ന്യൂദല്‍ഹി: പ്രവാസി ഭാരതീയര്‍ക്ക് പ്രതിനിധി വോട്ടും (പ്രോക്സി വോട്ട്) ഇ-പോസ്റ്റല്‍ വോട്ടും നടപ്പാക്കണമെന്ന കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് നിലപാടിന് പൂര്‍ണ്ണ പിന്തുണയുമായി കേന്ദ്രസര്‍ക്കാര്‍.
പ്രവാസി വോട്ടവകാശം സംബന്ധിച്ച കേസില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എല്‍ നാഗേശ്വര്‍ റാവു ഇന്ന് സുപ്രീംകോടതിയില്‍ ഹാജരായി കേന്ദ്രനിലപാട് അറിയിക്കും. ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
പ്രവാസി വോട്ടവകാശം വേണമെന്നാവശ്യപ്പെട്ട് ഡോ.ഷംഷീര്‍ വയലില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. കേസ് പരിഗണിക്കുമ്പോള്‍ തന്നെ സര്‍ക്കാര്‍ നിലപാട് അറിയിക്കും. ഒക്ടോബര്‍ 16നാണ് പ്രവാസി വോട്ടവകാശത്തിന് അനുകൂലമായി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
നിയമ മന്ത്രാലയം, വിദേശകാര്യമന്ത്രാലയം, പ്രവാസി കാര്യമന്ത്രാലയം എന്നിവയുടെ അനുമതിയോടെയുള്ള റിപ്പോര്‍ട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് സുപ്രീംകോടതി വിശദമായി പരിഗണിക്കും.
രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കും പ്രവാസികള്‍ക്ക് നല്കുന്ന തരത്തിലുള്ള വോട്ടിംഗ് സൗകര്യം നല്‍കണമെന്ന് ഹര്‍ജിക്കാരനായ ഡോ. ഷംഷീര്‍ വയലില്‍ ആവശ്യപ്പെടുന്നുണ്ട്. മുതിര്‍ന്ന അഭിഭാഷകരായ ഹരീഷ് സാല്‍വേ, കപില്‍ സിബല്‍, ദുഷ്യന്ത് ദവെ എന്നിവര്‍ കേസില്‍ ഹാജരാകും. വിദേശരാജ്യങ്ങളിലെ ഭാരത എംബസികളില്‍ എത്തി വോട്ടു രേഖപ്പെടുത്തുന്നത് പ്രായോഗികമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സുരക്ഷിതമായും രഹസ്യാത്മകമായും നടത്താന്‍ സാധിക്കുംവരെ ഇന്റര്‍നെറ്റ് വോട്ടിംഗ് പരിഗണിക്കേണ്ടതില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നിലപാട്. ഇന്റര്‍നെറ്റ് വോട്ടിംഗ് ഭാവിയില്‍ പരിഗണിക്കാം. വോട്ടവകാശമുള്ള മണ്ഡലത്തില്‍ നേരിട്ടെത്തി വോട്ടുചെയ്യുന്നതിനു പകരം പോസ്റ്റല്‍ വോട്ട്, പ്രതിനിധിവോട്ട് എന്നിവ ചെയ്യാവുന്നതാണ്. ഡ്യൂട്ടിയിലുള്ള സൈനികര്‍ക്കും മറ്റും അനുവദിക്കുന്ന പോസ്റ്റല്‍ വോട്ട്, പകരം വോട്ട് എന്നിവ ആവശ്യമായ മാറ്റങ്ങളോടെ വേണം പ്രവാസികള്‍ക്ക് നല്‍കേണ്ടത്.
പോസ്റ്റല്‍ ബാലറ്റിനുള്ള ഇ-ബാലറ്റ് പേപ്പര്‍ പ്രവാസികള്‍ക്ക് ഇ മെയിലിലൂടെ അയച്ചു നല്‍കും. ഇതിന്റെ പ്രിന്റ് എടുത്ത് വോട്ട് രേഖപ്പെടുത്തി തപാല്‍ വഴി മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസര്‍ക്ക് അയക്കണം. പ്രതിനിധി വോട്ടിനായി പ്രവാസികള്‍ നിശ്ചിത ഫോറത്തില്‍ ബന്ധപ്പെട്ടയാളെ മജിസ്ട്രേറ്റിനോ നോട്ടറിക്കോ മുമ്പില്‍ അധികാരപ്പെടുത്തണമെന്നും കമ്മീഷന് റിപ്പോര്‍ട്ടിലുണ്ട്.
പ്രവാസി വോട്ടവകാശം ആദ്യം എതെങ്കിലും നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പിലും പിന്നീട് ഒരു സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലും പരീക്ഷിച്ച ശേഷം മാത്രമേ പാര്ലമെന്റടിസ്ഥാനത്തിലേക്ക് വ്യാപിപ്പിക്കേണ്ടതുള്ളെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നിലപാട്.
വിദേശരാജ്യങ്ങളില്‍ 2.19 കോടി ഭാരതീയരുണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പക്കലുള്ള കണക്ക്. ഇതില്‍ ഒരുകോടിയോളം പേര് പ്രവാസികളും 1.19 കോടി പേര് പേഴ്സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍(പിഐഒ) കാര്‍ഡുള്ള ഭാരത വംശജരുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: