ആയിരത്തി തൊള്ളായിരത്തി നാല്‍പ്പത്തിയേഴ് കാലത്ത് തിരുവനന്തപുരത്ത് സംഘശാഖയില്‍വച്ചാണ് രാമചന്ദ്രന് കര്‍ത്തായെ പരിചയപ്പെടാന്‍ അവസരം ലഭിച്ചത്. കോളേജ് വിദ്യാര്‍ത്ഥികള്‍ കൂടുതലായി പങ്കെടുക്കുന്ന തിരുവനന്തപുരം നഗരമധ്യത്തിലെ പുത്തന്‍ചന്ത ശാഖയിയില്‍വച്ചാണ് ഞാന്‍ ആദ്യം പരിചയപ്പെടുന്നത്. പരമേശ്വര്‍ജിയായിരുന്നു ഞങ്ങളുടെ മുഖ്യശിക്ഷക്.
ബ്രാഹ്മണജന കോ ഓപ്പറേറ്റീവ് ആഫീസിന് പിറകില്‍ സൗകര്യമായ ഒരു ഗ്രൗണ്ട്, അവിടെയായിരുന്നു ഞങ്ങളുടെ ശാഖ. പല ദിക്കുകളില്‍നിന്നുവന്ന് പല സ്ഥലത്ത് താമസിക്കുന്ന യുവാക്കള്‍ അവിടെ സമ്മേളിച്ചിരുന്നു. നാഗപ്പൂരിലെ ചന്ദ്രപ്പൂരില്‍നിന്നുവന്ന മനോഹര്‍ ദേവ് ഞങ്ങളുടെ പ്രചാരകനായിരുന്നു. രാമചന്ദ്രന് കര്‍ത്താ വിദ്യാര്‍ത്ഥിയാണെന്നു മാത്രമേ എനിക്കറിയുമായിരുന്നുള്ളൂ.
സംസാരത്തിലും നോട്ടത്തിലും ഒരു പ്രത്യേകതയുണ്ടായിരുന്നതുകൊണ്ട് രാമചന്ദ്രന് കര്‍ത്തയെ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഒരുമിച്ചിരുന്ന് സംഘകാര്യം സംസാരിക്കുമ്പോള്‍ ആവേശം നല്കുന്ന ആശയങ്ങള്‍ ലഭിക്കുമെന്നതുകൊണ്ട് അദ്ദേഹത്തെ അന്നുതന്നെ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയമുറക്ക് അദ്ദേഹം പ്രചാരകനായിപ്പോയി എന്ന് കേട്ടിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ കോഴിക്കോട്ട് കേസരി പത്രാധിപരായിരിക്കുമ്പോഴാണറിയുന്നത് വടകരയിലും കുറ്റിയാടിയിലും തലശ്ശേരിയിലും കര്‍ത്താസാറിന്റെ ആരാധകരായ സംഘബന്ധുക്കളുണ്ടെന്ന്. അവിടെയായിരുന്നു അദ്ദേഹം ഏതാനും വര്‍ഷം പ്രചാരകനായി പ്രവര്‍ത്തിച്ചത്.
1953 ല്‍ എന്റെയും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി കോട്ടയം ജില്ലയിലെ വാഴൂര്‍ സ്കൂളില്‍ അധ്യാപകനായി പോകുമ്പോള്‍ ആ ഭാഗത്തെ ശാഖയില്‍നിന്ന് രാമചന്ദ്രന് കര്‍ത്താസാറിന്റെ കുടുംബവാര്‍ത്തകള്‍ അറിയാന്‍കഴിഞ്ഞു. മീനച്ചില്‍ താലൂക്കിലെ പൂവരണിയെന്ന സ്ഥലത്ത് അക്കാലത്ത് സംഘശാഖയുണ്ടായിരുന്നു. അപ്പോഴാണറിയുന്നത്, പ്രശസ്തമായ കുമ്പാനി കര്ത്താക്കന്മാരുടെ പരിശ്രമത്തിലാണ് ആ ശാഖ നടക്കുന്നതെന്ന്. ‘കേസരി’യുടെയും ‘അയ്യപ്പന്’ മാസികയുടെയും പത്രാധിപരായിരുന്ന ശ്രീധരന്‍കര്‍ത്തായാണ് അവിടെ ശാഖ തുടങ്ങിയതെന്നും രാമചന്ദ്രന് കര്‍ത്താ കുമ്പാനി കര്‍ത്താ കുടുംബാംഗമാണെന്നും കുറച്ചുനാള്‍ പ്രചാരകനായശേഷം സെയില്‍സ് ടാക്സിലോ മറ്റോ ജോലി സ്വീകരിച്ചുവെന്നും, എറണാകുളത്തുനിന്ന് വിവാഹംചെയ്ത് അവിടെ താമസിക്കുന്നുവെന്നും പറഞ്ഞറിഞ്ഞിരുന്നു. എന്നാല്‍ എന്റെ പ്രചാരകജീവിതത്തില്‍ പല സ്ഥലത്തും യാത്രചെയ്ത് കൊച്ചിയിലെത്തുമ്പോള്‍ അദ്ദേഹം, ഉദ്യോഗത്തില്‍നിന്ന് വിരമിച്ച്, കൊച്ചി മഹാനഗരത്തിലെ സംഘപ്രവര്‍ത്തനത്തില്‍ മുഴുകിക്കഴിഞ്ഞിരുന്നു.
1987 ല്‍ ഞാന്‍ എറണാകുളം പ്രാന്തകാര്യാലയത്തിലെത്തിയപ്പോള്‍, ആദ്യകാല സംഘപ്രവര്‍ത്തനങ്ങളെക്കുറിച്ചും മറ്റും സരസമായി സംസാരിച്ച് സ്വയംസേവകരെ കര്‍മ്മോന്മുഖരാക്കുന്ന രാമചന്ദ്രന് കര്‍ത്തായെ കാണാനും വളരെ അടുത്ത ബന്ധം പുലര്‍ത്താനും കഴിഞ്ഞു. സരസസംഭാഷണവുമായി സമയം ചെലവഴിക്കാനും ആദ്യകാലാനുഭവങ്ങള്‍ അയവിറക്കാനും കഴിഞ്ഞതും, ഇടയ്ക്കെല്ലാം ചേരാനല്ലൂരിലെ ‘അകത്തൂട്ട് മഠപ്പാട്’ എന്ന പുരാതനമായ കുടുംബമഹിമ അയവിറക്കിക്കൊണ്ട് സമയം പോയതറിയാതെ സ്നേഹം പങ്കിട്ടതും ഇപ്പോള്‍ ഓര്‍ത്തുപോകുന്നു. രണ്ടുമാസം മുമ്പ് ഒരിക്കല്‍ക്കൂടി വീട്ടില്‍ പോയി കുശലം പറഞ്ഞ് ചായയും കഴിച്ചു പോന്നു. കഴിഞ്ഞ വിജയദശമി ഉത്സവത്തില്‍ ഗണവേഷധാരിയായി പരിപാടിയില്‍ പങ്കെടുക്കുന്നതും കണ്ടു. അതായിരിക്കാം അവസാന ദര്‍ശനം. സംഘപ്രവര്‍ത്തനം സന്തോഷപ്രദമാക്കി, പ്രചാരകനായും സര്‍ക്കാര്‍ ജീവനക്കാരനായും കുടുംബസ്ഥനായും സംഘചാലകായും ജീവിതാവസാനംവരെ സംഘജീവിതം നയിച്ച, കര്‍ത്താസാര്‍ എനിക്കു മാത്രമല്ല, വരുംതലമുറക്കും മാര്‍ഗ്ഗദര്‍ശിയായിരിക്കും.
കേരളത്തില്‍ വളരെക്കുറച്ചുമാത്രം ജനസംഖ്യയുള്ള കര്ത്താക്കന്മാരില് പലരും സംഘബന്ധുക്കളാണ്. പാലായിലും വാഴൂരിലും ചേര്‍ത്തലയിലും പെരുമ്പാവൂരിലും ആലുവയിലുമെല്ലാം അറിയപ്പെടുന്ന വ്യക്തിത്വമുള്ള കര്‍ത്താക്കന്മാരുണ്ട്. അവരുടെ ബന്ധുക്കള്‍ വളരെപ്പേര്‍ വിദേശത്തുമുണ്ട്. ഇവരിലധികവും സംഘബന്ധുക്കളാണ്. 1947 ല്‍ രാമചന്ദ്രന് കര്‍ത്താ തുടങ്ങിവെച്ച സംഘബന്ധമായിരിക്കാം, വ്യക്തിപ്രഭാവവും സ്വഭാവശുദ്ധിയുമുള്ള കര്ത്താക്കന്മാരെ സംഘവുമായി അടുപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: