കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ അഴിമുഖങ്ങളില്‍ രണ്ടാമത്തേതായ അഷ്ടമുടി ക്കായലിലെ കക്കയ്ക്ക് രാജ്യാന്തര അംഗീകാരം ലഭിച്ചു. ഡബ്ല്യു ഡബ്ല്യു എഫ് ഇന്ത്യ, സി എം എഫ് ആര് ഐ, സംസ്ഥാന ഫിഷറീസ് വകുപ്പ് എന്നീ ഏജന്‍സികള്‍ മത്സ്യ ബന്ധന തൊഴിലാളികളുമായി ചേര്‍ന്ന് നടത്തിയ പരീക്ഷണങ്ങളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിലാണ് അഷ്ടമുടിക്കായലിലെ കക്കയ്ക്ക് മറൈന്‍ സ്റ്റ്യുവാര്ഡ്ഷിപ് കൗണ്‍സില്‍ സര്ട്ടിഫിക്കേഷന് ലഭിച്ചത്. എംഎസ് സി സര്ട്ടിഫിക്കേഷന് ലഭിക്കുന്ന ഭാരതത്തിലെ ആദ്യ കക്ക മത്സ്യ സമ്പത്തും ഏഷ്യയിലെ മൂന്നാമത്തെ മത്സ്യ സമ്പത്തുമാണ് അഷ്ടമുടിയിലേത്. ഇന്ത്യയിലെ കക്ക കയറ്റുമതി മേഖലയുടെ 80 ശതമാനവും അഷ്ടമുടിക്കായലിന്റെ സംഭാവനയാണ്.
അഷ്ടമുടിയിലെ കണ്ടല്‍ക്കാടുകളില്‍ 90 ഇനം മത്സ്യങ്ങളും 10 ഇനം കക്കകളുമാണുള്ളത്. 1981 ലാണ് അഷ്ടമുടിയില്‍ കക്ക വാരല്‍ ആരംഭിച്ചത്. 3500 ഓളം തൊഴിലാളികള്‍ ഈ മേഖലയില്‍ പണിയെടുക്കുന്നു. എണ്‍പതുകളിലും തൊണ്ണൂറുകളിലും വിയറ്റ്നാം, തായ്ലണ്ട്, മലേഷ്യ എന്നിവിടങ്ങളിലേക്ക് വന്‍തോതില്‍ കക്ക കയറ്റുമതി ചെയ്തു. 1991 ല്‍ പ്രതിവര്‍ഷം 10,000 ടണ്‍ കക്കയാണ് ലഭിച്ചത്. എന്നാല്‍ 1993 ആയപ്പോഴേക്കും ഇത് പകുതിയായി കുറഞ്ഞു. ഇതേ ത്തുടര്‍ന്ന് കക്ക വാരലിന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും പ്രത്യേക തരം വല ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്തു. ഇതോടെ കക്കയുടെ എണ്ണത്തില്‍ സ്ഥിരത കൈവരിക്കാനായി.
2010 മുതല്‍ ഡബ്ല്യു ഡബ്ല്യു എഫ് ഇന്ത്യ , സംസ്ഥാന ഫിഷറീസ് വകുപ്പുമായും സി എം എഫ് ആര് ഐ യിലെ മൊല്ലുസ്കാന് ഫിഷറീസ് ഡിവിഷനിലെ ഗവേഷകരുമായും ചേര്‍ന്ന് എം എസ് സി സര്ട്ടിഫിക്കേഷന് ലഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലായിരുന്നു.എം എസ് സി സര്ട്ടിഫിക്കേഷന് ലഭിച്ചതിലൂടെ കക്കക്ക് പുതിയ കയറ്റുമതി വിപണി തുറക്കാന്‍ സാധിക്കും.
അഷ്ടമുടിക്കായലിലെ കക്കക്കുള്ള എം എസ് സി സര്‍ട്ടിഫിക്കറ്റ് കൊച്ചി സി എം എഫ് ആര് ഐ യില്‍ നടന്ന ചടങ്ങില്‍ എം എസ് സി സ്റ്റാന്‍ഡാര്‍ഡ്സ് ഡയറക്ടര്‍ ഡോ. ഡേവിഡ് ആഗ്ന്യു തെക്കുംഭാഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരന് കൈമാറി.
ചെറുകിട മത്സ്യ സമ്പത്ത് സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന സെക്രട്ടറി ഡോ. ഹേം പാണ്ടെ പറഞ്ഞു. എം പി ഇ ഡി എ ചെയര്പേഴ്സന് ലീനാ നായര്‍, സി എം എഫ് ആര് ഐ ഡയറക്ടര്‍ ഡോ. എ ഗോപാലകൃഷ്ണന് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: