ന്യൂദല്‍ഹി: അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാ ഗാന്ധി കൊണ്ടുവന്ന കരിനിയമങ്ങളിലൊന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ എടുത്തുകളയുന്നു. ദേശീയ ലോ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം ഇതിനുള്ള നടപടികള്‍ ആരംഭിച്ചു.’തര്‍ക്കത്തിലുള്ള തെരഞ്ഞെടുപ്പ് (പ്രധാനമന്ത്രി, സ്പീക്കര്‍) നിയമം (1977)’ ആണ് നീക്കുന്നത്. അടിയന്തരാവസ്ഥക്കാലത്ത് കോടതിയില്‍ പോലും ആരും തന്റെ പരമാധികാരം ചോദ്യം ചെയ്യാതിരിക്കാനാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഈ കരിനിയമം കൊണ്ടുവന്നത്.
ഒരാളുടെ തെരഞ്ഞെടുപ്പു വിജയം ചോദ്യംചെയ്യാന്‍ നിലവില്‍ നിയമമുണ്ട്. എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ടയാള്‍ പ്രധാനമന്ത്രിയായാല്‍ ഈ ചോദ്യംചെയ്യല്‍ അവകാശമല്ലാതാക്കുന്നതായിരുന്നു ഇന്ദിര കൊണ്ടുവന്ന നിയമം.
തെരഞ്ഞെടുപ്പ് ജയം ചോദ്യംചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനുള്ള അവകാശം ആ നിയമത്തിലൂടെ പരിമിതപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ടയാള്‍ പ്രധാനമന്ത്രിയോ സ്പീക്കറോ ആയാല്‍ പിന്നെ അയാള്‍ക്കെതിരെ കേസ് നല്കാനാവില്ലെന്നായിരുന്നു വ്യവസ്ഥ. പകരം പ്രത്യേക ഏകാംഗ അതോറിറ്റിക്കേ അതിന് അവകാശമുണ്ടായിരുന്നുള്ളു. ഭരണഘടനയുടെ 329 എ അനുഛേദപ്രകാരമാണ് പ്രത്യേക വ്യവസ്ഥ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്.
1971ല്‍ റായ്ബറേലി മണ്ഡലത്തില്‍ ഇന്ദിരാ ഗാന്ധി നേടിയ വിജയത്തിനെതിരെ ജനതാ പാര്‍ട്ടി നേതാവ് രാജ് നാരായണ്‍ അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. തെരഞ്ഞെടുപ്പില്‍ ക്രമക്കേടുണ്ടായെന്നും അതിനാല്‍ ഇന്ദിരയുടെ ജയം റദ്ദാക്കണമെന്നുമുള്ള ആവശ്യം പരിഗണിച്ച കോടതി അതംഗീകരിച്ചിരുന്നു. 75 ജൂണ്‍ 12നായിരുന്നു ഹൈക്കോടതി വിധി. ആറു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ഇന്ദിരയെ കോടതി വിലക്കുകയും ചെയ്യുകയുണ്ടായി. ഇതേത്തുടര്‍ന്നാണ് ഇന്ദിര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും തന്റെ വിജയം ചോദ്യം ചെയ്യാനാവാത്ത വിധം നിയമം കൊണ്ടുവന്നതും.
വേഗത്തിലുള്ള നടപടികള്‍ക്കും സദ്ഭരണത്തിനും വിഘാതം സൃഷ്ടിക്കുന്ന പഴയ നിയമങ്ങള്‍ എടുത്തുകളയാന്‍ അധികാരമേറ്റ അന്നുമുതല്‍ മോദി സര്‍ക്കാര്‍ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. അതിന്റെ ഭാഗമെന്നോണം ഇതിനകം പല നിയമങ്ങളും റദ്ദാക്കിക്കഴിഞ്ഞു.
ഇന്നലെ, മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 97-ാം ജന്മദിനത്തില് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: