മണ്ഡലകാലം ശരണം വിളികളാലും ശാസ്താംപാട്ടിന്റെ ശീലുകളാലും ഭക്തിനിര്‍ഭരമാകും. ശാസ്താംപാട്ട് രംഗത്ത് പ്രശസ്ത കലാകാരനായ തൃപ്പൂണിത്തുറ കൊച്ചുപുരയ്ക്കല്‍ നന്ദപ്പമേനോന് ആറുപതിറ്റാണ്ടിലേറെയായി തന്റെ കലോപാസന തുടരുന്നു.
പതിനെട്ടാംവയസ്സില്‍ കലോപാസന ആരംഭിച്ച നന്ദപ്പമേനോന് ഇപ്പോള്‍ എണ്‍പതിന്റെ നിറവിലാണ്. ചെട്ടിപ്പറമ്പില്‍ നീലകണ്ഠ മേനോനായിരുന്നു ഗുരുനാഥന്.
പുളിക്കല്‍ കുട്ടപ്പനാശാന്‍, വെള്ളോപ്പാടി പരമു ആശാന്, ചെട്ടിപ്പറമ്പില്‍ പരമേശ്വരമേനോന്‍ ചക്കിനിക്കാട്ട് ദാമോദരമേനോന്‍, കൊച്ചുണ്ണിപ്പണിക്കര്‍, ഐച്ചാത്ത് ഗോവിന്ദന് നായര്‍, ചെമ്പില്‍ രാഘവന് പിള്ള, കുടിലിങ്കല്‍ ഭാസ്കരമേനോന്‍, പാലയ്ക്കല്‍ പരമേശ്വരമേനോന്‍, കുഞ്ഞികൃഷ്ണ ആശാന്, കൂനിയത്ത് ബാലന് മേനോന്, തുടങ്ങിയ പ്രഗത്ഭര്‍ അരങ്ങു നിറഞ്ഞ് നില്ക്കുന്ന കാലം. രാത്രി മുഴുവന്‍ തുടരുന്ന അരങ്ങുകള്‍ അന്ന് വീടുകളിലും ക്ഷേത്രങ്ങളിലുമായി ധാരാളം ഉണ്ടായിരുന്നു.
റവന്യൂഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ലഭിച്ചെങ്കിലും മേനോന് ശാസ്താംപാട്ട് കലയെ കൈവിട്ടില്ല. ഡപ്യൂട്ടി തഹസില്‍ദാര്‍ പദവിയില്‍ നിന്ന് 1991 ല്‍ വിരമിച്ച ശേഷം മേനോന് മുഴുവന്‍ സമയവും സജീവമായി ശാസ്താംപാട്ട് രംഗത്ത് പ്രവര്‍ത്തിച്ചു.
മറ്റെല്ലാ കലാരൂപങ്ങള്‍ക്കും ആധുനിക കാലത്തും വേണ്ടത്ര അംഗീകാരവും പ്രോത്സാഹനവും ലഭിക്കുന്നുണ്ടെങ്കിലും ശാസ്താംപാട്ട് അവഗണനയിലാണെന്നാണ് നന്ദപ്പമേനോന്റെ അഭിപ്രായം. നൂറോളം ശിഷ്യന്മാര് ഉണ്ടെങ്കിലും 17 പേര് മാത്രമേ സജീവമായി രംഗത്തുള്ളു. ശാസ്താംപാട്ടിനെ ഒരു തൊഴിലായി കൊണ്ടുനടക്കാനുള്ള വരുമാനമാര്‍ഗ്ഗം ലഭിക്കാത്തതിനാല്‍ താളബോധവും സംഗീതജ്ഞാനവുമുള്ള ഒരു തലമുറ രംഗത്തേക്ക് വരുന്നില്ല. ജോലിത്തിരക്കിനിടെ രാത്രി മുഴുവന്‍ ഉറക്കമൊഴിച്ച് പാടാനും പാട്ടുകേള്‍ക്കാനും പുതിയ തലമുറയ്ക്ക് താല്പര്യമില്ല.
രണ്ടോ മൂന്നോ മണിക്കൂര്‍കൊണ്ട് അവസാനിക്കുന്ന ക്യാപ്സൂള്‍ രൂപത്തിലുള്ള ശാസ്താംപാട്ടിനാണ് ഇന്ന് പ്രചാരം. പഴയകാലത്തെ ശാസ്താംപാടിന്റെ രീതി ഇതല്ലായിരുന്നു. സന്ധ്യവിളക്ക് വച്ച് ഗുരുവന്ദനം, ഗണപതി, സരസ്വതി പാടിക്കഴിഞ്ഞാല്‍ ഭക്ഷണത്തിനുള്ള ഇടവേളയായി. അതു കഴിഞ്ഞാല്‍ അയ്യപ്പന്റെ കഥ ആരംഭിക്കും. പാലാഴി മഥനം, മഹിഷി മര്‍ദ്ദനം, ശൂര്പ്പകവധം തുടങ്ങിയ കഥകളിലൊന്നാവും പാടുക. ഏതായാലും അയ്യപ്പന്റെ ജനനമാണ് പ്രധാനം. തുടര്‍ന്ന് പുറത്തേക്ക് എഴുന്നള്ളിപ്പും എതിരേല്പും എഴുന്നള്ളിപ്പിന് മുമ്പായി ഉടുക്ക് മുഖത്തോട് ചേര്‍ത്ത് വച്ച് വേട്ടുവിളിയുണ്ട്. എതിരേല്ക്കുന്നത് മാളികപ്പുറത്തമ്മയാകയാല് കാളിദാരികന് കഥയാണിവിടെ പാടുന്നത്. തുടര്‍ന്ന് പൂജയുടെ സമര്‍പ്പണവും ആഴി പൂജയും നടക്കും.
ഏകം, ചെമ്പട, രൂപം, കാിര, മര്‍മ്മതാളം, ലക്ഷ്മിതാളം, കുംദതാളം എന്നീ ഏഴുതാളങ്ങളാണ് ശാസ്താംപാട്ടിനുപയോഗിക്കുന്നത്. പരമശിവന്റെ കയ്യിലെ കടുംതുടിയുടെ ചെറിയരൂപമാണ് ഉടുക്ക്. ശബ്ദശുദ്ധി, അര്‍ത്ഥശുദ്ധി, കണ്ഠശുദ്ധി എന്നീ മൂന്ന് ഗുണങ്ങളാണ് ഒരു ശാസ്താംപാട്ട് കലാകാരനുണ്ടാകേണ്ടത് എന്നാണ് നന്ദപ്പമേനോന്റെ അഭിപ്രായം. ആദ്യത്തെ രണ്ടും പരിശ്രമിച്ചുണ്ടാക്കാം. പക്ഷേ കണ്ഠശുദ്ധി ജന്മസിദ്ധമായി ലഭിക്കേണ്ടതാണ്.
ശില്പസൗന്ദര്യം തുളുമ്പുന്ന അഞ്ചമ്പലം കൂട്ടുക ശാസ്താം പാട്ടിന്റെ പ്രധാന ഘടകമാണ്. വാഴപ്പോളകൊണ്ടുള്ള അഞ്ചമ്പലം കൂട്ടുക നിരവധി കലാകാരന്മാരുടെ കൂട്ടായ പ്രവര്‍ത്തനമാണ്. ഈ ശില്പ നിര്‍മ്മാണത്തിലും നന്ദപ്പമേനോന് അദ്വിതീയതാണ്. സംഗീത നാടക അക്കാദമിയും, ലളിതകലാ അക്കാദമിയും സാംസ്കാരിക വകുപ്പും പുരസ്കാരങ്ങള്‍ നല്‍കുന്നതിലും അവകാശ കലാകാരന്മാര്ക്ക് പെന്ഷന് നല്‍കുന്നതിലും ശാസ്താംപാട്ട് കലാകാരന്മാരെ അവഗണിക്കുന്നുവെന്നാണ് നന്ദപ്പമേനോന്റെ പരാതി.
വാര്‍ദ്ധക്യം നന്ദപ്പമേനോന്റെ ഉത്സാഹത്തെയും കര്മ്മകുശലതയെയും ഒട്ടും പ്രതികൂലമായി ബാധിച്ചിട്ടില്ല. ശബരിമല സീസണായാല്‍ അദ്ദേഹം സജീവമായി രംഗത്തുണ്ട്. ഭാരതിയമ്മയാണ് ഭാര്യ. ശശിവെള്ളക്കാട്ട്, മാലിനി, ബിന്ദു എന്നിവരാണ് മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: