്കെട്ടില്‍ 152അടി വരെ ജലനിരപ്പ് 1979 വരെ തമിഴ്നാട് ഉയര്‍ത്തിയിരുന്നു. ഡാമിന്റെ ചോര്‍ച്ച വര്‍ധിച്ച പശ്ചാത്തലത്തിലാണ് 1979 ല്‍ ജലനിരപ്പ് 152 അടിയില്‍നിന്നും 136 അടിയായി തമിഴ്നാട് താഴ്ത്തിയത്. അതിനുശേഷം 2014 ല്‍ സുപ്രീംകോടതി വിധി തമിഴ്നാടിന് അനുകൂലമായി.
142 അടിവരെ ജലനിരപ്പ് അതുകൊണ്ട് ഉയര്‍ത്തുകയെന്നത് തമിഴ്നാടിന്റെ അവകാശമായി.
പുതിയ ഡാം കേരളം നിര്‍മിച്ചാല്‍ 1885 ലെ മുല്ലപ്പെരിയാര്‍ കരാറാണ് റദ്ദാകുക എന്ന് തമിഴ്നാടിന് അറിയാവുന്നതാണ്. അതോടെ 8000 ഏക്കര്‍ കേരള വനത്തില്‍ വീഴുന്ന ജലവും അണക്കെട്ടിന് ഉപയോഗിച്ച 100 ഏക്കര്‍ സ്ഥലം അടക്കം 8100 ഏക്കര്‍ സ്ഥലത്ത് വീഴുന്ന ജലം പൂര്‍ണമായും തങ്ങള്‍ക്ക് മുല്ലപ്പെരിയാര്‍ ഡാം വഴി 999 വര്‍ഷം ഒഴുക്കിക്കൊണ്ടുപോകാമെന്ന കരാറാണ് ഇല്ലാതാവുകയെന്ന് തമിഴ്നാടിന് മനസ്സിലാക്കുവാന്‍ ബുദ്ധിയൊന്നും വേണ്ട.
സ്വാതന്ത്ര്യാനന്തരം, കരാര്‍ പുതുക്കിയെടുക്കുന്നതിനും പെരിയാറില്‍ തമിഴ്നാടിന് നല്കാവുന്നത്ര ജലം എല്ലാ മാസവും ഒഴുകുന്നുണ്ടെന്ന് വരുത്തിത്തീര്‍ക്കുന്നതിലും ജലസേചനത്തിനായി ഉണ്ടാക്കിയ കരാര്‍ വൈദ്യുതി ഉല്‍പ്പാദനത്തിന് ഉപയോഗിക്കാമെന്നാക്കുന്നതിലും സുപ്രീംകോടതിയിലെ നിയമപോരാട്ടങ്ങള്‍ ജയിക്കുന്നതിലും തമിഴ്നാട് ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നത് സത്യമാണ്. വഴികള്‍ ഏതാണെങ്കിലും!
തമിഴ്നാട് രാഷ്ട്രീയം ജലത്തെ അടിസ്ഥാനപ്പെടുത്തിയാണെന്ന് എല്ലാവര്‍ക്കുമറിയാം. കേരളം, കര്‍ണാടക, ആന്ധ്ര എന്നീ മൂന്നു സംസ്ഥാനങ്ങളിലെ തമിഴ്നാടിന്റെ അന്തര്‍സംസ്ഥാന നദീജല കരാറുകള്‍ വഴി കൂടുതല്‍ ജലം തമിഴ്നാട്ടില്‍ എത്തിക്കുകയെന്നത് തമിഴ്നാട്ടിലെ രാഷ്ട്രീയ കക്ഷികളുടെ എക്കാലത്തേയും നയമാണ്, പ്രധാന അജണ്ടയാണ്. അക്കാര്യത്തില്‍ കക്ഷി രാഷ്ട്രീയ ഭേദമെന്യേ തമിഴ്നാട്ടിലെ എല്ലാ രാഷ്ട്രീയകക്ഷികള്‍ക്കും ഒരേ കാഴ്ചപ്പാടാണ്. എന്നാല്‍ കേരളത്തിലെ രാഷ്ട്രീയകക്ഷികള്‍ ഭരണംകിട്ടുമ്പോഴൊന്നും മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിന് അനുകൂല നിലപാടെടുത്തില്ലെന്നതാണ് വാസ്തവം.
120 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് ഏതു നിമിഷവും പൊട്ടുമെന്നു പറയുകയല്ലാതെ ശാസ്ത്രീയമായി പഠനം നടത്തി കേരളജനതയുടെ താല്‍പ്പര്യ സംരക്ഷണത്തിനായി ബുദ്ധിപൂര്‍വം, ആത്മാര്‍ത്ഥതയോടെ ഒരു പരിശ്രമവും നടത്തിയിട്ടില്ലെന്ന് പറേയേണ്ടിവരും.
1932 ല്‍ ജലസേചന കരാര്‍ നിലനില്‍ക്കവെ കരാര്‍ ലംഘനം നടത്തി വൈദ്യുതി ഉല്‍പ്പാദിപ്പിക്കുവാനുള്ള നിര്‍ദ്ദേശം തമിഴ്നാട് മുന്നോട്ടുവച്ചു. എന്നാല്‍ കേരളത്തിലെ നാട്ടുരാജാക്കന്മാര് അതിനെ എതിര്‍ത്തു. അതിന്റെ ഫലമായി പ്രശ്നം ആര്ബിറ്ററേഷന് വിടുകയും സി.പി.രാമസ്വാമി അയ്യരെ ലീഗല്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ അഡ്വൈസറായി നിയമിക്കുകയും ചെയ്തു.
1941 ല്‍ മെയ് മാസം അമ്പയറുടെ വിധി തമിഴ്നാടിനെതിരെയായിരുന്നു. വൈദ്യുതി ഉല്‍പ്പാദനം പാടില്ലെന്നായിരുന്നു വിധി. എന്നാല്‍ 1947 ല്‍ സ്വാതന്ത്ര്യാനന്തരം അതിന് മുമ്പുണ്ടാക്കിയ കരാറുകള്‍ നിലനില്ക്കില്ലെന്നിരിക്കിലും കരാറിന് ജീവന് വയ്പ്പിക്കുവാന്‍ തമിഴ്നാടിന് കഴിഞ്ഞു. എന്നാല്‍ അമ്പയറുടെ വിധി നടപ്പാക്കുവാന്‍ കേരളം ഒരു നടപടിയും സ്വീകരിച്ചില്ല.
അച്ചുതമേനോന് കേരള മുഖ്യമന്ത്രിയായിരിക്കെ 1970 മെയ് 29 ന് മുല്ലപ്പെരിയാര്‍ കരാര്‍ കേരള താല്പര്യത്തിന് വിരുദ്ധമായി പുതുക്കുകയായിരുന്നു. പാട്ടത്തുക ഏക്കറിന് അഞ്ച് രൂപയില്‍നിന്നും 30 രൂപ ആക്കുകയും കരാറിലെ എല്ലാ നിബന്ധനകളും അതേപടി നിലനിര്‍ത്തുവാനും തീരുമാനിക്കുകയായിരുന്നു. അന്നുതന്നെ മറ്റൊരു കരാര്‍ സൃഷ്ടിച്ച് വൈദ്യുതി ഉത്പാദനത്തിനുള്ള അവകാശവും തമിഴ്നാടിന് തീറെഴുതിക്കൊടുത്തു.
കേരളത്തിന്റെ മുല്ലപ്പെരിയാര്‍ പ്രശ്നത്തിലെ തകര്‍ച്ച തുടങ്ങുകയായിരുന്നു. കരാര്‍ ലംഘിച്ച് തമിഴ്നാട് ബേബിഡാം നിര്‍മിച്ചത് കേരളം എതിര്‍ത്തില്ല. 1970 ല്‍ ഉണ്ടാക്കിയ പെരിയാര്‍, ഭാരതപ്പുഴ, ചാലക്കുടിപ്പുഴ എന്നീ നദികളിലെ ജലം തമിഴ്നാടിന് നല്കുന്ന മുല്ലപ്പെരിയാറുമായി ബന്ധമില്ലാത്ത പറമ്പിക്കുളം-അളിയാര്‍ കരാറില്‍ മുല്ലപ്പെരിയാര്‍ കരാറിന്റെ സുരക്ഷ തമിഴ്നാട് ഉറപ്പാക്കുകയും ചെയ്തു. ഈ കരാറില്‍ ഇക്കാര്യങ്ങളെക്കുറിച്ചുള്ള വ്യവസ്ഥ ചേര്‍ത്ത് കേരളത്തിലെ ചീഫ് സെക്രട്ടറിയും ജലവിഭവ സെക്രട്ടറിയും തമിഴ്നാടിന് ഒപ്പിട്ടു നല്കി.
തമിഴ്നാട് കേസ് സുപ്രീംകോടതിയില്‍ വാദിക്കുമ്പോഴും ഉന്നതാധികാര സമിതിയുടെ മുമ്പാകെ ഹാജരാക്കുകയും ചെയ്തിരുന്ന പെരിയാറിലെ ജലത്തിന്റെ ഒഴുക്ക് സംബന്ധിച്ച തെറ്റായ കണക്കുകളെക്കുറിച്ച് കേരളം വലിയ പരാതികളൊന്നും മുന്നോട്ടുവച്ചില്ല. കണക്കുകള്‍ ഉണ്ടാക്കിയ കേന്ദ്ര ജല കമ്മീഷനിലെ തമിഴ്നാടുകാരായ ഉദ്യോഗസ്ഥരെ ക്കുറിച്ച് കേരളത്തിന് പരാതിയില്ലായിരുന്നു. കേസിലെ കക്ഷിയായ തമിഴ്നാടിന്റെ സഹായത്തോടെ തെറ്റായ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് കണക്കാക്കിയ പെരിയാറിലെ പ്രളയത്തെക്കുറിച്ചുള്ള കണക്കുകളാണ് ഉന്നതാധികാരസമിതിയുടെ മുമ്പാകെ തമിഴ്നാടും കേന്ദ്ര ജലകമ്മീഷനും (സിഡബ്ല്യുസി) ഹാജരാക്കിയത്.
മഴക്കാലത്തും വേനല്‍ക്കാലത്തും പെരിയാറിലൂടെ ഒഴുകിയിരുന്ന ജലത്തിന്റെ പെരുപ്പിച്ച കണക്കുകളാണ് പലപ്പോഴും സിഡബ്ല്യുസി ഹാജരാക്കിയിരുന്നത്. ഇതിനെ കേരളം ശരിയായ രീതിയില്‍ ശാസ്ത്രീയ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ എതിര്ത്തിരുന്നില്ലെന്നത് എന്നും കേരളഭാഗത്തെ വന്‍ വീഴ്ചയായി.
ഇതുകൂടാതെ പെരിയാര്‍ നദി അന്തര്‍സംസ്ഥാന നദിയല്ലെന്ന കേരളത്തിന്റെ അശാസ്ത്രീയ വാദമുഖം കേരളത്തിന്റെ ”റിസോഴ്സ് അറ്റ്ലസ് ഓഫ് കേരള”യെന്ന ഔദ്യോഗിക പുസ്തകത്തിലെ ഡാറ്റ വച്ച് തമിഴ്നാട് എതിര്‍ത്തു. പെരിയാര്‍ നദിക്ക് തമിഴ്നാട്ടില്‍ 150 കി.മീ. നീളമുണ്ടെന്ന സംസ്ഥാന സര്‍ക്കാരിന്റെ പുസ്തകത്തിലെ പരാമര്‍ശം ചൂണ്ടിക്കാട്ടിയായിരുന്നു പെരിയാര്‍ അന്തര്‍സംസ്ഥാന നദിയാണെന്ന് തമിഴ്നാട് സ്ഥാപിച്ചെടുത്തത്. ഇത് കേസിലെ കേരളത്തിന്റെ വാദമുഖങ്ങള്‍ക്ക് കോടതികളിലും ഉന്നതാധികാര സമിതിയിലും തിരിച്ചടിയായി.
ഈ വര്‍ഷം മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയാക്കണമെന്ന തമിഴ്നാടിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചതോടെ കേരളത്തിന്റെ തോല്‍വി ഏതാണ്ട് പൂര്‍ണമായി. പുതിയ ഡാം വേണമെന്ന കേരള സര്‍ക്കാരിന്റെ ആവശ്യം ഓരോ നൂറുവര്‍ഷം കഴിയുമ്പോഴും ഓരോ ഡാം വേണ്ടിവരില്ലേ എന്ന മറുചോദ്യത്തിനുമുന്നില്‍ തോല്‍ക്കുകയാണ്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 ല്‍നിന്നും 142 അടിയാക്കുമ്പോള്‍, ഡാമിലെ ജലനിരപ്പ് 152 അടിയില്‍നിന്നും 136 അടി ആക്കിയപ്പോള്‍ ഉയര്‍ന്നുവന്ന സ്ഥലം കൈക്കലാക്കിയ കേരളത്തിലെ ചില പ്രാദേശിക കക്ഷികളുടെ നേതാക്കള്‍ തട്ടിയെടുത്ത ഭൂമിയില്‍ ജലം കയറുമെന്ന ആശങ്കയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ പത്രപരസ്യത്തിന് പോലും കേരള സര്‍ക്കാരിന് മറുപടിയില്ലായിരുന്നു.
മുല്ലപ്പെരിയാര്‍ കേസ് കോടതിയില്‍ നടക്കുമ്പോള്‍ വളരെ നിര്‍ണായകമായ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തില്‍ മന്ത്രിമാരായിരുന്ന തമിഴ്നാട്ടിലെ മന്ത്രിമാരെപ്പോലും കേരളം സംശയിച്ചില്ലെന്നത് ദുരൂഹമാണ്. എന്നാല്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയോട് അടുത്തപ്പോള്പ്പോലും തമിഴ്നാട് സംശയിച്ചു.
മൈക്ക് വച്ച് വിളിച്ചുപറഞ്ഞ് മുല്ലപ്പെരിയാര്‍ ഡാം പരിസരവാസികളെ മാറ്റിത്താമസിപ്പിക്കുന്നതിനും ഡാം പൊട്ടിയാല്‍ എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് ജനങ്ങള്‍ക്ക് പരിശീലനം നല്കിയതും തമിഴ്നാട്ടില്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടു. ഇതെല്ലാം മുല്ലപ്പെരിയാര്‍ ഡാം തകര്‍ക്കുന്നതിനുള്ള കേരളത്തിന്റെ മുന്നൊരുക്കങ്ങളായി വ്യാഖ്യാനിക്കപ്പെട്ടു.
അതുകൊണ്ട് മുല്ലപ്പെരിയാറില്‍ കേന്ദ്രസേനയെ വിന്യസിപ്പിക്കമെന്ന് ആവശ്യപ്പെട്ടു. കാര്യങ്ങള്‍ ഇങ്ങനെയാണിന്നിരിക്കേ ഇനിയും ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള കേരള സര്‍ക്കാരിന്റെ സമീപനം മാറിയേ തീരൂ. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയെ ഇടപെടുവിക്കണം.
തമിഴ്നാട് ഇക്കാര്യത്തില്‍ കേരളത്തിന്റെ ഒരാവശ്യവും അംഗീകരിക്കുവാന്‍ വഴിയില്ല. പ്രത്യേകിച്ചും പുതിയ അണക്കെട്ടും പുതിയ കരാറും എന്ന കേരള നിയമസഭ പാസ്സാക്കിയ പ്രമേയത്തിന്റെ വെളിച്ചത്തില്‍. കഴിഞ്ഞ തവണ മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ കേരള മന്ത്രിസഭയിലെ ജലവിഭവ വകുപ്പ് മന്ത്രി നടത്തിയ പ്രകോപനപരമായ പ്രസ്താവനയുടെ വെളിച്ചത്തില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ താഴെ വസിക്കുന്ന ഇടുക്കി, ആലപ്പുഴ, എറണാകുളം, കോട്ടയം, പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലെ ലക്ഷങ്ങളാണ് മുല്ലപ്പെരിയാര്‍ ഡാം പൊട്ടുമെന്ന ഭയാശങ്കയില്‍ ജീവിക്കുന്നത്. ഇതിന് അറുതി വരണം. രാഷ്ട്രീയപാര്‍ട്ടികളുടെ കപടരാഷ്ട്രീയം കണ്ട് അവര്‍ മടുത്തു. ഇക്കാര്യത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു.
പുതിയ ഡാം പണിയുവാന്‍ തന്നെ തീരുമാനിച്ചാലും പത്ത് വര്‍ഷമെങ്കിലും അതിന് എടുക്കും. ഇനിയും അത്രയും വര്‍ഷം ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തുന്ന പ്രശ്നപരിഹാരം തന്നെ ജനങ്ങളെ കൂടുതല്‍ ഭയാശങ്കയുള്ളവരാക്കുന്നു. മുല്ലപ്പെരിയാറില്‍നിന്ന് കൂടുതല്‍ ജലം തമിഴ്നാട് ചോര്ത്തിക്കൊണ്ടുപോകുക അതുവഴി ജലനിരപ്പ് താഴ്ത്തുക, വൈഗാ ഡാം വിപുലീകരിക്കുക, വന്‍ ടാങ്കുകള്‍ നിര്‍മിച്ച് ജലം തമിഴ്നാട്ടില്‍ സൂക്ഷിച്ചുവയ്ക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ മാത്രമാണ് ഇനി പ്രായോഗികമായിട്ടുള്ളൂ. അതിനായി തമിഴ്നാടിനെ കേന്ദ്രസര്‍ക്കാരിന് സഹായിക്കാനാകും. ഇക്കാര്യം പ്രധാനമന്ത്രി വിചാരിച്ചാല്‍ മാത്രമാണ് നടപ്പിലാക്കാനാകുക.
കോടതികളും അത് അംഗീകരിക്കുവാന്‍ സാധ്യതയുണ്ട്. മുല്ലപ്പെരിയാറില്‍ എന്നും 142 അടിയില്‍ ജലം നിര്‍ത്തി തമിഴ്നാടിന് വേനലില്‍ ജലം കൊണ്ടുപോകാനാകില്ല. എന്നാല്‍ മഴക്കാലങ്ങളില്‍ കൂടുതല്‍ ജലം തമിഴ്നാടിന്റെ ഡാമുകളിലേക്കും നദികളിലേക്കും കൂറ്റന്‍ ടാങ്കുകളിലേക്കും ഒഴുക്കിവിടാനാകും എന്നത് മാത്രമാണ് പ്രശ്നത്തില്‍ കരണീയമായിട്ടുള്ളത്. ഇതിനായി തമിഴ്നാടിനെ പ്രകോപിപ്പിക്കാതെ സഹകരിപ്പിക്കുവാനുള്ള വഴിയാണ് കേരളം തേടേണ്ടത്.
ഭാരതപ്രധാനമന്ത്രിയെ മുഖവിലയ്ക്കെടുക്കാതെ മുല്ലപ്പെരിയാറിനെക്കുറിച്ച് ആശങ്കപ്പെടുന്നവരുടെ പരിഹാരമുണ്ടാകില്ല എന്നു കൂടെ കേരള സര്‍ക്കാര്‍ തിരിച്ചറിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: