കേരളത്തിന്റെ സാമൂഹ്യമനസ്സില്‍ ആഴത്തില്‍ വേരൂന്നിയ പദമാണ് ‘സമരം.’ അതുകൊണ്ടുതന്നെയാണ് രാജ്യത്തെ മൂന്ന് ശതമാനം മാത്രം ജനങ്ങള്‍ അധിവസിക്കുന്ന ഈ കൊച്ചുനാടിന്റെ തെരുവുകള്‍ മനുഷ്യന്റെ വൈവിധ്യപൂര്‍ണമായ സമരരീതികള്കൊണ്ട് ചരിത്രത്തില്‍ നാഴികക്കല്ലുകള്‍ തീര്‍ത്തത്. ചാന്നാര്‍ലഹളയും വൈക്കം, ഗുരുവായൂര്‍ സത്യഗ്രഹങ്ങളും കണ്ട കേരളം ഒരുകാലത്ത് ഭാരതത്തിലെ ഇതര ജനവിഭാഗങ്ങള്‍ക്ക് പ്രതികരണശേഷിയുടെ കാര്യത്തില്‍ മാതൃകയായിരുന്നു.
സ്ത്രീകളുടെ മാറുമറയ്ക്കല്‍ അവകാശത്തിനായി സമരഗാഥ രചിച്ച ഒരുതലമുറയുടെ പിന്മുറക്കാര് ‘സോഷ്യല്‍മീഡിയ’യുടെ പിന്‍ബലത്തോടെ നടത്തിയ ‘ചുംബനസമരം’ എന്ന വേണ്ടാതീനം അത്യന്തം ജുഗുപ്സാവഹവും മലയാളിയുടെ സമരവീര്യത്തിനും പാരമ്പര്യത്തിനും മുകളില്‍ വീണ കരിനിഴലാണ് എന്ന് കരുതുന്നതില്‍ തെറ്റുണ്ട് എന്ന് തോന്നുന്നില്ല.
ഏതൊരു ജനതയും കാലത്തിന്റെ പ്രഹരങ്ങളെയും മാമൂലുകളായി മാറിയ അനാചാരങ്ങളെയും ചെറുത്തുതോല്‍പ്പിക്കുന്നത് സ്വത്വബോധം കൊണ്ടാണ്. ഒരു ജനതയുടെ സാമൂഹികവും സാംസ്കാരികവും ഭാഷാപരവുമായ ജീവിതരീതിയുടെ ആകെത്തുകയാണ് ‘സദാചാരം’ എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്. ആഴവും വ്യാപ്തിയുമുള്ള ആ വാക്കിനെ ‘പോലീസ്’ എന്ന ആംഗലേയ പദത്തോട് ചേര്‍ത്തുവച്ചതില്‍ സ്വന്തം ഭാഷയെ അവജ്ഞയോടെ കാണുന്ന യുവത്വവും അതിന് അരിയിട്ട് വാഴ്ച നടത്തി ജനമനസ്സില്‍ പ്രതിഷ്ഠിക്കുന്നതിന് പുതിയതൊന്നും കണ്ടെത്താതെ ചര്‍വ്വിതചര്‍വണം നടത്തി സമയം പാഴാക്കുന്ന ദൃശ്യമാധ്യമശ്രേണിയും ഉത്തരം പറയേണ്ടതാണ്.
യുവത്വം ഏതൊരു സമൂഹത്തിന്റെയും കരുത്താണ്. ലോകത്ത് എവിടെയെങ്കിലും ഒരു ജനത തെറ്റുകളില്‍നിന്നും ശരികള്തേടി നടന്നിട്ടുണ്ടെങ്കില്‍ ആ യാത്ര അതത് നാടിന്റെ യുവതയുടെ തോളേറി ആയിരുന്നു. അങ്ങനെ കണ്ടെത്തിയ ശരികളുടെ ആകെത്തുകയാണ് സാമൂഹിക പൈതൃകവും സദാചാരങ്ങളുമെല്ലാം.
ഇവിടെ ‘ചുംബന സമരത്തിലൂടെ കേരള യുവത്വത്തിന്റെ ഒരംശം സ്ത്രീപുരുഷ സമത്വം എന്ന ആശയത്തെ ഉയര്‍ത്തുമ്പോള്‍ അതിന്റെ പേരില്‍ മഹത്തായ ഒരു ജീവിതധര്മത്തെ വര്ഗീയഫാസിസമെന്ന് ചാനല്‍ചര്‍ച്ചകളില്‍ അടച്ചാക്ഷേപിക്കുമ്പോള്‍ സ്ത്രീത്വവും പുരുഷത്വവും പ്രപഞ്ചഘടനയുടെ അതുല്യമായ അവസ്ഥാവിശേഷമാണെന്ന് പ്രഖ്യാപിച്ച് ‘അര്‍ദ്ധനാരീശ്വര’ തത്വത്തെ ആത്മബോധത്തിലുണര്ത്തിയ ഒരു മഹാസംസ്കൃതി ഇവിടെ ഇനിയും നിലനില്ക്കുന്നു എന്ന സത്യം തിരിച്ചറിയുന്നില്ല.
യുവത്വം ശക്തമായി പ്രതികരിക്കുകയും സമരമുഖങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യേണ്ട എന്തെല്ലാം പ്രശ്നങ്ങള്‍ കേരളത്തിലുണ്ട്. മലിനമാക്കുന്ന നദികളും ഇടിച്ചുനിരത്തുന്ന മലകളും ചൂഷിത വിഭാഗം മാത്രമായ ആദിവാസികളും പശ്ചിമഘട്ട സംരക്ഷണവും ആറന്മുള പൈതൃകഭൂമിയും അങ്ങനെ എന്തെല്ലാം. സൈലന്റ്വാലിയുടെ ശീതളിമയില്‍ അഭിരമിച്ച് ചുംബനം തേടുന്ന പുത്തന്‍തലമുറ സമീപ ഭൂതകാലത്തിലെ യുവശക്തി ധീരോദാത്തമായി നടത്തിയ സമരത്തിന്റെ ഫലമാണ് ഇന്നും ആ കുളിര്‍മ്മ നിലനില്‍ക്കുന്നത് എന്ന ചരിത്രബോധത്തെയാണ് തൊട്ടറിയേണ്ടത്.
യഥാര്‍ത്ഥത്തില്‍ കേരളീയ യുവത്വം അന്വേഷിക്കേണ്ടത് എന്തുകൊണ്ട് തങ്ങളുടെ ഇടയിലേക്ക് സ്വന്തം പാരമ്പര്യവും പൈതൃകബോധവും എത്തിച്ചേര്‍ന്നില്ല എന്നതാണ്. കാമ്പുളള മനുഷ്യജീവിതത്തിന്റെ രൂപപ്പെടുത്തലുകളെ മാറ്റിമറിച്ച്, മൂല്യബോധത്തെയും ധാര്‍മികതയെയും തള്ളിക്കളഞ്ഞ് തൊഴില്‍ തേടുവാനും പണം സമ്പാദിക്കുവാനും മാത്രമാണ് വിദ്യാഭ്യാസം എന്ന് സിദ്ധാന്തിക്കുന്നവര്‍ ആധുനികലോക കരിക്കുലത്തിന്റെ ഉല്‍പ്പന്നങ്ങള്‍ മാത്രമായി തങ്ങളെ മാറ്റിയെടുത്തിരിക്കുന്നു. അതിന്റെ പ്രതീകാത്മകതയായി വേണം യുവസമൂഹം ‘ചുംബസമര’ത്തെ മനസ്സിലാക്കുവാന്‍.
ആശാസ്യവും അനാശാസ്യവും കണ്ണുപൊത്തിക്കളിക്കുന്ന കേരളസമൂഹത്തില്‍ ഒറ്റപ്പെട്ട ചില അക്രമസംഭവങ്ങളെ അടിസ്ഥാനമാക്കി പ്രതികരിക്കുന്നവര്‍ സ്ത്രീകളുടെ യഥാര്‍ത്ഥ പ്രശ്നങ്ങളെ കാണാതെ പോവുകയാണ്.
പ്രണയത്തിന്റെ പേരില്‍ ജീവിതം ഇല്ലാതായ അനേകം യുവതികളുടെ കണ്ണുനീരും വൈധവ്യം പേറി മക്കളുടെയും അന്യരുടെയും അടുക്കളകളില്‍ എരിഞ്ഞുതീരുന്ന വേദനകളും അമ്പലമുറ്റങ്ങളിലും അരയാല്ത്തറകളിലും വൃദ്ധസദനങ്ങളിലും ഉപേക്ഷിക്കപ്പെടുന്ന അമ്മമാരുടെ വിലാപങ്ങളും കാണുവാന്‍ എന്തുകൊണ്ടാണ് പുത്തന്‍ ‘യോ യോ’ കൂട്ടായ്മയ്ക്ക് കണ്ണില്ലാത്തത്?
ലോകപ്രണയത്തെ പാടിപ്പുകഴ്ത്തിയ വൃന്ദാവനം എന്തുകൊണ്ട് വൈധവ്യത്തിന്റെ കണ്ണുനീരില്‍ നനയുന്നു എന്ന് നിങ്ങള്‍ക്ക് മനസ്സിലാകണമെങ്കില്‍ ദിനംതോറും നിങ്ങള്‍ ആണയിട്ട് പുച്ഛിക്കുന്ന ‘സദാചാരം’ എന്ന വാക്കിന്റെ അര്‍ത്ഥവും വ്യാപ്തിയും ആഴവും അറിയാന്‍ കഴിയണം.
യുവത്വത്തിന്റെ കുതിരശക്തി പേറുന്ന കാമ്പസ്സുകള്‍ അരാഷ്ട്രീയ വാദത്തിന്റെ കേന്ദ്രങ്ങളും മയക്കുമരുന്നിന്റെ വലിയൊരു വിപണനമേഖലയുമൊക്കെയായി മാറുമ്പോള്‍ നിയന്ത്രണ സംവിധാനങ്ങളെ പഴിക്കുന്ന നാം വ്യക്തതയോടെ തിരിച്ചറിയേണ്ട ഒരു വസ്തുത നമ്മുടെ യുവതയ്ക്കിടയില്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ആവശ്യകതയുടെ ഒരിടം ഉണ്ട് എന്നതാണ്. ഇതിനെതിരെ ഒറ്റപ്പെട്ട ചില ചെറുത്തു നില്പ്പുകള് ഒഴികെ ചുംബന സമരത്തോട് കാണിച്ച ആവേശം എന്തുകൊണ്ട് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുപോലും ഇല്ലാതായി?
ഏതൊരു ജനതയുടെയും സ്വസ്ഥമായ സാമൂഹ്യജീവിതത്തിന് എഴുതപ്പെട്ട നിയമങ്ങള്‍ക്കപ്പുറം ചില പെരുമാറ്റ രീതികള്‍ എല്ലാക്കാലത്തും രൂപപ്പെട്ടിട്ടുണ്ട്. അവയില്‍ പൊതുസമൂഹത്തിന് യോജിക്കാനാവുന്നതും ആവാത്തതും ഉണ്ടായിട്ടുണ്ട്. പൊതുജീവിതത്തിന് ഹാനികരമായവയെ തള്ളിക്കളയുവാനുളള ആര്‍ജ്ജവം കേരള സമൂഹം കാഴ്ചവച്ചിട്ടുണ്ട്. അങ്ങനെയുള്ള പൊതുധാരണകളുടെ ആകെത്തുകയാണ് കേരളത്തിന്റെ സമരമുഖങ്ങള്‍.
ഇവിടെ പ്രണയത്തിന്റെ ഉദാത്തഭാവമായ ചുംബനത്തെ തെരുവിലിഴച്ച് അപഹസിക്കുന്നവരോട് ഒരഭ്യര്‍ത്ഥന ദയവായി ഇതിനെ സമരമെന്ന് വിളിക്കരുത്. അത് അനേകസമരങ്ങളില് പങ്കെടുത്ത, പങ്കെടുക്കുന്ന, പങ്കെടുക്കുവാനുള്ളവര്‍ക്ക് ഒരു മാനക്കേടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: