ആലപ്പുഴ: രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷം കുട്ടനാട്ടിലെ ചിത്തിരകായലില് കൃഷിയിറക്കുമ്പോള്‍ സ്മരിക്കേണ്ടത് അധ്വാനശീലരായ മുരിക്കന്‍ അടക്കമുള്ള കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും.കായല്‍ രാജാവ് എന്ന് മുരിക്കന്‍ ജോസഫിനെ കൊണ്ടാടുമ്പോള്‍ അടിമപണി ചെയ്യേണ്ടി വന്ന പട്ടികജാതിക്കാരെയും കര്‍ഷകത്തൊഴിലാളികളെയും ബോധപൂര്‍വം വിസ്മരിക്കാനുള്ള ആസൂത്രിത ശ്രമങ്ങളും വിജയം കാണുന്നു.
ഭാരതത്തില്‍ തന്നെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. 500 ചതുരശ്ര കിലോമീറ്ററോളം പ്രദേശം സമുദ്രനിരപ്പിനേക്കാള്‍ താഴെയാണ് സ്ഥിതിചെയ്യുന്നത് എന്നത് ഈ പ്രദേശത്തിന്റെ സവിശേഷതയാണ്.
സമുദ്രനിരപ്പില്‍ നിന്നും 2.2 മീ താഴെ മുതല്‍ 0.6 മീ മുകളില്‍ വരെയാണ് ഈ പ്രദേശത്തിന്റെ ഉയര വ്യത്യാസം. സമുദ്രനിരപ്പിനുതാഴെയുള്ള പ്രദേശത്ത് കൃഷിചെയ്യുന്ന ലോകത്തിലെതന്നെ അപൂര്‍വ്വം പ്രദേശങ്ങളിലൊന്നാണ് ഇവിടം.
കുട്ടനാടന്‍ കായല്‍നിലങ്ങള്‍ മനുഷ്യന് സൃഷ്ടിച്ചതാണ്. ആയിരക്കണക്കിനു ആളുകളുടെ അധ്വാനഫലമാണ് കായല്‍നിലങ്ങള്‍. ആ പാടങ്ങളുണ്ടാക്കാന്‍ നിരവധി തൊഴിലാളികള്‍ക്ക് ജീവന് ബലിയര്‍പ്പിക്കേണ്ടിവന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ രണ്ട് ലോകമഹായുദ്ധങ്ങള്‍ സൃഷ്ടിച്ച ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ തിരുവിതാംകൂര്‍ രാജാക്കന്മാര് നല്കിയ പ്രേരണയാണ് കായല്‍നിലങ്ങളുടെ പിറവിക്കു പിന്നില്‍. കായല്‍ കുത്തിയെടുത്ത് നിലമാക്കാന്‍ സന്നദ്ധരായ മങ്കൊമ്പുസ്വാമിമാര്‍, ചാലയില്‍ പണിക്കര്മാര്, കണ്ടക്കുടി, പുത്തന്‍പുരയില്‍, കളപ്പുരയ്ക്കല്‍, കൊച്ചുതറ, എട്ടുപറ, പുല്ലാത്തശേരി, മുരിക്കുംമൂട്ടില്‍ തുടങ്ങിയവര്‍ക്ക് കായല്‍ പതിച്ചു നല്കി.
തൊമ്മന് കായല്‍ നികത്തി ആയിരത്തിലേറെ ഏക്കര്‍ കൃഷിനിലം പുതുതായി ഉയര്‍ത്തിയാണ് മുരിക്കിന്‍മൂട്ടില്‍ ജോസഫ് ശ്രദ്ധേയനായത്. കുട്ടനാട്ടിലെ കാവാലം സ്വദേശിയായിരുന്ന ഇദ്ദേഹം പിന്നീട് കായല്‍രാജാവ് മുരിക്കന്‍ എന്നറിയപ്പെട്ടു.
ശ്രീചിത്തിരതിരുനാള്‍ മഹാരാജാവിന്റെ കല്പനയുടെ പിന്‍ബലത്തിലാണ് കായല്‍ നികത്തി നെല്പാടങ്ങളുണ്ടാക്കിയത് ചിത്തിര (716 ഏക്കര്‍), റാണി (568 ഏക്കര്‍), മാര്‍ത്താണ്ഡം (674 ഏക്കര്‍) എന്നിങ്ങനെ 1959 ഏക്കര്‍ ഭൂമിയോളം കായല്‍ നിലങ്ങള്‍ മുരിക്കന്‍ നികത്തിയെടുത്തു.
ആയിരകണക്കിന് തൊഴിലാളികളാണ് പണിയെടുക്കാനുണ്ടായിരുന്നത്. പലരെയും ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചും അടിമപ്പണിയെടുപ്പിച്ചു. 1940 ലായിരുന്നു ആദ്യ വിളവെടുപ്പ്. മുരിക്കന്‍ കായല്‍ നികത്തിയെടുത്ത സ്ഥലത്ത് പള്ളി സ്ഥാപിക്കാനും മറന്നില്ല.
കുറഞ്ഞ കൂലിയുമായി ബന്ധപ്പെട്ട് പിന്നീട് തൊഴിലാളി പ്രസ്ഥാനങ്ങള്‍ മുരിക്കനെതിരെ സമരം ചെയ്തു. തുടര്‍ന്ന് 1973ല്‍ രാജ്യരക്ഷാനിയമം ഉപയോഗിച്ച് മുരിക്കന്റെ കായല്‍നിലങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. ആദ്യവര്‍ഷം സര്‍ക്കാര്‍ കൃഷി ലാഭമുണ്ടാക്കി.
അടുത്ത രണ്ടുവര്‍ഷവും നഷ്ടമായി. 76ല്‍ കൂട്ടുകൃഷി സംഘങ്ങളുണ്ടാക്കി കൃഷി നടത്തിയിട്ടും ലാ‘കരമായില്ല. പിറ്റേവര്‍ഷം ഭൂരഹിത കര്‍ഷകത്തൊഴിലാളികള്‍ക്ക് അരഏക്കര്‍ പാടം വീതം നല്കി കൂട്ടുകൃഷി നടത്തി.
പിന്നീട് പാട്ടക്കൃഷി പരീക്ഷിച്ചുവെങ്കിലും മാര്‍ത്താണ്ഡം ഒഴികെയുള്ള നിലങ്ങളില്‍ പരാജയപ്പെട്ടു. ചിത്തിരയിലും റാണിയിലും അടിത്തട്ടിലെ കക്ക വാരല്‍ തുടങ്ങിയതോടെ ബണ്ടുകള്‍ തകര്‍ന്നു. തുടര്‍ന്ന് കായല്‍ നിലങ്ങളിലെ കൃഷി ഉപേക്ഷിക്കപ്പെടുകയായിരുന്നു.
ഇത്തവണ ചിത്തിര കായലിലെ ആകെയുള്ള 716 ഏക്കറില്‍ 406 ഏക്കറില്‍ കൃഷി ചെയ്യാനാണ് തീരുമാനം. 24 കോടി ചിലവഴിച്ച് പുറംബണ്ട് നിര്‍മ്മിച്ചാണ് കായല്‍നിലം കൃഷിക്കൊരുക്കിയത്. ഇന്നലെ രാജ്യസഭാ ഉപനേതാവ് പി.ജെ. കുര്യന് വിത്ത് വിതച്ച് കായല്‍കൃഷി പുനരാരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: