ഇടുക്കി: മുല്ലപ്പെരിയാറില്‍ നിന്ന് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്നാട് വീണ്ടും കുറച്ചു. ഇതേത്തുടര്‍ന്ന് ഡാമിലെ ജലനിരപ്പ് 141.2 അടിയായി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 141 അടിയായിരുന്നു ജലനിരപ്പ്. സെക്കന്റില്‍ 900 ഘനഅടി വെള്ളമാണ് തമിഴ്നാട് വൈഗഡാമിലേക്ക് കൊണ്ടുപൊയ്ക്കൊണ്ടിരുന്നത്. ഇപ്പോള്‍ 150 ഘന അടി വെള്ളമാണ് കൊണ്ടുപോകുന്നത്. ഡാമിലെ ജലനിരപ്പ് 142ലെത്തിക്കാനായുള്ള തീവ്രശ്രമമാണ് തമിഴ്നാട് നടത്തിക്കൊണ്ടിരിക്കുന്നത്.
മഴകുറഞ്ഞതോടെ ജലനിരപ്പ് താണുതുടങ്ങിയിരുന്നു. ഇതോടെ വെള്ളം കൊണ്ടുപോകുന്നതിന്റെ അളവ് തമിഴ്നാട് കുറയ്ക്കുകയായിരുന്നു. മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയരുന്നതുമായി ബന്ധപ്പെട്ട് ആശങ്കകള്‍ പരിഹരിക്കുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിനും സംസ്ഥാന സര്‍ക്കാരും ജില്ലാഭരണകൂടവും ഒരുക്കിയ സുരക്ഷാസജ്ജീകരണങ്ങളില് പഴുതില്ലെന്ന് മന്ത്രി.പി.ജെ.ജോസഫ് പറഞ്ഞു.
ജില്ലാകളക്ടറുടെ ചേംബറില്‍ മുല്ലപ്പെരിയാര്‍ സാഹചര്യവുമായി ബന്ധപ്പെട്ട സുരക്ഷാ പുരോഗതി വിലയിരുത്തുന്നതിനായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണുന്നതിന് ദല്‍ഹിക്ക് പോകുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടെന്നും അടുത്ത മന്ത്രിസഭായോഗത്തില്‍ തീരുമാനമെടുക്കുമെന്നുമാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. സുപ്രീം കോടതിയില്‍ ഇത് സംബന്ധിച്ച് നല്‍കിയിരിക്കുന്ന റിവ്യൂ ഹര്‍ജിയില്‍ പ്രതീക്ഷ പുലര്‍ത്തുന്നതായി മന്ത്രി പറഞ്ഞു.
സുരക്ഷയെ സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ക്ക് ജില്ലാ ഭരണകൂടവും ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി എന്ന നിലയില്‍ പി.ജെ.ജോസഫുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നതായി യോഗത്തില്‍ ജില്ലാ കളക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എം.വി.ആര്.മോഹനന്‍പിള്ള അറിയിച്ചു. അടിയന്തിരമായി ഫണ്ട് എത്തിച്ച് എറണാകുളത്ത് നിന്നും കഴിഞ്ഞ രാത്രിയില്‍ തന്നെ വൈദ്യുത വിളക്കുകളും അനുബന്ധ സംവിധാനങ്ങളും എത്തിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം ഇന്ന് മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും. ദുരിതം അനുഭവിക്കുന്ന ജനങ്ങളെ പങ്കെടുപ്പിച്ച് യോഗം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: