തിരുവിതാംകൂര്‍ ദിവാനായിരുന്ന രാജാകേശവദാസ് മുന്‍കൈ എടുത്ത് സ്ഥാപിച്ചതാണ് തിരുവനന്തപുരം ചാല ബസാര്‍. ഏതാണ്ട് മൂന്നു നൂറ്റാണ്ടോളം പഴക്കവും പാരമ്പര്യവുമുള്ളതാണ് ചാല കമ്പോളം.
കിഴക്കേക്കോട്ട മുതല്‍ കിളിപ്പാലംവരെ രണ്ടു കിലോമീറ്റര്‍ നീളവും അത്രതന്നെ വീതിയും ചാലയ്ക്കുണ്ടാകും. ചെറുതും വലുതുമായ ആയിരക്കണക്കിന് കടകളുണ്ട്. ചാലയില്‍ ചെന്നാല്‍ ലഭിക്കാത്തതൊന്നുമില്ല. അവിടെയാണ് വെള്ളിയാഴ്ച അഗ്നിബാധയുണ്ടായത്. ആറുകടകള്‍ പൂര്‍ണ്ണമായും നാലഞ്ചുകടകള് ഭാഗികമായും കത്തിയിട്ടുണ്ട്.
അഗ്നിശമനസേനയുടെയും പോലീസിന്റെയും സമയോചിതമായ ഇടപെടലും ജീവന് പണയംവച്ചുള്ള പ്രയത്നവും വന്‍ദുരന്തം ഒഴിവാക്കി. അല്പം അലംഭാവം കാട്ടിയിരുന്നെങ്കില്‍ ചാല അങ്ങാടിയും ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്റെ പരിസരവുമെല്ലാം ചാരമായി തീരുമായിരുന്നു. സ്വതവേതന്നെ ചാലയില്‍ ഒറ്റയടി പാതപോലെയാണ് വഴികളെല്ലാം.
വാഹനങ്ങള്‍ക്ക് കടന്നുചെല്ലാന്‍ ഏറെ ബുദ്ധിമുട്ടാണ്. കടകളെല്ലാം തൊട്ടുരുമ്മിയാണ് നില്‍ക്കുന്നത്. ചില പ്രദേശങ്ങളില്‍ അനധികൃത കെട്ടിടങ്ങള്‍ പെരുകിയിരിക്കുന്നു. അതിനെല്ലാം അംഗീകാരം നല്കാന് നഗരസഭയും സര്‍ക്കാരും തയ്യാറായി എന്നതാണ് കൗതുകകരം. സങ്കുചിത രാഷ്ട്രീയലക്ഷ്യങ്ങളും പ്രീണനങ്ങളുമാണ് അനധികൃത നിര്‍മ്മാണങ്ങള്‍ക്കും കച്ചവടത്തിനും വഴിവച്ചതെന്ന് വ്യക്തം. കെട്ടിടത്തിന് നമ്പരിട്ട് കച്ചവടത്തിന് ഫീസും വാങ്ങി ലൈസന്‍സ് കൊടുക്കുന്ന നഗരസഭ കച്ചവടക്കാരുടെ സംരക്ഷണത്തിന് ഒരു സൗകര്യവും ഒരുക്കിക്കൊടുക്കാറുമില്ല.
ഇരുമ്പുഷീറ്റില്‍ തട്ടുകളുണ്ടാക്കി രണ്ടും മൂന്നും നിലകള്‍ കെട്ടിപ്പൊക്കിയ പ്രദേശങ്ങളില്‍ അഗ്നിശമനസേനയ്ക്ക് ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തിനെത്താന്‍ സൗകര്യമില്ല.
വെള്ളിയാഴ്ച ഫയര്‍ഫോഴ്സിനും പോലീസിനും ജനപ്രതിനിധികള്‍ക്കുമെല്ലാം അത് ബോധ്യപ്പെട്ടിട്ടുണ്ട്. തീ ആളിപ്പടരുമ്പോള്‍ അണയ്ക്കാന്‍ ഒഴുകുന്ന വെള്ളം തറയില്‍ വീണൊഴുകിയത് തിളയ്ക്കുംവിധമാണ്. ഇരുമ്പ് കമ്പികളും ഷീറ്റുകളും ചുട്ടുപഴുത്തതുകൊണ്ടാണങ്ങിനെ സംഭവിച്ചത്. അഗ്നിശമനവിഭാഗത്തിന്റെ വണ്ടികളില്‍ വെള്ളം തീര്‍ന്നപ്പോള്‍ വീണ്ടും സംഭരിക്കാന്‍ സംവിധാനമില്ലാത്തതും ഏറെ കുഴക്കി.
നഗരസഭ ഭരിക്കുന്നവരുടെ കടുത്ത വീഴ്ചയും സര്‍ക്കാരിന്റെ അനാസ്ഥയുമാണ് ഇത്തരം അസൗകര്യങ്ങള്‍ സൃഷ്ടിച്ചതെന്ന് പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല. വൈദ്യുതിവകുപ്പിന്റെയും ഫോറന്‍സിക്ക് വിഭാഗത്തിന്റെയും പരിശോധന പിറ്റേദിവസം നടക്കുകയുണ്ടായി. വൈദ്യുതി ഷോട്ട്സര്‍ക്യൂട്ടാണ് അഗ്നിബാധക്ക് കാരണമെന്ന് പറയാനാവില്ലെന്നാണ് നിഗമനം. പടക്കം പൊട്ടിയതിന്റെ അവശിഷ്ടം ആദ്യം കത്തിയ കടയില്‍ കണ്ടെത്തിയിരുന്നു. മാത്രമല്ല ഈ കടക്കാരന്റെ ഗോഡൗണില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തുകയും ചെയ്തിരിക്കുന്നു.
ഇതെല്ലാം സംശയങ്ങള്‍ ഉയര്‍ത്തുകയാണ്. അതുകൊണ്ടുതന്നെ സമഗ്രമായ അന്വേഷണം അനിവാര്യമാക്കുകയാണ്.തീ ആളിപ്പടരുന്നത് കണ്ട് ഒരാള്‍ മരിച്ചതൊഴിച്ചാല്‍ വേറെ ആളപായമോ പൊള്ളലോ ആര്‍ക്കും ഉണ്ടായില്ല. രണ്ടുകോടിയോളം രൂപയുടെ നഷ്ടമാണ് ഇപ്പോള്‍ കണക്കാക്കിയിട്ടുള്ളത്.
ചാലയില്‍ തീപിടുത്തത്തിന് സാധ്യതയുണ്ടെന്ന് 24 മണിക്കൂര്‍ മുമ്പ് ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗം വിലയിരുത്തിയതായി ഇപ്പോള്‍ വെളിപ്പെട്ടിട്ടുണ്ട്. എന്നിട്ടും മുന്‍കരുതലൊന്നും ഉണ്ടായില്ലെന്നത് സംശയാസ്പദമാണ്.
തീകത്തുമ്പോള്‍ ചില രാഷ്ട്രീയ നേതാക്കള്‍ ഓടിയെത്തിയത് തീ അണയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വിനയായി എന്നും വിലയിരുത്തപ്പെടുകയാണ്. തീ ആളിക്കത്തുന്നതറിഞ്ഞ് ഓടിക്കൂടിയ കാഴ്ചക്കാരുടെ മുന്നില്‍ ആളാകാന്‍ ഉദ്യോഗസ്ഥരോട് തട്ടിക്കയറിയതും അലോസരമുണ്ടാക്കി.
ചാലയിലെ അസൗകര്യങ്ങള്‍ക്ക് കൂട്ടുനിന്നവരും കമ്പോളത്തിന്റെ നവീകരണത്തിന് മനസ്സുവയ്ക്കാത്ത ഭരണ- രാഷ്ട്രീയ നേതാക്കളുമാണ് ചാലയെ ദുരന്തഭൂമിയാക്കുന്നത്. ചാല അങ്ങാടി വികസിപ്പിക്കാനും നവീകരിക്കാനും മൂന്നുവര്‍ഷം മുമ്പ് ‘ട്രിഡ’ ഒരു പദ്ധതി ആവിഷ്ക്കരിച്ചിരുന്നു.
‘ട്രിഡ’യ്ക്ക് ചാലയോട് ചേര്‍ന്നുള്ള ആറ് ഏക്കര്‍ സ്ഥലത്ത് 90കോടി രൂപ ചെലവിട്ട് കമ്പോള സമുച്ചയം പണിയാന്‍ പദ്ധതിയിട്ടിരുന്നു. രണ്ടുവര്‍ഷംകൊണ്ട് ഘട്ടംഘട്ടമായി പണി പൂര്‍ത്തിയാക്കുകയായിരുന്നു ലക്ഷ്യം. ആ സ്ഥലം ഇപ്പോള്‍ നഗരത്തിലെ മാലിന്യം പേറുന്ന സ്ഥലമായി മാറി. സമീപവാസികള്‍ ദുര്‍ഗന്ധം മൂലം വീര്‍പ്പുമുട്ടുന്നു. മാലിന്യം തള്ളുന്നത് തടയാന്‍ അവര്‍ രാപ്പകല്‍ കുത്തിയിരിപ്പ് സമരത്തിലുമാണ്.
അട്ടക്കുളങ്ങര കിള്ളിപ്പാലം ബൈപ്പാസ് റോഡിലാണ് കമ്പോള സമുച്ചയം സ്വപ്നം കണ്ടത്. ചാല കമ്പോളത്തിലെ ശ്വാസംമുട്ടല്‍ ഒഴിവാക്കാനും വികസനം ലക്ഷ്യംവച്ചും ആവിഷ്ക്കരിച്ച പദ്ധതി ആവിയായി പോയിട്ടും മിണ്ടാതിരിക്കുന്ന ജനപ്രതിനിധികള്‍ പരസ്പരം കുറ്റപ്പെടുത്തി രക്ഷപ്പെടാന്‍ നോക്കുന്ന കൗതുക കാഴ്ചയും തീ ആളിപ്പടരുമ്പോള്‍ കാണാനായി. ഇനിയൊരു അഗ്നിബാധയ്ക്ക് അവസരം നല്‍കാതെ ബന്ധപ്പെട്ട സംവിധാനങ്ങളെല്ലാം ചാലയില്‍ സജ്ജീകരിക്കാനാണ് ഭരണകൂടങ്ങള്‍ ശ്രദ്ധിക്കേണ്ടത്.
മരണപ്പെട്ടയാളുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. നാശനഷ്ടം തിട്ടപ്പെടുത്തി എത്രയും വേഗം മറ്റുള്ളവര്‍ക്കും സഹായം നല്കാന് അമാന്തിച്ചുകൂടാ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: