ന്യൂദല്‍ഹി: ചൈനയില്‍ നിന്നും മൊബൈല്‍ ഫോണടക്കമുള്ള ഉപഭോക്തൃസാധനങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി. ഇറക്കുമതി മേഖലയില്‍ വന്വ്യാപാരകമ്മി നേരിടുന്ന സാഹചര്യത്തില്‍ ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രണം കൂടിയേതീരൂ എന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
വൈദ്യുതി, ടെലികോം തുടങ്ങിയ മേഖലയിലെ അടിയന്തര സാധനങ്ങള്‍ മാത്രം ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്താല്‍ മതിയെന്നാണ് തീരുമാനം. ചൈനയുടെ നിലവാരം കുറഞ്ഞ സാധനങ്ങള്‍ തള്ളാനുള്ള സുരക്ഷിത സ്ഥലമായി ഭാരതം മാറുകയാണെന്ന് ബോധ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഫലപ്രദമായ മറുപടിയെന്ന നിലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ശ്രമംതുടങ്ങിയത്. കഴിഞ്ഞ കുറെവര്‍ഷങ്ങളായി മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ്, സിഡികള്‍, സിഡി കവറുകള്‍, സിറാമിക്സ്, ഓട്ടോ സീറ്റ് കവറുകള്‍ തുടങ്ങി 1500 ഓളം ഉത്പന്നങ്ങളാണ് ഇറക്കുമതി ചെയ്യുന്നത്.
കഴിഞ്ഞ രണ്ടുവര്‍ഷമായി ചൈനയില്‍ നിന്നുമുള്ള മൊത്തം ഇറക്കുമതിയുടെ കാല്‍ഭാഗം ഇലക്ട്രോണിക് സാധനങ്ങളും ഉപഭോക്തൃ സാധനങ്ങളുമാണ്. ഇവയെല്ലാംതന്നെ ഇവിടെ പ്രാദേശികമായി ഉത്പാദിപ്പിക്കുവാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെ കഴിഞ്ഞ രണ്ട് വര്‍ഷവും 78,000 കോടി രൂപയുടെ വീതം ഉപഭോക്തൃസാധനങ്ങളാണ് ഇറക്കുമതി ചെയ്തത്. ഇതില്‍ 31000കോടി രുപ മൊബൈല്‍ ഫോണ്‍ ഇറക്കുമതിക്ക് മാത്രം വരും. ഫാര്‍മസ്യൂട്ടിക്കല്‍സ്, ടെലികോം, വൈദ്യുതി, കെമിക്കല്‍ ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്സ്, സ്റ്റീല്‍ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങിയ നിരീക്ഷണ സംഘത്തെ ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതിയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ചിരുന്നു.
ഔഷധവിഭാഗത്തിന്റെ പരിശോധനയില്‍ 130ഓളം നിരോധിക്കപ്പെട്ട മരുന്നുകളാണ് ഇറക്കുമതി ചെയ്യുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. 2013-14 വര്‍ഷത്തില്‍ ചൈനയുമായുള്ള ഇറക്കുമതിയില്‍ ഭാരതം അനുഭവിക്കേണ്ടിവരുന്ന വ്യാപാരകമ്മി 3600കോടി രൂപയാണ്. 1500 കോടിരൂപയുടെ കയറ്റുമതി നടത്തുമ്പോള്‍ 5100 കോടി രൂപയുടെ ഇറക്കുമതി ചെയ്യേണ്ടിവരുന്നു. ഇത് ഭാരതത്തിന് വലിയ പ്രതിസന്ധി ഉണ്ടാക്കുന്നു. ചൈനയില്‍നിന്നും ലാപ്ടോപ്പും മൊബൈല്‍ ഫോണുമടക്കം നിലവാരമില്ലാത്ത സാധനങ്ങളുടെ കുത്തൊഴുക്കായിരുന്നു ഭാരതത്തിലേക്ക്.
കുറെവര്‍ഷങ്ങള്‍ക്ക് മുമ്പ് ഐഎംഇഐ(ഇന്റര്‍ നാഷ്ണല്‍ മൊബൈല്‍ സ്റ്റേഷന് എക്യുപ്മെന്റ് ഐഡന്റിറ്റി) ഇല്ലാത്ത മൊബൈല്‍ ഫോണുകള്‍ നിരോധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പുതിയ വഴികളിലൂടെ ഇതേസാധനങ്ങള് എത്തുന്നു. വാണിജ്യമന്ത്രാലയം ചൈനയില്‍ നിന്നുള്ള ഇത്തരം ഇറക്കുമതികള്‍ കുറച്ചുകൊണ്ടുവരുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ഇത്തരത്തിലുള്ള ഒരു നിര്‍ദ്ദേശം ഉള്ളതായി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രമോഷന്(ഡിഐപിപി) ഇറക്കുമതി തന്ത്രം രൂപീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചൈനീസ് കമ്പനികള്‍ അവരുടെ ഉത്പന്നങ്ങള്‍ ഇവിടുത്തെ സ്മാര്‍ട്ട് സിറ്റികളിലും വ്യവസായപാര്‍ക്കുകളിലും നിക്ഷേപം നടത്തി നിര്മ്മിക്കട്ടെയെന്ന നിര്‍ദ്ദേശവും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: